ന്യൂദൽഹി: തിരക്കേറിയ സ്ഥലങ്ങളിൽ ഐഇഡി ഘടിപ്പിച്ച റിമോട്ട് കൺട്രോൾ ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള ശ്രമം തടഞ്ഞ് ദൽഹി പോലീസ്. സംഭവത്തിൽ നാല് ഭീകരരെ പോലീസ് അ റസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണവും (ഐഇഡി) അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു.
മഹാരാഷ്‌ട്ര, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. വൻ ഭീകരാക്രമണങ്ങൾ ഇവർ ആസൂത്രണം ചെയ്തതായും, ഇതിനായി സ്ഥലങ്ങൾ പരിശോധിച്ചതായും ദൽഹി പോലീസ് അ റിയിച്ചു. കൂടാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മഹാരാഷ്‌ട്രയിൽ നിന്ന് രണ്ട് പേരെയും ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെയും പിടികൂടുകയായിരുന്നു.
ഖിലാഫത്ത് സ്ഥാപിക്കുക എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട നാലുപേരും “ഗസ്വാ-ഇ-ഹിന്ദ്” പോലുള്ള ആഖ്യാനങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.