പതിറ്റാണ്ടുകള്‍ക്കു ശേഷം ഇക്കഴിഞ്ഞ ദിവസം ജമ്മു-കശ്മീര്‍ സുന്ദരമായ ഒരു കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിച്ചു. ഇസ്ലാമിക ഭീകരവാദം ശക്തിപ്പെട്ടതോടെ കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു പണ്ഡിറ്റുകള്‍ വിഘടന വാദത്തിന് വളംവയ്‌ക്കുന്ന ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെ തങ്ങളുടെ പിതൃ ഭൂമിയിലേക്ക് തിരികെയെത്താന്‍ തുടങ്ങിയിരുന്നു. പലായനകാലത്ത് ഭാരതത്തിലെ മറ്റിടങ്ങളിലും വിദേശങ്ങളിലും കഴിഞ്ഞിരുന്ന പണ്ഡിറ്റുകള്‍ ഇക്കഴിഞ്ഞ ദിവസം കശ്മീര്‍ താഴ്‌വരയിലെ ഖീര്‍ ഭവാനി ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചത് അവരെ സംബന്ധിച്ചേടത്തോളം സ്വാതന്ത്ര്യത്തിന്റെ പുതിയൊരു യുഗം പിറന്നതിനു തുല്യമാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് കശ്മീരി ഹിന്ദുക്കളായ പണ്ഡിറ്റുകള്‍ വാര്‍ഷിക ഖീര്‍ ഭവാനി യാത്രയ്‌ക്കായി പുറപ്പെട്ടത്.
പണ്ഡിറ്റുകര്‍ക്ക് ഈ യാത്ര ഒരു തീര്‍ത്ഥാടനം മാത്രമല്ല, കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം സ്വന്തം നാട്ടിലേക്കുള്ള വികാരഭരിതമായ മടങ്ങിവരവുമാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദുര്‍ഗാ ദേവിയുടെ അവതാരമായ രജന്യ ദേവിയുടെ പ്രതിഷ്ഠയുള്ള ഖീര്‍ ഭവാനി ക്ഷേത്രം.
പാകിസ്ഥാന്റെ പിന്തുണയോടെ രൂപം കൊണ്ട ജെകെഎല്‍എഫ് എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലാണ് കാശ്മീരി പണ്ഡിറ്റുകള്‍ ജന്മനാടായ താഴ്‌വരയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടത്. നിരവധി പേരെ ഈ സംഘടന അതിക്രൂരമായി കൊലപ്പെടുത്തി. അവശേഷിച്ചവരെ ഭയപ്പെടുത്തി താഴ്വര ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാക്കി. ഇവരില്‍ ഭൂരിപക്ഷം പേരും ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ഭാരതത്തിന്റെ മറ്റിടങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ ജന്മനാട്ടില്‍ തിരിച്ചു വരാതിരിക്കാനുള്ള എല്ലാ സാഹചര്യവും കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ തണലില്‍ കശ്മീരിലെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എന്ന ഭരണഘടനാ വകുപ്പ് ഈ രാജ്യദ്രോഹത്തിന് മറയാക്കുകയും ചെയ്തു. 2019 ല്‍ മോദി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കുകയും, ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുകയും ചെയ്തതോടെ വിവേചനപരമായ ഈ വകുപ്പ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് കാശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് ജന്മനാട്ടില്‍ മടങ്ങിയെത്താനുള്ള സാഹചര്യമൊരുങ്ങിയത്.
കശ്മീരില്‍ മാറിമാറി അധികാരത്തിലെത്തിയിരുന്ന കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമെല്ലാം ഹിന്ദു പണ്ഡിറ്റുകള്‍ കശ്മീരില്‍ മടങ്ങിയെത്തുന്നതിന് എതിരായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മതമൗലികവാദ സംഘടനകളും പാകിസ്ഥാനില്‍ നിന്ന് പണവും ആയുധവും കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ-ഭീകരവാദ സംഘടനകളും മത വിഭാഗീയത സൃഷ്ടിച്ച് ഇവര്‍ക്കൊപ്പം നിന്നു. പുതിയ സംഭവവികാസങ്ങളില്‍ ഇവര്‍ തീര്‍ത്തും നിരാശരാണ്. കശ്മീരി പണ്ഡിറ്റുകളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാന്‍ ഇവര്‍ ഇപ്പോഴും ഒരുക്കമല്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന് എപ്പോഴെങ്കിലും അധികാരം നഷ്ടപ്പെടുകയാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിച്ച് ഹിന്ദുക്കളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഇവര്‍. ഇപ്പോഴത്തെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മനസ്സില്‍ കൊണ്ടുനടക്കുന്നത് ഇങ്ങനെയൊരു വിദ്വേഷ ചിന്തയാണ്.
അതിര്‍ത്തി കടന്നെത്തുന്ന ഇസ്ലാമിക ഭീകരവാദികള്‍ തദ്ദേശീയരായ ചിലരുടെ പിന്തുണയോടെ നടത്തുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി കശ്മീരില്‍ സമാധാനമില്ലെന്നും, കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും സ്ഥാപിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും. കശ്മീരില്‍ ഇപ്പോള്‍ സമാധാനം പുലരുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം കോണ്‍ഗ്രസിന്റെ എംപി ശശി തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ആ പാര്‍ട്ടിക്ക് സഹിക്കുന്നില്ല. തരൂരിനെതിരെ കാശ്മീര്‍ കോണ്‍ഗ്രസ് കമ്മിറ്റി തന്നെ രംഗത്ത് വന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളെ കാണാതെ ഗവര്‍ണറെ കണ്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഭീകരാക്രമണങ്ങള്‍ കുറഞ്ഞതും, ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനില്‍ കടന്നുകയറി നമ്മുടെ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നതും ഇക്കൂട്ടര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ഇവര്‍ ആഗ്രഹിക്കുന്നതു പോലെ ഇനിയൊരിക്കലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ല. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി തുടരും. ഭൂമിയിലെ ആ സ്വര്‍ഗം ഇനിയുള്ള കാലം ഹിന്ദുക്കളുടേതുമായിരിക്കും.