• Wed. Aug 12th, 2026

24×7 Live News

Apdin News

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Byadmin

Aug 12, 2026



ജീവിക്കുന്നവരും ജീവിച്ചുകടന്നുപോയവരും തമ്മില്‍ ഹൃദയാര്‍പ്പണം ചെയ്യുന്ന ധന്യവേളയാണ് കര്‍ക്കടകവാവ്. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ഭാരതത്തില്‍ പിതൃപൂജകള്‍ മുറതെറ്റാതെ നടന്നിട്ടുണ്ട്. പിതൃക്കള്‍ക്ക് ബലിയിടുന്നത് അതീവ പുണ്യകര്‍മ്മമായി കരുതുന്നു. കൃഷ്ണ പക്ഷത്തിലെ 15-ാം തിഥിയില്‍ സൂര്യനും ചന്ദ്രനും ഒരേ ബിന്ദുവില്‍ വരുന്ന ദിവസമാണ് കറുത്തവാവ്(അമാവാസി). ചന്ദ്രന്‍ സൂര്യനില്‍ നിന്നകലാന്‍ തുടങ്ങുമ്പോള്‍ ശുക്ലപക്ഷം തുടങ്ങുന്നു. സൂര്യനുനേരെ എതിരെ ചന്ദ്രന്‍ വരുമ്പോഴാണ് പൗര്‍ണ്ണമി ആവുക.

കറുത്തവാവിനാണ് ബലിതര്‍പ്പണം. ബലിയിടുക എന്നാല്‍ ഭക്ഷണം നല്‍കുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമര്‍പ്പണം, അര്‍പ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഈ ഭക്ഷണാര്‍പ്പണത്തിലെ പിണ്ഡം അഥവാ ക്രവ്യം ഏറെ പ്രാധാന്യമാണ്. ഭൗതികശരീരം (സ്ഥൂലശരീരം) വെടിഞ്ഞ ജീവന്‍ പിന്നീട് സൂക്ഷ്മശരീരത്തില്‍ നിലകൊള്ളുന്നു. ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ പഞ്ചഭൂതനിര്‍മ്മിതമായ ഭൗതികദേഹത്തെ പഞ്ചഭൂതങ്ങളിലേക്കു തന്നെ വിലയിപ്പിക്കുകയും തുടര്‍ന്ന് സൂക്ഷ്മശരീരത്തിലെ ജീവനെ പത്തുദിവസത്തെ ശുദ്ധമായ ബലിക്രിയാദികളിലൂടെ ഗാത്രസൃഷ്ടി നടത്തി തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ സപിണ്ഡീകരണവും ചെയ്തു പിതൃലോകത്തേക്കു യാത്രയയയ്‌ക്കുന്ന പിതൃയജ്ഞമാണ് അന്ത്യേഷ്ടി. ഷോഡശ സംസ്‌കാരത്തിലെ അവസാന സംസ്‌കാരമാണിത്. പിതൃ ലോകത്തെത്തിയ പൂര്‍വ്വികരെ നിശ്ചിത ദിവസങ്ങളില്‍ അനുസ്മരിച്ച്, സമുദ്രത്തിലോ മറ്റു പുണ്യതീര്‍ഥങ്ങളിലോ ജലാശയങ്ങളിലോ ചെയ്യുന്ന ബലിക്രിയയാണ് പിതൃതര്‍പ്പണം.

തീര്‍ത്ഥസ്ഥലികളില്‍ തര്‍പ്പണം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ശുദ്ധമായ അന്തരീക്ഷത്തില്‍ ഭവനങ്ങളില്‍തന്നെ ജലംനിറച്ച ഓട്ടുകിണ്ടിക്കു മുന്നിലിരുന്ന് തര്‍പ്പണം നടത്താം.

ബലിതര്‍പ്പണത്തിന്റെ പുരാണകഥ

കൃതയുഗത്തില്‍ ജീവിച്ചിരുന്ന, തപസ്സിലും ശീലഗുണങ്ങളിലും ഉത്തമനായ ഒരുമഹര്‍ഷിക്ക് ഒരു പുത്രന്‍ ജനിച്ചു. അപ്പോള്‍തന്നെ ഋഷിപത്‌നി ജീവന്‍വെടിഞ്ഞു. അമ്മയില്ലാത്ത മകനെ ഉത്തമ തപസ്വിയാക്കണമെന്ന പ്രാര്‍ത്ഥനയോടെ നിറയെ വാത്സല്യമേകിവളര്‍ത്തി. അങ്ങനെയിരിക്കെ അദ്ദേഹവും മുക്തിനേടി. തപശ്ശക്തിയാല്‍ സൂര്യതേജസ്വിയായ മുനികുമാരന്‍ സ്‌നേഹധനനായ പിതാവിന്റെ വേര്‍പാടില്‍ വ്യാകുലചിത്തനായി വനാന്തരത്തില്‍ കരഞ്ഞലഞ്ഞു. കോപത്താല്‍ ധര്‍മ്മദേവനെയും യമലോകത്തെയാകെയും ഭസ്മമാക്കാന്‍ തുനിഞ്ഞു. ഇതുകണ്ട് സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് ഒരുനാള്‍ ആത്മാവ് ശരീരം വിട്ടുപോകേണ്ടതാണെന്നും കോപം വെടിയണമെന്നും ഉപദേശിച്ചു. എന്നാല്‍ മുനികുമാരന്‍ പിതാവിനെ കാണണമെന്ന പിടിവാശിയോടെ കയ്യില്‍ പുണ്യതീര്‍ത്ഥമെടുത്തു മന്ത്രം ജപിച്ചു സൂര്യദേവനെയും യമധര്‍മ്മനെയും ശപിയ്‌ക്കാന്‍ ഒരുമ്പെട്ടു. തല്‍ക്ഷണം പിതൃദേവതകള്‍ പ്രത്യക്ഷപ്പെട്ട് മുനികുമാരനെ ആശ്ലേഷിച്ചു.

