• Sat. Aug 22nd, 2026

24×7 Live News

Apdin News

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

Byadmin

Aug 22, 2026



തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളം പാടില്ല എന്നാണ്. ഓണത്തപ്പനെ വയ്‌ക്കുന്ന തൂശനിലയില്‍ തുമ്പപ്പൂവും ഇലയും തണ്ടും മാത്രമേ കാണൂ. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവ് ആണിത്. പറശിനിക്കടവ് മുത്തപ്പന്റെ പ്രസാദവും പണ്ടേ തുമ്പപ്പൂവാണ്. പക്ഷേ തുമ്പ ഒരു കാലത്ത് പൂക്കില്ലായിരുന്നു; തുമ്പപ്പൂവും തുമ്പയിലയും പൂജയ്‌ക്ക് എടുക്കുകയുമില്ലായിരുന്നു. തുമ്പയോടും തുമ്പപ്പൂവിനോടുമുള്ള അസ്പൃശ്യത മാറ്റിയത് മഹാബലിയുടെ ആഗ്രഹപ്രകാരം മഹാവിഷ്ണുവാണ്.
ആ ഐതിഹ്യം ഇങ്ങനെ:

മഹാബലി തിരുമേനി ത്രിലോകങ്ങളും കീഴടക്കി വാഴുന്ന കാലത്ത് തൊടികളില്‍ തഴച്ചു വളരുന്ന ഒരു പാഴ്‌ച്ചെടി മാത്രമായിരുന്നു തുമ്പ. ദേവലോകം നഷ്ടമായ ദേവേന്ദ്രനും
സംഘവും വേഷപ്രച്ഛന്നരായി അലഞ്ഞുതിരിഞ്ഞു. ഒടുവില്‍ അവര്‍ ഭീതിയും സങ്കടങ്ങളും ശ്രീഹരിയുടെ മുന്‍പില്‍ സമര്‍പ്പിച്ചു. ഇന്ദ്രലോകം മഹാബലിയില്‍ നിന്നും വീണ്ടെടുത്ത് നല്‍കാമെന്ന് മഹാവിഷ്ണു അവര്‍ക്കു വാക്കു നല്‍കി. ഇതേ സമയം ബലിചക്രവര്‍ത്തി മൂന്ന് ലോകങ്ങളുടെയും അധിപതിയായി വാഴുന്നതിന് വിശ്വജിത് മഹായാഗം നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

അസുരഗുരു ശുക്രാചാര്യരായിരുന്നു യജ്ഞാചാര്യന്‍. തുടക്കം മുതല്‍ പല അപശകുനങ്ങളും കണ്ടു. യജ്ഞപൂജയ്‌ക്ക് കൊണ്ടു വന്ന പൂക്കളിലാണ് ആദ്യം അപശകുനം തെളിഞ്ഞത്. ഇറുത്തു കൊണ്ടു വന്ന പൂക്കള്‍ രണ്ടു നാഴികക്കുള്ളില്‍ വാടിക്കരിഞ്ഞു. അതോടെ അവ വര്‍ജ്ജ്യമായി. പൂക്കള്‍ അര്‍ച്ചിക്കാതെ പൂജ പൂര്‍ണ്ണമാകില്ല. ഇനി എന്തുചെയ്യും? മഹാബലി ചക്രവര്‍ത്തി ശുക്രാചാര്യരോട് പോംവഴി തേടി.

”പൂക്കളില്ലെങ്കില്‍ വേണ്ട; പറമ്പുകളില്‍ വളരുന്ന ചെടികളായാലും മതി. വൈകിക്കേണ്ട. ഇറുത്തു കൊണ്ടു വന്നോളൂ. യാഗം തുടങ്ങാന്‍ നേരമായി.” ശുക്രാചാര്യര്‍ കല്പിച്ചു.

