• Wed. Aug 26th, 2026

24×7 Live News

Apdin News

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Byadmin

Aug 26, 2026


ആലപ്പുഴ: കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നു. അനുവദിച്ച തുച്ഛമായ തുക പോലും നല്‍കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ജൂണ്‍ 25 നാണ് ആലപ്പുഴ കളക്ട്രേറ്റ് പരിസരത്ത് മരം ഒടിഞ്ഞുവീണ് പഴവീട് സായികൃപയില്‍ സരസമ്മയ്‌ക്കും(85), പഴവീട് ചങ്ങഞ്ചിറ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലതയ്‌ക്കും(58) പരിക്കേറ്റത്. അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും, റവന്യൂ അധികൃതരുടെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല.

പരാതികളെ തുടര്‍ന്ന് 5,400 രൂപ അനുവദിച്ചുവെന്ന് അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഓണക്കാലത്ത് പോലും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച തുച്ഛമായ തുക പോലും നല്‍കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി പൊതുസമൂഹത്തോടുള്ള നിസംഗ മനോഭാവം ആണെന്നാണ് ആക്ഷേപം. മരം വീണ് ഒരു ഓട്ടോറിക്ഷയും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും, ട്രഷറി ജീവനക്കാരനും നിസാര പരിക്കേറ്റു. സ്വകാര്യ ഭൂമിയിലെ മരം വീണ് മറ്റൊരാള്‍ക്ക് നഷ്ടമുണ്ടായാല്‍ റവന്യൂ വകുപ്പ് ഉടന്‍ നഷ്ടം വിലയിരുത്തി നിയമനടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മരങ്ങള്‍ വീണ് പൊതുജനങ്ങള്‍ക്ക് പരിക്കോ സ്വത്തുനാശമോ സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അതേ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ജീവഹാനി, പരിക്ക്, സ്വത്തുനാശം എന്നിവയ്‌ക്ക് വ്യക്തവും സമയബന്ധിതവുമായ നഷ്ടപരിഹാര സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. കളക്ട്രേറ്റ് ജീവനക്കാരുടെ നിരുത്തരവാദ സമീപനത്തിന്റെ ബാക്കിപത്രമാണ് മരം വീണുള്ള അപകടം. വെട്ടിമാറ്റാന്‍ നിര്‍ദേശിക്കപ്പെട്ട മരങ്ങളുടെ കൂട്ടത്തില്‍പ്പെട്ട മരമല്ല ഒടിഞ്ഞുവീണതെങ്കില്‍ കുറ്റക്കാരുടെ മേല്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു.

കളക്ട്രേറ്റ് വളപ്പില്‍ അപകടസാധ്യതയുള്ള മരങ്ങള്‍ ഇനിയും ഏറെയുണ്ട്. ശരിയായ സമയത്ത് ട്രീ കട്ടിങ് കമ്മിറ്റി കൂടുകയോ, വനംവകുപ്പില്‍ നിന്ന് വില നിര്‍ണയത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നതാണ് മരങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു. ഈ വിഷയത്തില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മരം വീണു പരിക്കേറ്റ നിര്‍ദ്ധനരായ ആളുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും
ആവശ്യപ്പെട്ടു.



By admin