• Sun. May 31st, 2026

24×7 Live News

Apdin News

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

Byadmin

May 31, 2026


തിരുവനന്തപുരം:: ബാഗും കുടയും ഇല്ലാത്ത കുട്ടികളുടെ ബാല്യകാലം അറിഞ്ഞുവളര്‍ന്നയാളാണ് താനെന്നും അതുകൊണ്ടാണ് ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് അതെല്ലാം നല്‍കാന്‍ തീരുമാനിച്ചതെന്നും മേയര്‍ വിവി രാജേഷ്. കോര്‍പറേഷന്റെ മേയര്‍ കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ വി.വി. രാജേഷ്.

കോര്‍പറേഷന്റെ പണമെടുക്കാതെ തന്നെ നമ്മെ സഹായിക്കാന്‍ തയ്യാറുള്ള ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ കിറ്റായി തന്നെ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അത് നല്‍കുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.

റബ്ബര്‍ എസ്റ്റേറ്റിന്റെ നടുവിലായിരുന്നു ഞങ്ങളുടെ സ്കൂള്‍. അവിടെ റബ്ബറിന്റെ വിത്ത് തറയിലുരച്ച് മറ്റു കുട്ടികളുടെ ദേഹത്ത് വെയ്‌ക്കും. അത് നല്ല ചൂടായിരിക്കും. കുട്ടികള്‍ കുടയെടുത്തല്ല, കൊടുംമഴയത്ത് വാഴയിലയിലാണ് സ്കൂളില്‍ പോകുക. ഇങ്ങിനെ ഇല്ലായ്‌മകളുണ്ടെങ്കിലും ഗ്രാമത്തിലെ സ്കൂളിന്റെ എല്ലാ രസങ്ങളും അനുഭവിച്ച് വളര്‍ന്നവനാണ് ഞാന്‍.

പക്ഷെ ക്ലാസില്‍ എപ്പോഴും 10, 15 കുട്ടികള്‍ എപ്പോഴും അമ്മയ്‌ക്ക് ജോലിയില്ല, അച്ഛന് ജോലിയില്ല, അച്ഛന്‍ മരിച്ചിട്ടുണ്ടാകും….ഇങ്ങിനെ പല വിധ പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ എപ്പോഴും ക്ലാസില്‍ ഉണ്ടാകും. ഇവര്‍ക്ക് കുടയുണ്ടാകില്ല, ബുക്കുണ്ടാവില്ല, അതല്ലെങ്കില്‍ ബാഗുണ്ടാവില്ല, ടിഫിന്‍ ബോക്സുണ്ടാവില്ല. ഇവരുടെ അന്നത്തെ ദുഖങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടാണ് ഇങ്ങിനെ ഒരു പദ്ധതി ആസൂത്രണം ചെയ്തത്. – മേയര്‍ പറഞ്ഞു.

മേയര്‍ കെയറിന്റെ ഭാഗമായി 5000 കുട്ടികള്‍ക്കാണ് കുടയും ബാഗും ടിഫിന്‍ബോക്സും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തത്.വിദ്യാഭ്യാസവകുപ്പ് തന്നെയാണ് കിറ്റുകള്‍ക്ക് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുത്തത്.



By admin