
ബെയ്ജിംഗ്: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന് യുദ്ധഭൂമിയില്‍ സാങ്കേതികസഹായം നല്‍കിയിരുന്നുവെന്ന് ചൈനയുടെ കുറ്റസമ്മതം. ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന (എവിഐസി) എൻജിനിയറായ ഷാങ് ഷെംഗ് ആണു തുറന്നുപറച്ചില്‍ നടത്തിയത്. ഹോങ്കോംഗില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് സ്റ്റാർ ആണ് ഇയാളുടെ പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എവിഐസിയുടെ സഹസ്ഥാപനം നിർമിച്ച ജെ-10 സിഇ യുദ്ധവിമാനത്തിന്റെ ഒരു വ്യൂഹം പാക്കിസ്ഥാൻ വ്യോമസേന സംഘർഷത്തിനായി ഉപയോഗിച്ചിരുന്നു. വ്യോമകേന്ദ്രത്തില്‍ യുദ്ധവിമാനങ്ങള്‍ മൂളിപ്പറക്കുന്നതിനു സാക്ഷിയായിരുന്നുവെന്നും ഷാങ് ഷെംഗ് വെളിപ്പെടുത്തി.ചൈനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെയും ആളില്ലാ വ്യോമ ഉപകരണങ്ങളുടെയും ശില്പിയാണ് ഷാംങ് ഷെംഗ്.
മേയ് മാസമായതിനാല്‍ മേഖലയില്‍ താപനില 50 ഡിഗ്രി സെല്‍ഷസില്‍ വരെയെത്തി. ഇതു ശാരീരികവും മാനസികവുമായി വലിയ വെല്ലുവിളിയായിരുന്നു. യുദ്ധോപകരണങ്ങള്‍ പൂർണതോതില്‍ പ്രവർത്തനസജ്ജമാകുക എന്ന് ഉറപ്പാക്കുന്നതിനും കൂടിയാണ് യുദ്ധമേഖലയില്‍ എത്തിയതെന്നും ഷാങ്ഷെംഗ് വെളിപ്പെടുത്തി.