• Mon. Sep 14th, 2026

24×7 Live News

Apdin News

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Byadmin

Sep 14, 2026


തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെഎസ്ആര്‍ടിസിയില്‍ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി.ജോണ്‍ പ്രഖ്യാപിച്ച ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍.

പത്ത് വര്‍ഷത്തെ വിലക്കിന് അവസാനമെന്നും ജോലിയിലിരിക്കെ മരണമടഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആശ്രിതര്‍ക്ക് മുന്‍പ് നല്‍കിയിരുന്ന പ്രതിദിന വേതന വ്യവസ്ഥയ്‌ക്ക് പകരം സ്ഥിരനിയമനം ഉടന്‍ നല്‍കാനാണ് പുതിയ തീരുമാനമെന്നുമാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ ആശ്രിത നിയനത്തിനുള്ള 439 പേരുടെ പട്ടികയും തയാറാക്കി. ആദ്യഘട്ടത്തില്‍ 150 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുമായിരുന്നു നീക്കം. എന്നാല്‍ ആശ്രിത നിയമനം സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവ് നില നില്‍ക്കുന്നതിനാല്‍ ആകെ ഒഴിവിന്റെ അഞ്ച് ശതമാനം മാത്രം ആശ്രിത നിയമനം മതിയെന്ന് ഭരണപരിഷ്‌ക്കാര വകുപ്പ് മുന്‍ ഉത്തരവ് നിലനില്‍ക്കുന്നു. പിഎസ്‌സി റാങ്ക് പട്ടികയിലെ നിയമനത്തിന് അനുസരിച്ചായിരിക്കണം ആശ്രിത നിയമനം നടത്തേണ്ടത്. ഇതോടെ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. ഇതോടെ ആശ്രിത നിയമനം അനിശ്ചിതത്വത്തിലായി. മന്ത്രിയുടെ വാഗ്ദാനവും വെറു വാക്കായും മാറി.

2019 ജൂണ്‍ 15ന് എംസി റോഡില്‍ ആയൂരിനടുത്ത് വയയ്‌ക്കലില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് കത്തിയമര്‍ന്നു. ബസ് ഡ്രൈവര്‍ കല്ലമ്പലം പുതുശ്ശേരി സ്വദേശി പ്രകാശന്‍ (45) ബസ്സില്‍ ഉണ്ടായിരുന്ന അവസാന യാത്രക്കാരനെയും രക്ഷപ്പെടുത്തിയ ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രകാശന്റെ ശരീരമാകെ തീ പടര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പ്രകാശന്‍ മരിച്ചു. പ്രകാശന്റെ മകന് ഇതുവരെയും ജോലി നല്‍കാന്‍ കെഎസ്ആര്‍ടിസിക്കായില്ല. ആശ്രിത നിയമനം സംബന്ധിച്ച് മന്ത്രി എടുത്ത് പറഞ്ഞ ഉദാഹരണവും പ്രകാശന്റേതായിരുന്നു.

ജോലിയിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ മന്ത്രി സി.പി .ജോണിനെ കണ്ടു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര പ്രഖ്യാപനം. എന്നാല്‍ നിലവിലെ കോടതി ഉത്തരവുകളെകുറിച്ച് അറിയാതെയാണോ മന്ത്രിയുടെ പ്രഖ്യാപനമെന്ന് വിമര്‍ശനം ഉയരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ വിവിധ തസ്തികകളിലായി 6500ല്‍ അധികം ഒഴിവുകള്‍ നില നില്‍ക്കുന്നുണ്ട്. ഒഴിവുകള്‍ നികത്തിയാല്‍ നിലവിലെ ആശ്രിതനിയമനം പൂര്‍ണമായും നല്‍കാന്‍ സാധിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു കോര്‍പ്പറേഷനില്‍ ഉടനെന്നും നിയമനം നടക്കില്ല. ഇതോടെ ആശ്രിത നിയമനത്തിലെ പകുതിയോളം പേര്‍ക്ക് പ്രായപരിധിയും കഴിയും .



By admin