ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരോടുള്ള നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി. തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് രാഹുൽ ഗാന്ധിക്കുള്ള കനത്ത തിരിച്ചടിയാണെന്നും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തരൂരിന്റെ പരാമർശം ദുർബലപ്പെടുത്തിയെന്നും ബിജെപി വക്താക്കൾ പരിഹസിച്ചു.
സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയാണ് തരൂർ പിന്തുണച്ചത്. വാണിജ്യ കപ്പലുകളിലെ ജീവനക്കാരെ യുദ്ധത്തിൽ പോരാളികളായി കണക്കാക്കരുതെന്ന മോദിയുടെ പ്രസ്താവന ശരിയാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനയെ ബിജെപി രാഹുൽ ഗാന്ധിക്കെതിരായ രാഷ്ട്രീയ ആയുധമായി മാറ്റിയിരിക്കുകയാണ്.
ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഡോണാൾഡ് ട്രംപിനെ അറിയിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി നടത്തിയ നയതന്ത്ര ഇടപെടലിനെ തരൂർ അഭിനന്ദിച്ചു. എക്‌സിലൂടെയായിരുന്നു പ്രതികരണം.
അതേസമയം, മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും ആഗോളതലത്തിലെ സ്വാധീനവും എടുത്തുപറഞ്ഞ ട്രംപ്, മോദി മികച്ച നേതൃത്വഗുണങ്ങളുള്ള വ്യക്തിയാണെന്നും ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണെന്നും ട്രംപ് വ്യക്തമാക്കി.ഒരു പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.