കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് 12.50 ഓടെയാണ് ബംഗളൂരു വഴി മൃതദേഹം വീട്ടിലെത്തിച്ചത്. ഒരു മാസത്തിൽ അധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്.
രണ്ട് മണി മുതൽ മൂന്ന് മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പരിസരത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷയും സംസ്കാരവും നടക്കും.
ചിറ്റാരിക്കാൽ മലബാർ ഹാർഡ്‌വേഴ്സ് ജീവനക്കാരൻ വാളിപ്ലാക്കൽ ജോയന്റെയും പരപ്പ പോസ്റ്റ് ഓഫീസിലെ ആർഡി കലക്ഷൻ ഏജന്റ് സാലിയുടെയും ഏക മകനാണ് അഖിൽ.
അവധിക്ക് നാട്ടിൽവന്ന് വിവാഹമുറപ്പിച്ച് തിരിച്ചുപോയി ഒരുമാസത്തിനിടെയാണ് മരണം. ജൂലൈ 19ന് ഞായർ വൈകിട്ട് 6നും 7.30 ഇടയിലാണ് മിസൈലാക്രമണത്തിൽ അഖിൽ മരിച്ചത്. ഷിപ്പിലെ ചീഫ് ഓഫീസറായിരുന്നു അഖിൽ.
യുക്രൈൻ നഗരമായ കീവിലെ ഒഡേസ തുറമുഖത്തിനുസമീപം കരിങ്കടലിൽ ‘ഗോൾഡൻ ലിയോ’ ചരക്കുകപ്പലിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് മുഖ്യ ഓഫീസറായിരുന്ന അഖിൽ അടക്കം 10 പേർ ജൂലൈ 19ന് കൊല്ലപ്പെട്ടത്.
ഇന്ത്യൻ, സിറിയൻ നാവികരായ 17 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.