
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, 10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തോട് ജനങ്ങള്‍ പ്രതികാരം ചെയ്തതാണെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. 13 മന്ത്രിമാര്‍ തോറ്റതും മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയവും ഇതാണ് കാണിക്കുന്നത്. സ്വാഭാവികമായി ഗുണഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചു. ഇങ്ങനെയൊരു വിജയം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അര്‍ഹിക്കാത്ത വിജയം ലഭിച്ച കോണ്‍ഗ്രസും, കനത്ത പരാജയം ഏറ്റുവാങ്ങിയ സിപി
എമ്മും ബിജെപി സഖ്യം മൂന്നിടത്ത് ജയിച്ചുകയറിയതിനെ ഒരേ പോലെയാണ് വിമര്‍ശിക്കുന്നത്. ബിജെപിക്കെതിരെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഇരു പാര്‍ട്ടികളും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
പ്രചാരണവേളയില്‍ ബിജെപി നേതൃത്വം ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും രണ്ടു മുന്നണികളായി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത് എന്ന്. അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ബിജെപിക്കെതിരെ ഇരുമുന്നണികളും ഒരുമിച്ച് മത്സരിക്കും. എന്നാല്‍ ഇങ്ങനെയൊരു സത്യത്തിന് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകരിച്ചു എന്നതാണ് വസ്തുത. ബിജെപി സ്ഥാനാര്‍ത്ഥികള്‍ സ്വാഭാവികമായും ജയിക്കേണ്ട മണ്ഡലങ്ങളില്‍ വോട്ടു മറിച്ച് അവരെ പരാജയപ്പെടുത്തി. ശോഭ സുരേന്ദ്രന്‍ മത്സരിച്ച പാലക്കാടും കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും ഈ അട്ടിമറി നടന്നതായി വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു ചില മണ്ഡലങ്ങളിലും ഈ ഒത്തുകളി നടന്നിട്ടുണ്ട്.
പാലക്കാട്ടും മഞ്ചേശ്വരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരം വോട്ടുകളുടെ കുറവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ കരുത്തുറ്റ നേതാക്കളും ജനസമ്മതിയുള്ളവരുമായ ഇവര്‍ ജയിക്കുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയായിരുന്നു. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തിയ മറ്റു മണ്ഡലങ്ങളിലും സിപിഎം അവസരവാദപരവും വിലകുറഞ്ഞതുമായ ഈ തന്ത്രം പയറ്റി. തങ്ങളുടെ പരാജയം ഉറപ്പാക്കിക്കൊണ്ട് അവര്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട്‌കൊടുത്തു എന്നര്‍ത്ഥം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് സിപിഎം വോട്ടു കൊടുത്തു. സ്വന്തം സ്ഥാനാര്‍ഥിയായ ടി.എന്‍. സീമയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇത്. ഇതേ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇത് ശരിയാണെങ്കില്‍ നേമത്ത് രാജീവ് ചന്ദ്രശേഖറിനെയും കഴക്കൂട്ടത്ത് വി.മുരളീധരനെയും തോല്‍പ്പിക്കാമായിരുന്നില്ലേ എന്നൊരു വാദമുയരാം. ഇവിടങ്ങളില്‍ വോട്ട് മറിക്കാത്തതിന് പ്രത്യേക കാരണമുണ്ട്. എന്തൊക്കെ സംഭവിച്ചാലും നേമത്ത് മന്ത്രി വി.ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ജയിച്ചു കയറും എന്നാണ് സിപിഎം വിചാരിച്ചത്. ഇതുകൊണ്ടാണ് ഈ മണ്ഡലങ്ങളില്‍ വോട്ട് മറിക്കേണ്ടെന്ന് തീരുമാനിച്ചത്.
മഞ്ചേശ്വരത്ത് മത്സരിച്ച കെ.സുരേന്ദ്രനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത്. 65000 ത്തിലേറെ വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. എന്നിട്ടും തോറ്റു. മുസ്ലിം ലീഗ് – മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ്സ്-ജമാഅത്തെ കൂട്ടുകെട്ടാണ് സുരേന്ദ്രനെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വെറും 21000 വോട്ട് ഇത് തെളിയിക്കുന്നുണ്ട്. ഇതിന് പുറമെ മതവിഭാഗീയത സൃഷ്ടിക്കാന്‍ മുസ്ലിം ലീഗുമായും എസ്ഡിപിഐയുമായും സിപിഎം കൈകോര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ തങ്ങളുടെ സീറ്റ് കുറയും എന്ന് മാത്രമല്ല പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് സിപിഎം ഭയപ്പെടുന്നു. ഇതുകൊണ്ടാണ് പുറമേക്ക് എതിര്‍ക്കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചുനല്‍കി ബിജെപിയെ തോല്‍പ്പിക്കുന്നത്.