ടോക്കിയോ : ജപ്പാനിൽ വീണ്ടും ഒരു ഭൂകമ്പം ഉണ്ടായി. തിങ്കളാഴ്ച പുലർച്ചെ വടക്കൻ ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഹൊക്കൈഡോയിലെ സരബെറ്റ്സു എന്ന ചെറുപട്ടണത്തിന് 18 കിലോമീറ്റർ പടിഞ്ഞാറ് 81 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
അതേ സമയം തന്നെ ശക്തമായ ഭൂചലനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. പലയിടങ്ങളിലും ആളുകൾ വീടുകൾ ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി. എന്നിരുന്നാലും ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂകമ്പത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
പുലർച്ചെ 5:25 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനം ബാധിത പ്രദേശങ്ങളിൽ വളരെ ശക്തമായിരുന്നതിനാൽ ആളുകൾക്ക് നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു, ചില സ്ഥലങ്ങളിൽ വസ്തുക്കൾ വീഴുന്നതായി റിപ്പോർട്ടുണ്ട്.
ജപ്പാൻ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ ഇടയ്‌ക്കിടെ ഇവിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്നും വിദഗ്‌ദ്ധർ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച വടക്കൻ ജപ്പാനിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കുറച്ചു സമയത്തേക്ക് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ ഭൂകമ്പത്തിന്റെ (മെഗാക്വേക്ക്) സാധ്യത അല്പം കൂടുതലാണെന്ന് തീരദേശ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.