ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി ടെലിഗ്രാം ആപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം ഡൽഹി ഹൈക്കോടതി ശരിവെച്ചു. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ നിയമാനുസൃതവും അനിവാര്യവുമാണെന്ന് ജസ്റ്റിസ് തേജസ് കർയ്യ നിരീക്ഷിച്ചു.
നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്‌ക്കും ടെലിഗ്രാം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടിയെടുത്തത്. ജൂൺ 22 വരെ ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണമുണ്ടാകും. കൂടാതെ, ജൂൺ 30 വരെ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം പ്രവർത്തനരഹിതമാക്കാനും പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം “പുതിയ ഡാർക്ക് വെബ്” ആയി പരിണമിച്ചിട്ടുണ്ടെന്ന് ഡൽഹി ഹൈക്കോടതിയെ ബോധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിന്റെ ആർക്കിടെക്ചറും സ്വകാര്യതാ സവിശേഷതകളും സൈബർ കുറ്റവാളികൾ, തട്ടിപ്പ് ശൃംഖലകൾ, തീവ്രവാദ, ഭീകര ഗ്രൂപ്പുകൾ, പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ഓപ്പറേറ്റർമാർ എന്നിവർക്ക് പ്രിയപ്പെട്ട ഉപകരണമാക്കി മാറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു.
സർക്കാരിന്റെ നടപടി ആനുപാതികമല്ലെന്ന ടെലിഗ്രാമിന്റെ വാദം കോടതി തള്ളി. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതെന്നും, ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പൂർണ്ണമായും സാധുവാണെന്ന് കോടതി വിലയിരുത്തി.
വരാനിരിക്കുന്ന നീറ്റ്-യുജി പുനപ്പരീക്ഷയ്‌ക്ക് മുന്നോടിയായി ജൂൺ 22 വരെ ടെലഗ്രാം പ്രവർത്തനങ്ങൾ ഇന്ത്യയിൽ താല്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജിക്കെതിരെ സമർപ്പിച്ച കൗണ്ടർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.