• Sun. Aug 2nd, 2026

24×7 Live News

Apdin News

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Byadmin

Aug 2, 2026



ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ച് ഹരിയാനക്കാരിയായ പ്രീതി പവാര്‍. വനിതകളുടെ 54 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് സവന്ന ഡെല്‍ഗാഡോയെ ഏകപക്ഷീയമായ 5-0ത്തിന് തോല്‍പ്പിച്ചാണ് 22-കാരിയായ പ്രീതി ചരിത്ര വിജയം സ്വന്തമാക്കിയത്.

ഫൈനലില്‍ തുടക്കത്തില്‍ കാനഡ താരം ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും, മികച്ച കൗണ്ടര്‍ അറ്റാക്കുകളിലൂടെ പ്രീതി വേഗത്തില്‍ മത്സരം തന്റെ നിയന്ത്രണത്തിലാക്കി. മൂന്ന് റൗണ്ടുകളിലും പ്രീതിക്ക് അനുകൂലമായാണ് അഞ്ച് ജഡ്ജുമാരും വിധി എഴുതിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ കന്നി മെഡലാണ് പ്രീതി സ്വര്‍ണത്തോടെ അവിസ്മരണീയമാക്കിയത്. ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ താരം, സെമിഫൈനലില്‍ സാംബിയയുടെ കാതറിന്‍ മ്വാപ്പെയെയും 5-0ത്തിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.

ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ പ്രീതി, 2024 പാരീസ് ഒളിംപിക്‌സിലും ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വേള്‍ഡ് ബോക്‌സിംഗ് കപ്പ് ഫൈനലിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ പ്രീതി, ഈ കോമണ്‍വെല്‍ത്ത് സ്വര്‍ണനേട്ടത്തോടെ ഭാരതത്തിന്റെ പ്രമുഖ വനിതാ ബോക്സര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. പ്രീതിയുടെ സ്വര്‍ണനേട്ടത്തോടെ ഗ്ലാസ്ഗോയില്‍ ബോക്സിംഗ് റിംഗില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ടയ്‌ക്ക് കൂടുതല്‍ കരുത്തേറിയിരിക്കുകയാണ്.

മൈക്കലാ വാല്‍ഷിനെ തകര്‍ത്ത് ജാസ്മിന്‍ ലംബോറിയ

വനിതകളുടെ 57 കിലോഗ്രാം ഫെതര്‍വെയ്റ്റ് കാറ്റഗറി ഫൈനലില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിലവിലെ ചാമ്പ്യന്‍ മൈക്കലാ വാല്‍ഷിനെ തകര്‍ത്തെറിഞ്ഞ് ഭാരതത്തിന്റെ യുവതാരം ജാസ്മിന്‍ ലംബോറിയ സ്വര്‍ണം നേടി.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാസ്മിന്‍, എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് വിജയം അനായാസമാക്കിയത്. അനുഭവസമ്പന്നയായ മൈക്കലാ വാല്‍ഷിനെതിരെ കൃത്യമായ പഞ്ചുകളും മികച്ച പ്രതിരോധ തന്ത്രങ്ങളും പുറത്തെടുത്ത ഭാരത താരം വിധികര്‍ത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് (5-0) സ്വര്‍ണ്ണപ്പതക്കം കഴുത്തിലണിഞ്ഞത്.

2022-ലെ ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ജാസ്മിന്‍, ഇത്തവണ കഠിനമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അത് സ്വര്‍ണ്ണനേട്ടമാക്കി മാറ്റുകയായിരുന്നു. റിംഗില്‍ വേഗതയേറിയ കാല്‍വെപ്പുകളും ദീര്‍ഘദൂര പഞ്ചുകളും ഉപയോഗിച്ച് വാല്‍ഷിന്റെ ആക്രമണങ്ങളെ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ ജാസ്മിന് സാധിച്ചു.

ഭാരതത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കഴിഞ്ഞ ഗെയിംസിലെ വെങ്കലം സ്വര്‍ണ്ണമാക്കി മാറ്റണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. പരിശീലകരുടെ പിന്തുണയും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനയുമാണ് ഈ വിജയത്തിന് പിന്നില്‍ എന്നും ജാസ്മിന്‍ പ്രതികരിച്ചു.

ഡെക്കാത്തലണില്‍ തേജസ്വിന് മെഡല്‍

സഹിക്കാനാവാത്ത മുട്ടുവേദനയെയും പരിക്കിനെയും അതിജീവിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഭാരതത്തിനായി പുതിയ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡെക്കാത്ത്‌ലണില്‍ വെങ്കല മെഡല്‍ നേടിയാണ് തേജസ്വിന്‍ ഭാരതത്തിന്റെ അഭിമാനമായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഡെക്കാത്ത്‌ലണ്‍ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത താരമാണ് 27-കാരനായ തേജസ്വിന്‍. മത്സരങ്ങളിലുടനീളം 7,976 പോയിന്റുകള്‍ നേടിയാണ് താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഗ്രെനഡയുടെ ലിന്‍ഡണ്‍ വിക്ടര്‍ (8,096 പോയിന്റ്) സ്വര്‍ണവും, ടോക്കിയോ ഒളിമ്പിക് ചാമ്പ്യനായ കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ (8,036 പോയിന്റ്) വെള്ളിയും നേടി.

ഗുരുതരമായ കാല്‍മുട്ട് വേദനയുമായാണ് തേജസ്വിന്‍ മത്സരത്തിറങ്ങിയത്. വേദന കടുത്തതിനെത്തുടര്‍ന്ന് ഗെയിംസിന്റെ തുടക്കത്തില്‍ തന്റെ പ്രധാന ഇനമായ ഹൈജമ്പ് ഫൈനലില്‍ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടി വന്നിരുന്നു.

ഭാരതത്തിന് ഇന്ന്
ജൂഡോ ഉച്ചയ്‌ക്ക് 03:00 മുതല്‍ – ജൂഡോ മിക്‌സഡ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, മെഡല്‍ റൗണ്ടുകള്‍

ഭാരത ടീം ട്രാക്ക് സൈക്ലിങ് -വൈകുന്നേരം 03:30 മുതല്‍ – വനിതകളുടെ കേറിന്‍ ആദ്യ റൗണ്ട്, ഫൈനല്‍ മത്സരങ്ങള്‍

By admin