പിതൃലോകത്തുള്ള പിതാവിനെമാത്രം കാണിച്ചുതരാമെന്നും കോപം വെടിയണമെന്നും പറഞ്ഞു. അച്ഛനെക്കാണാനുള്ള ആവേശത്താല്‍ മുനികുമാരന്‍ ശാന്തനായി. സൂര്യദേവന്റെയും പിതൃദേവകളുടെയും ശക്തിയാല്‍ പിതാവ് മുനികുമാരനു ദര്‍ശനംനല്‍കി. തനിയ്‌ക്ക് വീണ്ടും ഭൂലോകത്തുവരാന്‍ കഴിയില്ലെന്നും ഇത്രമാത്രം ഭക്തിയും സ്‌നേഹവുമുള്ള നിനക്ക് എന്ത് വരം വേണമെങ്കിലും നല്‍കാമെന്നും പറഞ്ഞു. അച്ഛന്റെ മുന്നില്‍ തൊഴുകൈയ്യോടെ മുനികുമാരന്‍ ഗദ്ഗദകണ്ഠനായി നിന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നെസ്‌നേഹം ചൊരിഞ്ഞു വളര്‍ത്തിയ അങ്ങയ്‌ക്കായി ഞാന്‍ഒന്നും ചെയ്തില്ല. അങ്ങയോട് ഒരിയ്‌ക്കല്‍ പോലും ഭക്ഷണം കഴിച്ചോ എന്നുപോലും ചോദിച്ചിട്ടില്ല. എന്റെ അറിവില്ലായ്‌മയും നന്ദികേടും അവിടുന്ന് പൊറുക്കണം. ഞാന്‍ ഈ നല്‍കുന്ന പഴങ്ങള്‍ അങ്ങ് സ്വീകരിച്ച് എന്നെ അനുഗ്രഹിയ്‌ക്കണം എന്നു മുനികുമാരന്‍ പറഞ്ഞു. സൂര്യന്റെയും പിതൃദേവതകളുടെയും അനുവാദപൂര്‍വ്വം മകന്‍ നല്‍കിയ ഫലങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു മഹര്‍ഷി പുത്രനെ അനുഗ്രഹിച്ചു. ഇപ്പോള്‍ നിന്റെ പിതാവ് പിതൃവായിക്കഴിഞ്ഞു. ഇനി ഓരോ വര്‍ഷവും ഇതേദിനം അദ്ദേഹം നിന്റെ ആശ്രമത്തില്‍ വന്നു നീ ഭക്തിപൂര്‍വ്വം നല്‍കുന്ന ഭക്ഷണം സ്വീകരിച്ചു മടങ്ങിക്കൊള്ളും. അതിലൂടെ നിനക്ക് സര്‍വ്വൈശ്വര്യങ്ങളും സിദ്ധിയ്‌ക്കമെന്നും അരുളിച്ചെയ്തുസൂര്യനും പിതൃദേവതകളും അപ്രത്യക്ഷരായി. ഇതുമൂലമാണ് നമ്മള്‍ വാവ്, സൂര്യ-ചന്ദ്രഗ്രഹണ ദിനങ്ങള്‍, മരിച്ച തിഥി എന്നിവയിെലല്ലാം പിതൃക്കളെ അര്‍ഘ്യപാദ്യാദികളാല്‍ പൂജിച്ചും മന്ത്രതര്‍പ്പണാദികളാല്‍ പ്രണമിച്ചും തൃപ്തരാക്കുന്നത്.

