• Thu. Jun 11th, 2026

24×7 Live News

Apdin News

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Byadmin

Jun 11, 2026


പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.

‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.

ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.

തേനി അല്ലി നഗരത്തിൽ പെരിയമായ തേവരുടേയും മീനാക്ഷിയമ്മാളിന്റേയും മകനായി ജനിച്ചു. ചിന്നസ്വാമി എന്നായിരുന്നു യഥാർഥ പേര്.

തമിഴിനു പുറമേ, തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ സംവിധാനം ചെയ്തു. 1978 മുതല്‍ നടനായും ഭാരതീരാജ വെള്ളിത്തിരയിലുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ മലയാള ചിത്രമായ തുടരും എന്ന ചിത്രത്തിലാണ് അവസാനം വേഷമിട്ടത്. കറുത്തമ്മയില്‍ മലേഷ്യ വാസുദേവനൊപ്പം എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കാട് പൊറ്റ കാട് എന്ന ഗാനവും ഭാരതീരാജ ആലപിച്ചു.

ആറ് ദേശീയ പുരസ്‌കാരങ്ങളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ഭാരതീരാജയെ തേടിയെത്തി. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

By admin