
ഭാരതത്തിന്റെ സ്വത്വബോധത്തെ ഉള്ളില്‍ നിറച്ചൊരു ഭൂതകാലമുണ്ട് വംഗനാടെന്നും അറിയപ്പെടുന്ന ബംഗാളിന്. അധികാരത്തിന് വേണ്ടിയുള്ള പരാക്രമത്തില്‍ രാജനൈതിക ധര്‍മ്മങ്ങള്‍ എല്ലാം ചോര വീണ് കുതിര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടതാണ് ബംഗാളിന്റെ ആത്മാവ്. എന്നാലിന്ന് ആ വംഗനാട്ടില്‍ ധര്‍മ്മത്തിന്റെ കാവി പതാകകള്‍ വാനില്‍ ഉയര്‍ന്നു പറക്കുന്നു. ദേശീയതയുടെ പന്ഥാവിലേക്ക് വംഗനാട് തിരികെയെത്തിയിരിക്കുന്നു. ആ മാറ്റം മഖന്‍ലാല്‍ സര്‍ക്കാര്‍ എന്ന വയോവൃദ്ധന് നല്‍കുന്ന ആത്മാനന്ദം അപരിമേയമാണ്. ആരാണ് ഈ മഖന്‍ലാല്‍ സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പാദ നമസ്‌കാരം ചെയ്ത, വികാരാധിരേകത്താല്‍ ഏറെ നേരം ചേര്‍ത്തണച്ച ആ വ്യക്തി ആരാണ്.
ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞതും ആരാണ് മാഖന്‍ലാല്‍ എന്നാണ്. ഒറ്റ ദിവസം കൊണ്ട് വൈറലാകാന്‍ മാത്രം എന്ത് സവിശേഷതയാണ് മഖന്‍ലാല്‍ സര്‍ക്കാരിനുള്ളത്. ബംഗാളില്‍ പുതു ചരിത്രം പിറക്കുമ്പോള്‍ തങ്ക ലിപികളില്‍ ആദ്യം കുറിക്കേണ്ടുന്ന പേരുകളില്‍ ഒന്നാണ് മഖന്‍ലാല്‍ സര്‍ക്കാര്‍ എന്നത്. അതറിയാവുന്നതുകൊണ്ടാണ് നരേന്ദ്ര മോദി അദ്ദേഹത്തെ പ്രണമിച്ചതും ആ വയോധികന്റെ അനുഗ്രഹം തേടിയതും. ആ പ്രണാമം ബംഗാളിലെ ജനസംഘം മുതല്‍ ബിജെപിയുടെ പ്രവര്‍ത്തക പരമ്പരയ്‌ക്കുള്ള ആദരം കൂടിയായിരുന്നു.
ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കുമ്പോള്‍ ആ ഐതിഹാസിക മുഹൂര്‍ത്തത്തിന് സാക്ഷികളായ ലക്ഷോപലക്ഷം പേരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അത് ബംഗാള്‍ അതിന്റെ തനിമയെ വീണ്ടെടുക്കുന്നതുകൊണ്ട് മാത്രമായിരുന്നില്ല. അതിനായി അഹോരാത്രം പ്രയത്‌നിച്ച, തന്റെ ജീവിതം ആ ദേശീയ ധാരയിലേക്ക് ലയിച്ചിപ്പ മഖന്‍ലാല്‍ സര്‍ക്കാര്‍ എന്ന കര്‍മയോഗിക്കു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍പ്പിച്ച ആദരവ് കൊണ്ടുകൂടിയാണ്. അതാണിപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ആ കാഴ്ചതന്നെയാണ് ഓരോ ദേശസ്‌നേഹിയുടേയും കണ്ണുകളെ വജ്രശോഭയുടെ തിളക്കമുള്ളതാക്കുന്നതും.
പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവില്‍ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍, ആ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ വേദിയില്‍ മഖന്‍ലാല്‍ സര്‍ക്കാരുണ്ടാകണമെന്ന് മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ബംഗാളില്‍ ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് 97 വയസ്സുള്ള മഖന്‍ലാല്‍ സര്‍ക്കാര്‍. ജനസംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ തുടക്കം.
സിലിഗുരി സ്വദേശിയായ മഖന്‍ലാല്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളാണ്. മുഖര്‍ജിക്കൊപ്പം സന്തത സഹചാരിയായി അദ്ദേഹം നിലകൊണ്ടു. 1952 ല്‍ കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള പ്രക്ഷോഭത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിക്കൊപ്പം അറസ്റ്റു വരിച്ചു. ദേശഭക്തി ഗാനം ആലപിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാപ്പപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. കോടതി മുറിയിലും അതേ ദേശഭക്തി ഗാനം ആലപിച്ചു.
ഇത് കേട്ട ജഡ്ജി പോലും അദ്ദേഹത്തിലെ ദേശീയബോധത്തെ അംഗീകരിച്ചു. സര്‍ക്കാരിന് നാട്ടിലേക്ക് മടങ്ങാന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റും യാത്രാ ചെലവുകള്‍ക്കായി 100 രൂപയും നല്‍കാന്‍ ജഡ്ജി പോലീസിനോട് നിര്‍ദേശിച്ചു എന്നതാണ് മറ്റൊരു കൗതുകം. പാര്‍ട്ടിയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ സുപ്രധാന സംഭവങ്ങളില്‍ ഒന്നായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് മഖന്‍ലാല്‍ സര്‍ക്കാര്‍. 1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ പശ്ചിമ ദിനാജ്പൂര്‍, ജല്‍പായ്ഗുഡി, ഡാര്‍ജിലിംഗ് ജില്ലകളുടെ ഓര്‍ഗനൈസേഷണല്‍ കോര്‍ഡിനേറ്ററായി അദ്ദേഹം ചുമതലയേറ്റു. ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ത്തു. ബംഗാളില്‍ ബിജെപിക്ക് അസാധ്യമായി ഒന്നും ഇല്ലെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടുത്തിയവരില്‍ ഒരാളാണ് മഖന്‍ലാല്‍ സര്‍ക്കാര്‍.
1981 മുതല്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ബിജെപിയുടെ സിലിഗുരി ജില്ലാ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഇദ്ദേഹത്തെപ്പോലുള്ളവര്‍ ത്യാഗം കൊണ്ടു തീര്‍ത്ത അടിത്തറയിലാണ് ബംഗാളില്‍ ബിജെപി പടിപടിയായി വളര്‍ന്നതും പടര്‍ന്നുപന്തലിച്ചതും. ആ ത്യാഗത്തെ സ്മരിക്കാതെ പോകുവതെങ്ങനെ.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍, പാര്‍ട്ടിയുടെ അടിത്തറ നിര്‍മ്മിച്ച പഴയ തലമുറയോടുള്ള ആദരസൂചകമായാണ് നരേന്ദ്ര മോദി മഖന്‍ലാലിന്റെ പാദങ്ങളില്‍ പ്രണമിച്ചത്.
ബംഗാളില്‍ ബിജെപി നേടിയ 207 സീറ്റുകളുടെ തിളക്കത്തേക്കാള്‍, മഖന്‍ലാലിനെ പോലുള്ളവരുടെ ത്യാഗമാണ് പാര്‍ട്ടിയെ ഇവിടം വരെ എത്തിച്ചതെന്നാണ്് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത്. ആ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. ബംഗാളിലെ രാഷ്‌ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തികളിലൊന്നായി മഖന്‍ലാല്‍ സര്‍ക്കാരിന്റെ പേരും ഇനി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.