• Thu. Jul 23rd, 2026

24×7 Live News

Apdin News

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം

Byadmin

Jul 23, 2026


ന്യൂദല്‍ഹി: കേരളത്തില്‍ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയില്‍ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമിയേറ്റെടുക്കലിലുള്ള കാലതാമസമാണ് അങ്കമാലി- എരുമേലി റെയില്‍ പാത അടക്കമുള്ള പദ്ധതികള്‍ വൈകാന്‍ കാരണം. റെയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതികള്‍ക്കായി ആകെ 618 ഹെക്ടര്‍ ഭൂമി വേണമെന്നിരിക്കെ, ഇതുവരെ 78 ഹെക്ടര്‍ (13%) മാത്രമാണ് ലഭ്യമായത്. ഭൂമി ഏറ്റെടുക്കലിനായി 1976 കോടി രൂപ റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. 2026 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ 11,650 കോടി ചെലവ് പ്രതീക്ഷിക്കുന്ന മൂന്ന് പുതിയ പാതകളും ആറ് പാത ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ ഒന്‍പത് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 372 കോടിയായിരുന്ന കേരളത്തിനുള്ള റെയില്‍വേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പത്തിരട്ടിയിലധികം വര്‍ദ്ധിച്ച് 3795 കോടിയായെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം ഡിവിഷനിലെ ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയിലുള്ള സെക്ഷനില്‍ (അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപത്ത്) ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ പ്രൊപ്പോസലിന് തത്വത്തിലുള്ള അംഗീകാരം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം- കന്യാകുമാരി, എറണാകുളം – കുമ്പളം, കുമ്പളം – തുറവൂര്‍, ആലപ്പുഴ – അമ്പലപ്പുഴ, തുറവൂര്‍ – മാരാരിക്കുളം, മാരാരിക്കുളം – ആലപ്പുഴ ഉള്‍പ്പെടെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ 35 റെയില്‍വേ സ്റ്റേഷനുകളാണ് വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ അങ്കമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചിറയിന്‍കീഴ്, ഫറോക്ക്, ഗുരുവായൂര്‍, കുറ്റിപ്പുറം, മാവേലിക്കര, നിലമ്പൂര്‍ റോഡ്, പരപ്പനങ്ങാടി, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തിരൂര്‍, തൃപ്പൂണിത്തുറ, വടകര, വടക്കാഞ്ചേരി എന്നീ 16 സ്റ്റേഷനുകളിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ടൗണ്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുകയാണ്. കാസര്‍കോട്, അങ്ങാടിപ്പുറം, പയ്യന്നൂര്‍, കൊല്ലം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.

2026 ജൂണ്‍ വരെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, റെയില്‍വേ നിരവധി ട്രെയിനുകള്‍ ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും സര്‍വീസുകള്‍ വിപുലീകരിക്കുകയും ചെയ്തതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

 



By admin