Posted By: Nri Malayalee
September 12, 2024
സ്വന്തം ലേഖകൻ: ന്യൂനപക്ഷ വംശജരില്‍ പെട്ട മറ്റു പലരെയും പോലെ പര്‍വേസ് അക്തറും തന്റെ മിഡില്‍സ്ബറോയിലെ കട സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നു. തന്റെ മോബൈല്‍ റിപ്പയര്‍ ഷോപ്പിനൊപ്പം തന്റെ വീടിനേയും സംരക്ഷിക്കാന്‍ ഇയാള്‍ കമ്പിവേലി കെട്ടിയുയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും, കഴിഞ്ഞ മാസത്തെ കലാപത്തിനിടയില്‍ ഒരു സംഘം ഇയാളുടെ വീട്ടിലെത്തി. ചുറ്റിക കൊണ്ട് ജനലുകളെല്ലാം ഇവര്‍ തകര്‍ത്തു. കാറിന്റെ മേല്‍ ചാടിക്കയറുകയും അതിന്റെ വിന്‍ഡോയും ബോണറ്റുമൊക്കെ തകര്‍ക്കുകയും ചെയ്തു.
പേടിച്ചരണ്ട തന്റെ മക്കളെയും കൊണ്ട് വീടിന്റെ മുകള്‍ നിലയില്‍ അയാള്‍ ഒളിച്ചിരുന്നപ്പോള്‍, ആ തെരുവില്‍ പല കാറുകളും അഗ്‌നിക്കിരയാവുകയായിരുന്നു. തന്റെ പതിനൊന്ന് വയസ്സായ മകന്‍ തന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു എന്നും അയാള്‍ പറയുന്നു. സൗത്ത്‌പോര്‍ട്ടിലെ വിദ്യാര്‍ത്ഥിനികളുടെ ദാരുണ കൊലപാതകത്തിന് ശേഷം ഉണ്ടായ കലാപത്തിന്റെ ഒരു മിനിയേച്ചര്‍ മാത്രമാണിത്. ആയിരക്കണക്കിന് കുടിയേറ്റ- ന്യൂനപക്ഷ വംശജരായിരുന്നു ഭയന്ന് വിറച്ച് ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്.
തീയണഞ്ഞെങ്കിലും, കനലുകള്‍ ഇപ്പോഴും ചാരം കൂടിക്കിടക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഐ ടി വി പുറത്തു വിട്ടിരിക്കുന്നത്. ഈ കലാപത്തിന് ശേഷം ബ്രിട്ടനിലെ സമൂഹ മാധ്യമങ്ങളില്‍ തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ കൂടുതല്‍ സജീവമാകുന്നു എന്നതാണ് ആ റിപ്പോര്‍ട്ട്. സൗത്ത്‌പോര്‍ട്ട് സംഭവം നടന്ന് 48 മണീക്കൂറിനുള്ളില്‍ തന്നെ ടെലെഗ്രാമില്‍ ഇക്കൂട്ടര്‍ സജീവമായതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ ചെറിയ സമയത്തിനുള്ളില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ എണ്ണം 87 ശതമാനമായിരുന്നു വര്‍ദ്ധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അത് വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. പത്താ ം ദിവസമായപ്പോഴേക്കും ടെലെഗ്രാമിലെ തീവ്ര വലതുപക്ഷ പോസ്റ്റുകള്‍ 327 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത്തരം ഗ്രൂപ്പുകളില്‍ പൊതുവായി പരാമര്‍ശിക്കപ്പെട്ടിരുന്ന പേര് ടോമി റോബിന്‍സണിന്റെതായിരുന്നു എന്നാണ്.