പരികര്‍മ്മികള്‍ നാലുപാടും പാഞ്ഞു. വൈകാതെ അവര്‍ പൂവട്ടികളുമായി വന്നു. അതില്ലെല്ലാം തുമ്പച്ചെടികളായിരുന്നു. അത് വൃത്തിയാക്കി ഇലകള്‍ അടര്‍ത്തിയെടുക്കാന്‍ മഹാബലി പരികര്‍മ്മികളോടു നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിന് തുനിയും മുന്‍പെ വടുരൂപത്തിലുള്ള ഒരു ബ്രഹ്‌മചാരി യജ്ഞശാലയിലേക്ക് കടന്നുവന്ന് മൂന്നടി സ്ഥലം ദാനമായി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന മഹാബലി സ്വീകരിച്ചു.
ഗുരു ശുക്രാചാര്യന്‍ എതിര്‍ത്തിട്ടും മഹാബലി വാഗ്ദാനത്തില്‍ നിന്നും പിന്മാറിയില്ല. വാമനാവതാരമെടുത്ത വിഷ്ണു പെട്ടെന്ന് വാനോളം വലുതായി രണ്ടടിയാല്‍ ഭൂമിയും വാനവും അളന്നു തീര്‍ത്തു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസ് കുനിച്ചു കൊടുത്തു. സത്യവ്രതം ലംഘിക്കാത്ത അങ്ങയെ ഞാന്‍ സുതലത്തിലേക്ക് അയയ്‌ക്കുകയാണ്, അതിന് മുന്‍പ് അങ്ങേയ്‌ക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും അറിയിക്കാം, മഹാവിഷ്ണു പറഞ്ഞു.

ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ ഭൂമിയില്‍ വരാന്‍ അനുവദിക്കണം എന്നത് ആയിരുന്നു ബലി ആദ്യം ആവശ്യപ്പെട്ടത്. രണ്ടാമത്, താന്‍ പൂജയ്‌ക്കായി ഇറുത്ത തുമ്പച്ചെടികള്‍ പൂജാര്‍ഹമാക്കിത്തീര്‍ക്കണമെന്നും തുമ്പകള്‍ പുഷ്പിക്കാനുള്ള അനുഗ്രഹം മഹാവിഷ്ണു നല്‍കണം എന്നതുമായിരുന്നു.

ഉടനെ ഭഗവാന്‍ പൂവട്ടിയിലെ തുമ്പച്ചെടികളില്‍ നിന്നും ഒരെണ്ണമെടുത്ത് തൊട്ടുതലോടി. ‘ഇനി മുതല്‍ നിങ്ങള്‍ പുഷ്പിക്കും. നിങ്ങളുടെ പൂക്കള്‍ വെളുവെളുത്ത മനോഹരങ്ങളായ ചെറിയ ദളങ്ങളോട് കൂടിയവ ആയിരിക്കും. ആണ്ടിലൊരിക്കലെത്തുന്ന നിങ്ങളുടെ ആചാര്യന്റെ പ്രതീക പൂജക്ക് അവ ഉപയോഗിക്കണം. പൂത്തണ്ടുകളും പൂജനീയങ്ങളാകും’ എന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് തുമ്പച്ചെടി പൂവിട്ടതും തുമ്പക്കുടങ്ങള്‍ ഓണത്തപ്പനിലെ അലങ്കാരത്തിന് ഉപയോഗിച്ചു തുടങ്ങിയതും.

തുമ്പയിലയും പൂവും തണ്ടുമെല്ലാം ഔഷധമാണ്. ചിലര്‍ തുമ്പപ്പൂവ് പിതൃക്രിയയ്‌ക്ക് ഉപയോഗിക്കാറുണ്ട്. കര്‍ക്കടക മാസത്തിലാണ് തുമ്പ തഴച്ചു വളരുന്നതും പൂവിടുന്നതും.*

നന്മ, പവിത്രത, സൗമ്യത എന്നിവയുടെ പ്രതീകമാണ് തുമ്പപ്പൂ. തുമ്പപ്പൂ പോലുള്ള ചോറ്, തുമ്പപ്പൂപോലുള്ള വെണ്മ, തുമ്പപ്പൂ പോല നരച്ചമുടി എന്നീ ഉപമകള്‍ കേരളീയര്‍ക്ക് സുപരിചിതം തന്നെ. തുമ്പപ്പൂവ് സുഗന്ധവാഹിയൊന്നുമല്ല. എന്നാല്‍ അതിന്റെ തരളത ആരെയും ആകര്‍ഷിക്കും. മനം മയക്കും. കണ്ടാലുടന്‍ ഒന്നു തൊട്ടു തലോടാന്‍ കൊതിക്കും. മഹാദേവന് അര്‍ച്ചനക്കായും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്.

By admin