• Thu. Jul 9th, 2026

24×7 Live News

Apdin News

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

Byadmin

Jul 9, 2026



1957 ല്‍ ആലുവ ദേശം കുന്നുംപുറം മഹാവിഷ്ണു ക്ഷേത്ര ശാഖയിലൂടെയാണ് അക്കാട്ട് ആര്‍. രവീന്ദ്രന്‍ എന്ന രവിച്ചേട്ടന്‍ സ്വയംസേവകനാകുന്നത്. തുടര്‍ന്ന് താലൂക്ക് കാര്യവാഹ്, ജില്ലാ കാര്യവാഹ്, വിഭാഗ് കാര്യവാഹ് എന്നീ ചുമതലകളില്‍ അദ്ദേഹം സംഘപ്രവര്‍ത്തനം തുടര്‍ന്നു. 1980 ല്‍ ഗ്രാമസേവാസമിതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അദ്ദേഹം വൈസ് ചെയര്‍മാനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.

1982 ല്‍ എറണാകുളത്തുവെച്ചു നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. തുടര്‍ന്ന് സംഘനിര്‍ദ്ദേശപ്രകാരം വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. വെളിയത്തുനാട് ഇരവിരവി നമ്പൂതിരിപ്പാടുമായി ചേര്‍ന്ന് പാവക്കുളം ക്ഷേത്ര വികസനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.

സാധാരണ സംഘപ്രവര്‍ത്തകര്‍ക്കും, സ്വയംസേവകര്‍ക്കും ആത്മധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി സംഘവ്യാപനത്തിന് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്വയംസേവകര്‍ക്ക് അവരുടെ വിഷമതകളും പരാതികളും പറയാന്‍ ഒരത്താണിയായിരുന്നു രവിച്ചേട്ടന്‍. ഉന്നതമായ നേതൃഗുണത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു അദ്ദേഹം. ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്ന വിവിധ വെല്ലുവിളികളെ വകഞ്ഞു മാറ്റി മധ്യകേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് അദ്ദേഹം നെടുനായകത്വം വഹിച്ചു.

അടിയന്തരാവസ്ഥയിലെ ജയില്‍വാസത്തിനു ശേഷം വിപുലമായ സംഘവ്യാപനത്തിന്റെ കൊടുങ്കാറ്റ് ഓരോ ഗ്രാമത്തിലേക്കും ആഞ്ഞടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷ വേളകളില്‍ എതിരാളികള്‍ക്ക് നടുക്കവും അനുഭാവികള്‍ക്ക് കരുത്തും മനോബലവും പകര്‍ന്ന ഉജ്ജ്വല പൗരുഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനുകളിലെ അനുരഞ്ജന ചര്‍ച്ചകളില്‍ ഉയര്‍ന്ന പോലീസ് അധികാരികള്‍ പോലും അദ്ദേഹത്തിന്റെ ആജ്ഞാബലത്തിനു മുമ്പില്‍ വഴങ്ങി നില്‍ക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആലുവ കാര്യാലയത്തില്‍ സംഘടിപ്പിച്ച ദീപാവലി കുടുംബസംഗമത്തില്‍വെച്ച് ബാലസംസ്‌കാര കേന്ദ്രം അദ്ദേഹത്തെ ആദരിച്ചിരുന്നു. തുടര്‍ന്ന് കസേരയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ പ്രവര്‍ത്തനം വ്യക്തിനിഷ്ഠമല്ല ധ്യേയനിഷ്ഠമാണ്. കാലം മാറുമ്പോള്‍ പഴയ പ്രവര്‍ത്തകര്‍ മാറുന്നു, പുതിയ പ്രവര്‍ത്തകര്‍ വരുന്നു. പ്രവര്‍ത്തനം അനുസ്യൂതം മുന്നോട്ടുപോകുന്നു. നമ്മളോരോരുത്തരും ഓരോ സമയത്തെ കരുക്കളാണ്. നമ്മള്‍ നമ്മുടെ കടമകള്‍ നിറവേറ്റുന്നു.

പ്രിയ രവിച്ചേട്ടന് പ്രണാമം. ആദരാഞ്ജലികള്‍ !

By admin