എന്താണ് പിതൃബലി

പിതൃക്കളെ ദേവതുല്യരാക്കി മാറ്റുന്നതാണ് പിതൃബലി. ഭൗതികതവിട്ട് മറഞ്ഞ ആത്മചൈതന്യം ദേവാംശമാകുന്നു. ബലിയിട്ടില്ലെങ്കില്‍ പിതൃശാപം നേരിടുമെന്നാണ്. പിതൃക്കളുടെ ആത്മീയസാമീപ്യം കൊണ്ടുണ്ടാകുന്ന ക്ഷേമൈശ്വര്യങ്ങള്‍പോലെ പിതൃക്കളുടെ ശാപം മൂലമുണ്ടാകുന്ന വൃദ്ധിക്ഷയവും അസമാധാനവും അനാരോഗ്യവും വരാതിരിക്കാനും പിതൃബലി പണ്ടേ ആചരിക്കുന്നുണ്ട്. കര്‍ക്കടകവാവിന് ബലി മുടക്കരുതെന്നാണ് ആചാര്യമതം. മനുഷ്യരുടെ പന്ത്രണ്ടു മാസമാണ് പിതൃക്കളുടെ ഒരു ദിവസം വര്‍ഷത്തിലൊരിയ്‌ക്കല്‍ പിതൃക്കള്‍ക്കര്‍പ്പിക്കുന്ന ബലിയിലൂടെ അവരുടെ ഒരുദിവസത്തെ ഭക്ഷണം സമര്‍പ്പിക്കുകയാണ്! ഏതെങ്കിലും സാഹചര്യത്തില്‍ വാവുബലിമുടങ്ങിയാല്‍ തുലാം, കുംഭം മാസങ്ങളിലെ കറുത്ത വാവിന് ബലിതര്‍പ്പണം നടത്താമെന്നുമുണ്ട്.

അനുചിതമായതൊന്നും ആഹരിയ്‌ക്കാതെ ബാഹ്യവും ആന്തരികവുമായ ശുദ്ധിയോടെ, സൂര്യാസ്തമയശേഷം പൂര്‍ണ്ണമായും ഭക്ഷണവര്‍ജ്ജിച്ചുംതലേന്ന് ഒരിയ്‌ക്കല്‍ (ഒരുനേരം മാത്രം അരിയാഹാരം) നോക്കി സമര്‍പ്പിതമനസ്്കരായി അര്‍പ്പിയ്‌ക്കുന്ന ബലിതര്‍പ്പണം നമ്മുടെ സംസ്‌കാരത്തിന്റെയും കുടുംബത്തിന്റെ കെട്ടുറപ്പിന്റെയും കൂടി പ്രകടിതഭാവമാണ്. യഥാര്‍ത്ഥ വ്രതാനുഷ്ഠാനം കൂടിയാണത്.

ബലി ഇടേണ്ടത് എങ്ങനെ

വാവുബലിദിവസം പ്രഭാതത്തില്‍ ബലിദാതാക്കള്‍ കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു കൈവിരലില്‍ പവിത്രമിട്ട് കുശം, തിലം, അക്ഷതം എന്നിവയോടെ പിതൃക്കളെ കുശാസനത്തിലേക്ക് ആവാഹിയ്‌ക്കണം. തുടര്‍ന്ന് പിതൃക്കള്‍ക്ക് ഭക്തിപൂര്‍വ്വം തിലമിശ്രിത ജലാഞ്ജലി സമര്‍പ്പിക്കണം. മാതാപിതാക്കള്‍വഴി നാലു പൂര്‍വ്വപുരുഷാന്തരങ്ങളിലെ പിതൃക്കളുടെ അനുഗ്രഹത്തിനായാണ് തര്‍പ്പണം. ശ്രദ്ധായുക്തം പിതൃയജ്ഞം ചെയ്തില്ലെങ്കില്‍ മനഃക്ലേശമുണ്ടാകുമെന്നു ഗരുഡപുരാണത്തിലും മനുസ്മൃതിയിലും പറയുന്നുണ്ട്.

മൂന്നു ഋണങ്ങള്‍
മൂന്നുതരം ഋണബാധ്യതയാണ്മനുഷ്യജന്മത്തിലുള്ളത്. തലമുറകളിലൂടെ കടം തീര്‍ക്കുന്ന മനുഷ്യജന്മം അവന്റെ കര്‍മ്മശുദ്ധിയേയും ആചാരനിഷ്ഠയെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നിവ കര്‍മ്മംകൊണ്ടേ ഒഴിവാകൂ. ഈ കടങ്ങള്‍ വീട്ടാതെ മനുഷ്യജന്മം പൂര്‍ണ്ണമാവുകയുമില്ല.

മരണാനന്തരക്രിയകള്‍, ശ്രാദ്ധം, തര്‍പ്പണം എന്നിവ കൃത്യമായി ചെയ്താലേ പിതൃക്കളോടുള്ള കടം വീട്ടാന്‍ കഴിയൂ. മണ്‍മറഞ്ഞ തലമുറകള്‍ക്കു മുന്നില്‍ നമ്മെ സ്‌നേഹബന്ധങ്ങളാല്‍ എത്രയോകാലം പൊതിഞ്ഞുനിര്‍ത്തിയ മഹാസ്മൃതികള്‍ക്കു മുന്നില്‍ ഭക്തിപൂര്‍വ്വം ആത്മബന്ധിതമായ വിധേയത്വത്തോടെ ആചാരാനുഷ്ഠങ്ങളോടെ, സര്‍വ്വോപരിഹൃദയശുദ്ധിയോടെ പിതൃക്കള്‍ക്കു മുന്നില്‍ നമ്രശിരസ്‌കരാകാം.

By admin