വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
വിഴിഞ്ഞത്ത് വ്യാഴാഴ്ച്ച അർദ്ധരാത്രിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് ആന്റണിയെ കാണാതായത്. കോസ്റ്റൽ പൊലീസിന്റെ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്റണിക്കൊപ്പം കടലിൽ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോസ്‌മെന്റിന്റെയും,കോസ്റ്റൽ ഗാർഡിന്റെയും നേതൃത്വത്തിൽ ആണ് നിലവിൽ തിരച്ചിൽ നടക്കുന്നത്.
അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രണ്ട് പേർ നീന്തി രക്ഷപെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം. കണ്ണാന്തുറയിൽ നിന്നാണ് അഞ്ചുതെങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം ലഭിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.