മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിന്‍റെ ഔദ്യോഗിക പേജ് അൺഫോളോ ചെയ്തത് അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ ആശയക്കുഴപ്പവും സൃഷ്ടിച്ചു. ഹാർദിക് ടീം വിടുമോയെന്ന സംശയം ഉയർത്തുന്നതായിരുന്നു സംഭവം. വിഷയത്തിൽ ഹാർദിക് പാണ്ഡ്യയോ മുംബൈ ഇന്ത്യൻസ് മാനെജ്മെന്‍റോ പ്രതികരിച്ചിട്ടില്ല.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് ഹാർദിക് ടീമിനെ അൺഫോളോ ചെയ്തത്. ഹാർദിക് ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ കാണിച്ചപ്പോൾ അതിൽ മുംബൈ ഇന്ത്യൻസ് ഇല്ലായിരുന്നു. എന്നാൽ, മിനിറ്റുകൾക്കുശേഷം ഹാർദിക് പിന്തുടരുന്ന അക്കൗണ്ടുകളുടെ കൂട്ടത്തിൽ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തുകയും ചെയ്തു.
ഹാർദിക്കിന്‍റെ ഇൻസ്റ്റ ആക്റ്റിവിറ്റിയുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഹാർദിക് അബദ്ധത്തിൽ ടീമിനെ അൺഫോളോ ചെയ്തതാണോ സാങ്കേതിക പ്രശ്നങ്ങളാണോ അതല്ലെങ്കിൽ ടീം തോറ്റപ്പോൾ പെട്ടെന്നുള്ള ക്ഷോഭത്തിൽ ചെയ്തതാണോ എന്നതു വ്യക്തമല്ല.
2024ൽ രോഹിത് ശർമയെ നീക്കി ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനത്ത് അവരോധിച്ചതു മുതൽ ആരാധകർ രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. ഹാർദിക് ക്യാപ്റ്റൻസി ഏറ്റെടുത്തശേഷം മുംബൈ ഇന്ത്യൻസ് മികച്ച പ്രകടനം നടത്തിയിട്ടില്ല.
കളിക്കാരെന്ന നിലയിലും ടീമിനെ പ്രചോദിപ്പിക്കാൻ ഹാർദിക്കിന് സാധിക്കുന്നില്ല. ഹാർദിക്കും ഫ്രാഞ്ചൈസി ഉടമകളും തമ്മിൽ അത്ര രസത്തിലല്ലെന്നാണ് റിപ്പോർട്ട്. മെഡിക്കൽ ക്ലിയറൻസ് ലഭിക്കാത്തതു കാരണം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഹാർദിക്കിനെ ഒഴിവാക്കിയാണ് മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങിയത്.