ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രസകരമായ അനുഭവം പങ്കുവെച്ച് ഇന്ത്യൻ ബോക്‌സർ നരേന്ദർ ബെർവാൾ.2015-ലെ വേൾഡ് മിലിട്ടറി ഗെയിംസിനിടെ പാകിസ്താൻ താരവുമായുള്ള ബോക്‌സിങ് മത്സരത്തെക്കുറിച്ചാണ് താരം രസകരമായ അനുഭവം പങ്കുവെച്ചത്.
അതിർത്തിയിലെ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ പാകിസ്താനോട് യാതൊരു കാരണവശാലും തോൽക്കരുതെന്ന് സൈനിക ഉദ്യോഗസ്ഥർ തനിക്ക് കർശന നിർദേശം നൽകിയിരുന്നതായി ബെർവാൾ പറയുന്നു.
മത്സരത്തിൽ ആദ്യ റൗണ്ട് 4-1 നും രണ്ടാം റൗണ്ട് 3-2 നും വിജയിച്ച് ബെർവാൾ ഇന്ത്യയുടെ അഭിമാനമായി മാറി. എന്നാൽ, മത്സരത്തിനിടെ രണ്ട് താരങ്ങൾക്കും മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് ഇരുവരും തുന്നലിടാനായി ഒരുമിച്ചാണ് ആശുപത്രിയിൽ പോയത്.
ആശുപത്രിയിൽവെച്ചാണ് പാകിസ്താൻ താരം ഒരു യാദൃശ്ചികത ശ്രദ്ധിച്ചത്. ബെർവാളിന്റെ പേര് നരേന്ദർ, അദ്ദേഹത്തിന്റെ ആർമി കോച്ചിന്റെ പേരും നരേന്ദർ, കൂടാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര. ഇത് ശ്രദ്ധിച്ച പാകിസ്താൻ താരം പറഞ്ഞ കാര്യം ബെർവാൾ ഇപ്രകാരം വിവരിച്ചു: ‘നിങ്ങളുടെ പേര് നരേന്ദർ, നിങ്ങളുടെ കോച്ചിന്റെ പേര് നരേന്ദർ, നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര. എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ ഇപ്പോൾ വെറുപ്പായിരിക്കുന്നു.” ഈ തമാശ കേട്ടതും പ്രധാനമന്ത്രി മോദി പൊട്ടിച്ചിരിക്കുകയായിരുന്നു.