റാഞ്ചി: ജാർഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് കഴിഞ്ഞ ദിവസമാണ് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിച്ചത് . എന്നാൽ അതിനു പിന്നാലെ പാറ്റകൾ ദയവ് ചെയ്ത് പിന്തുണയുമായി വരരുതെന്നാണ് ജാർഖണ്ഡിലെ സമരക്കാർ പറയുന്നത്.
“കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുന്നു. ദയവായി ഇവിടെ വന്ന് ഞങ്ങളുടെ പ്രസ്ഥാനത്തെ നശിപ്പിക്കരുത്” എന്ന് പറഞ്ഞുകൊണ്ട്, പുറത്തുനിന്നുള്ള രാഷ്‌ട്രീയ നേതാക്കളെയും സിജെപി പോലുള്ള ഗ്രൂപ്പുകളെയും അകറ്റി നിർത്താൻ ആവശ്യപ്പെടുന്ന വീഡിയോകൾ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പുറത്തിറക്കി.
വിദ്യാർത്ഥികൾ അവരുടെ പ്രാദേശിക പ്രക്ഷോഭത്തെ സ്വതന്ത്രമായി നിലനിർത്താനും, പുറത്തുനിന്നുള്ള രാഷ്‌ട്രീയ ഹൈജാക്കിംഗിൽ നിന്ന് മുക്തരാക്കാനും, ആവശ്യങ്ങളിൽ കർശനമായി ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത് . തങ്ങളുടെ പ്രതിഷേധം രാഷ്‌ട്രീയമല്ലെന്നും ജാർഖണ്ഡ് വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട് . സിജെപി പ്രതിഷേധം മുഴുവൻ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന് മനസിലാക്കി തന്നെയാണ് ഇവരുടെ പ്രതികരണം .
ജെ.പി.എസ്.സി, ജെ.എസ്.എസ്.സി സി.ജി.എൽ പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അന്വേഷിക്കുക, സംസ്ഥാനത്തെ റിക്രൂട്ട്മെന്റ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാഞ്ചിയിൽ സമരം നടത്തുന്നത്. റാഞ്ചിയിലെ ജയ്‌പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ഞായറാഴ്ച വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ഡൽഹിയിൽ പാറ്റകൾ നടത്തിയ രീതിയിൽ കലാപങ്ങളൊന്നും ജാർഖണ്ഡിൽ അരങ്ങേറിയിട്ടില്ല.