ലക്നൗ ; ഇന്ത്യയുടെ പ്രതിരോധ മേഖല സ്വാശ്രയത്വത്തിലേക്കുള്ള പാതയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. വരും മാസങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധ ഉദ്പാദനം 1.75 ലക്ഷം കോടിയിലെത്തുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ലക്നൗവിൽ ‘നാവിക ശൗര്യ വാടിക’ (നാവിക ഗാലന്റ്രി ഗാർഡൻ) ഉദ്ഘാടനത്തിന് ശേഷം നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2014 ൽ രാജ്യത്തിന്റെ മൊത്തം പ്രതിരോധ ഉൽപ്പാദനം ഏകദേശം 46,000 കോടിയായിരുന്നു . ഇപ്പോൾ അത് ₹1.5 ലക്ഷം കോടി കവിഞ്ഞു.
ജൂൺ അവസാനത്തോടെ ഈ കണക്ക് ₹1.75 ലക്ഷം കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി ഇന്ത്യ ഒരുകാലത്ത് അറിയപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി അതിവേഗ വളർച്ച കൈവരിക്കുകയാണ്. 2014-ന് മുമ്പ്, പ്രതിരോധ ഉപകരണങ്ങളുടെയും ആയുധ ഘടകങ്ങളുടെയും കയറ്റുമതി ₹1,000 കോടിയിൽ താഴെയായിരുന്നു. എന്നാൽ ഇന്ന് ഈ കണക്ക് ഏകദേശം ₹40,000 കോടിയായി ഉയർന്നു.
ഈ മാറ്റത്തിന് പ്രധാന കാരണം ഉത്തർപ്രദേശിന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. സംസ്ഥാനത്തിനുള്ളിൽ ഒരു പ്രതിരോധ ഇടനാഴി സ്ഥാപിക്കുന്നതിനൊപ്പം, പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും ‘ആത്മനിർഭർ ഭാരത്’ (സ്വയം പര്യാപ്ത ഇന്ത്യ) കാമ്പെയ്‌നിനെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡിആർഡിഒ ലബോറട്ടറികളുടെയും ലക്നൗവിലെ ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രത്തിന്റെയും സാന്നിധ്യം ദേശീയ പ്രതിരോധ മേഖലയിൽ സംസ്ഥാനത്തിന്റെ പങ്ക് കൂടുതൽ ഉറപ്പിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു .