• Thu. Jul 23rd, 2026

24×7 Live News

Apdin News

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

Byadmin

Jul 23, 2026



രാമായണം മനുഷ്യരാശിക്ക് കരഗതമായിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും അത് സര്‍വപ്രധാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ജീവിതദര്‍ശനമായി തുടരുന്നു. വിജയങ്ങളും, പരാജയങ്ങളും, പ്രതീക്ഷകളും നിരാശകളും, ധര്‍മ്മവും അധര്‍മ്മവും, സ്‌നേഹവും വിരഹവും, ത്യാഗവും പോരാട്ടവുമെല്ലാം സംഗമിക്കുന്ന മഹാനദിയാണ് രാമായണം എന്ന് പറയാം. അതുകൊണ്ടുതന്നെ യുഗങ്ങളെത്ര കഴിഞ്ഞിട്ടും ഈ ഇതിഹാസം നവീനമായി തന്നെ അനുഭവപ്പെടുന്നു; ഓരോ കാലഘട്ടങ്ങളിലെയും മനുഷ്യര്‍ അവരുടെ ജീവിതത്തിന്റെ പ്രതിബിംബത്തെ അതില്‍ കണ്ടെത്തിയിട്ടുണ്ട്.

ജീവിതം എപ്പോഴും സമാധാനത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്നില്ല എന്ന് രാമായണം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതില്‍ അപ്രതീക്ഷിതമായി വനവാസങ്ങളും വേര്‍പാടുകളും അപവാദങ്ങളും അനീതിയുമൊക്കെ ഉണ്ടായി എന്ന് വരാം. ചിലപ്പോള്‍ നമുക്കുള്ളതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടുപോകാം. അധികാരവും സമ്പത്തും പ്രശസ്തിയുമൊക്കെ ഉണ്ടായിട്ടും ദുഃഖങ്ങള്‍ ജീവിതത്തെ തേടി എത്തി എന്നും വരാം. രാമായണം, ജീവിതത്തിന്റെ കഠിനമായ മുഖത്തെ അതേപടി പകര്‍ത്തുന്നു. എന്നാല്‍ അതോടൊപ്പം മറ്റൊരു വലിയ സത്യവും ഉണര്‍ത്തുന്നുണ്ട് പ്രതിസന്ധികള്‍ വരുന്നത് ഒന്നും അവസാനിപ്പിക്കാനല്ല എന്നതാണത്. ആന്തരിക ശക്തിയെ ഉണര്‍ത്തി നമ്മെ കൂടുതല്‍ വീര്യവത്താക്കുക എന്നതാണതിന്റെ ലക്ഷ്യം.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീരാമന്റെ ജീവിതം. സിംഹാസനത്തില്‍ അഭിഷേകം ചെയ്യപ്പെടുന്ന നിമിഷത്തിന് തൊട്ട് മുന്‍പ് അദ്ദേഹത്തിന് തെരഞ്ഞെടുക്കേണ്ടി വന്നത് വനവാസമാണ്. ഒരു നിമിഷംകൊണ്ട് അധികാരവും ആഡംബരവും പ്രതാപവുമെല്ലാം അദ്ദേഹത്തിന് നഷ്ടമാകുന്നു. എന്നാല്‍ വനവാസത്തെ അദ്ദേഹം, തന്റെ ധര്‍മ്മം പരീക്ഷിക്കപ്പെടുന്ന ഒരവസരമായിട്ടാണ് കണ്ടത്. വാസ്തവത്തില്‍ അവിടെ നിന്നാണ് രാമായണം, മനുഷ്യനു നല്‍കുന്ന ജീവിതസന്ദേശത്തിന്റെ ആദ്യ പാഠം ആരംഭിക്കുന്നതും. സാഹചര്യങ്ങളോട് നാം സ്വീകരിക്കുന്ന നിലപാടിലാണ് ജീവിതത്തിന്റെ മഹത്വം എന്നതാണ് ആ പാഠം.

ഓരോ പരീക്ഷണവും മനുഷ്യനെ കൂടുതല്‍ പക്വനാക്കുന്നുവെന്ന്, ഓരോ നഷ്ടവും പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്നൂവെന്ന്, ഓരോ വേദനയും കരുത്തിനെ രൂപപ്പെടുത്തുന്നൂവെന്ന് രാമായണം സാക്ഷ്യപ്പെടുത്തുന്നു. ധര്‍മ്മത്തിലധിഷ്ഠിതമായ മനസ്സ് പ്രതിസന്ധികളില്‍ പതറില്ലെന്ന് രാമായണം നിരന്തരം ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. പ്രതിസന്ധികളില്ലാത്ത ജീവിതം ഈശ്വരന്‍ വാഗ്ദാനം ചെയ്യുന്നില്ല; പക്ഷേ ഏത് പ്രതിസന്ധിയുടെയും മുമ്പില്‍ തകരാതെ നില്‍ക്കാനുള്ള ആത്മവിശ്വാസവും മനോവീര്യവും ഈശ്വരന്‍ മുന്നോട്ട് വെക്കുന്ന ധര്‍മ്മം മനുഷ്യന് നല്‍കും.

സ്വന്തം മനസ്സിനെ ജയിക്കുകയാണ് യഥാര്‍ത്ഥ വിജയമെന്ന് ശ്രീരാമന്‍ അനുജനെ ഉപദേശിക്കുന്നത് ലക്ഷ്മണോപദേശത്തില്‍ കാണാം. രാമാഭിഷേകം മുടങ്ങിയതിനെ തുടര്‍ന്ന് ക്രുദ്ധനായ ലക്ഷ്മണന്‍ പിതാവിനെ വധിക്കാന്‍ പോലും ഉദ്യമിക്കുന്നു. ആ നിര്‍ണായക നിമിഷത്തില്‍ ‘വത്സ; സൗമിത്രേ, കുമാര നീ കേള്‍ക്കണം’ എന്നു സൗമ്യമായി മൊഴിഞ്ഞു കൊണ്ടാണ് ശ്രീരാമന്‍ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ലക്ഷ്മണനെ ഉപദേശിക്കുന്നത്. അധമവികാരങ്ങളാകുന്ന ചെളിക്കുണ്ടില്‍ നിന്നും വിവേകത്തിന്റെ വെളിച്ചത്തിലേക്ക് ഉണരാനുള്ള ആഹ്വാനമാണ് ശ്രീരാമന്‍ നല്‍കുന്നത്. ജീവിതത്തിലെ വൈരുധ്യങ്ങള്‍ക്കു മുന്നില്‍, പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നവര്‍ക്ക് അവയെ സമചിത്തതയോടെ അഭിമുഖീകരിക്കാനുള്ള കരുത്താണ് യഥാര്‍ത്ഥത്തില്‍ ലക്ഷ്മണോപദേശത്തിലൂടെ ഭഗവാന്‍ പ്രദാനം ചെയ്യുന്നത്. കോപം,
നിരാശ, പ്രതികാരം, അഹങ്കാരം, അധികാരമോഹംഇവയെല്ലാം മനുഷ്യന്റെ ഉള്ളിലെ രാവണന്മാരാണ് എന്നു പറയാം. അവയെ ജയിക്കാന്‍ കഴിയുന്നവനാണ് വിജയി.

യാത്രക്കാര്‍, വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്നിരുന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്‌ക്കു യാത്ര തുടരുന്നതുപോലെയാണ് ഈ ഭൂമിയിലെ ജീവിതമെന്നു ഭഗവാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ യാത്ര തുടര്‍ന്ന തീരൂ. അതിനാല്‍ വിയോഗങ്ങളും വേര്‍പെടലുകളും അനിവാര്യം. അനിവാര്യമായതിനെ തിരുത്താന്‍ ആര്‍ക്കുമാകില്ല. ധനവും സമ്പത്തും എത്ര കരുതിവെച്ചാലും നിലനില്ക്കുന്നതുമല്ല.

ജീവിതത്തില്‍ പലപ്പോഴും നമുക്ക് ലഭിക്കേണ്ടത് നഷ്ടപ്പെട്ടു പോയി എന്ന് വരാം. പരിശ്രമത്തിന് അംഗീകാരം ലഭിച്ചില്ലെന്ന് വരാം. അനീതി വിജയിക്കുന്നതുപോലെയും സത്യം പരാജയപ്പെടുന്നതുപോലെയും തോന്നാം. അത്തരം സമയങ്ങളില്‍ രാമായണം ഓര്‍മ്മിപ്പിക്കുന്നത്, ധര്‍മ്മിഷ്ഠനാകുക എന്നത് ധീരന്മാര്‍ക്ക് മാത്രമേ കഴിയൂ എന്നത്രെ. ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കുന്ന മനുഷ്യന്‍ വിജയത്തിനര്‍ഹനാകുന്നു. മൂല്യങ്ങളിലൂടെ ഉയര്‍ന്നു വന്നവര്‍ ആദരിക്കപ്പെടുക തന്നെ ചെയ്യും. ഐശ്വര്യവും പുത്രകളത്രാദികളും യൗവനം തുടങ്ങിയ അവസ്ഥകള്‍ നിലനില്ക്കാത്തതാണെന്നും, വിജയവും പരാജയവും ഒരേ കണ്ണുകൊണ്ട് കാണുകയും പ്രശംസയെയും അപമാനത്തെയും ശത്രുവെയും ബന്ധുക്കളെയും ഒരേ പോലെ കാണുന്നതുമാണ് വിവേകമെന്നും ശ്രീരാമന്‍ പറയുന്നുണ്ട്. അങ്ങനെ ശ്രീരാമന്റെ ഉപദേശത്തില്‍ ഒരു ജിജ്ഞാസു അറിഞ്ഞിരിക്കേണ്ട സകല മേഖലകളും സ്പര്‍ശിക്കപെടുന്നു. ഇതിന്റെയൊക്കെ നിസ്സാരത മനസ്സിലാക്കി മനഃശാന്തിക്കു വേണ്ടതായ സാധനകളില്‍ മുഴുകാനും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.

അധര്‍മ്മത്തിനാണ് ശക്തിയെന്നോ അനീതി വിജയിക്കുന്നുവെന്നോ, സത്യം പരാജയപ്പെടുന്നുവെന്നോ ഒക്കെ ചിലപ്പോള്‍ നാം ധരിച്ചേക്കാം. ലങ്കയുടെ ആഡംബരങ്ങളില്‍ രാവണന്‍ സസുഖം വാഴുമ്പോള്‍ കൊടുംവനത്തിലായിരുന്നു ശ്രീരാമനെന്ന മാതൃകാപുരുഷോത്തമന്‍. ഒടുവില്‍ കാലം ആരുടെ പക്ഷത്താണ് നിന്നത്? ധര്‍മ്മത്തിന്റെ പക്ഷത്ത്. ധര്‍മ്മത്തിന്റെ വിജയം വൈകിയേക്കാമെങ്കിലും, അത് പരാജയപ്പെടില്ലെന്നു ഉറപ്പുനല്‍കുന്ന ഗ്രന്ഥം കൂടിയാണ് രാമായണമെന്ന് അതുകൊണ്ടു തന്നെ പറയാം. അഹങ്കാരം എത്ര ഉയരത്തില്‍ പറന്നാലും അത് വീഴും എന്നത് നിശ്ചയം; എത്ര വൈകിയാലും സത്യമേ വിജയിക്കൂ. അതിനാല്‍, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ധര്‍മ്മത്തെ മുറുകെപ്പിടിക്കുകയാണ് വേണ്ടതെന്നു ശ്രീരാമന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

രാമായണത്തിന്റെ ആത്മാവിനെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാമെങ്കില്‍ അത് ധര്‍മ്മം എന്നായിരിക്കും. മനുഷ്യരാശിക്കുള്ള എക്കാലത്തെയും മികച്ച പ്രതിജ്ഞയാണത്. ധര്‍മ്മം നമ്മെ കഠിനമായ പാതയിലൂടെ നടത്തിയേക്കാം; പക്ഷേ അതൊരിക്കലും തെറ്റായ വഴിയിലൂടെ നടത്തില്ല. അധര്‍മ്മത്തിന് നിലനില്‍പ്പില്ല. രാമായണം ഓരോ കാലത്തും മനുഷ്യര്‍ക്ക് നല്‍കുന്ന ഉറപ്പാണത്. ധര്‍മ്മത്തെ ഉപേക്ഷിക്കരുത്; ധര്‍മ്മം നിങ്ങളെയും ഒരിക്കലും ഉപേക്ഷിക്കില്ല. അതാണ് രാമായണത്തിന്റെ ശാശ്വതമായ സന്ദേശം; ആ സന്ദേശമാണ്, ഓരോ യുഗത്തിലെയും മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും, നിരാശയില്‍ നിന്ന് പ്രത്യാശയിലേക്കും, പരാജയത്തില്‍ നിന്ന് വിജയത്തിലേക്കും നയിച്ചത്.

 

By admin