• Fri. Aug 7th, 2026

24×7 Live News

Apdin News

പുഴയൊഴുകട്ടെ, നാടുയരട്ടെ

Byadmin

Aug 7, 2026



പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണലും ചെളിയും നിയന്ത്രിതമായി നീക്കം ചെയ്യുക എന്നത് കേരളത്തിലെ നദികളുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും വെള്ളപ്പൊക്ക ഭീഷണി കുറയ്‌ക്കാനും അത്യന്താപേക്ഷിതമാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട് ക്വാറി ഉല്‍പ്പന്നങ്ങള്‍ പുറത്തേക്ക് കടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ നിലവിലെ സാഹചര്യത്തില്‍, ഈ വിഷയം കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നു.
നദികളില്‍ നിന്ന് ശാസ്ത്രീയമായി ശേഖരിക്കുന്ന മണല്‍ നിര്‍മ്മാണ മേഖലയ്‌ക്ക് ലഭ്യമാക്കാന്‍ സാധിച്ചാല്‍, കരിങ്കല്‍ ക്വാറികളെയും പാറപൊട്ടിക്കലിനെയും അമിതമായി ആശ്രയിക്കുന്നത് ഒരു പരിധിവരെ കുറയ്‌ക്കാം. നദീമണല്‍ എടുക്കല്‍ വന്‍തോതിലുള്ള പരിസ്ഥിതി ആഘാതങ്ങള്‍ക്ക് വഴിവെക്കാതിരിക്കാന്‍ കൃത്യവും കര്‍ശനവുമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ശാസ്ത്രീയ പഠനവും ആധുനിക സാങ്കേതികവിദ്യയും

വസ്തുതാ പഠനം: പുഴകളുടെ അടിത്തറയാണ് മണല്‍ നിക്ഷേപം. അതുകൊണ്ട് ഖനനം ആരംഭിക്കുന്നതിന് മുന്‍പ് നദികളിലെ മണല്‍ നിക്ഷേപത്തിന്റെ വ്യാപ്തിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തേണ്ടത് അനിവാര്യമാണ്.

ആധുനിക സാങ്കേതികവിദ്യ: ഡ്രോണ്‍ സര്‍വേ, സാറ്റലൈറ്റ് മാപ്പിംഗ്, ഡിജിറ്റല്‍ ബെത്തിമെട്രിക് സര്‍വേ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുഴയ്‌ക്കും തീരത്തിനും ആഘാതമേല്‍പ്പിക്കാതെ എത്രത്തോളം മണല്‍ മാറ്റാമെന്ന് കൃത്യമായി നിര്‍ണയിക്കണം.

വന്‍കിട യന്ത്രങ്ങള്‍ക്ക് നിരോധനം: വലിയ മണ്ണുമാന്തി യന്ത്രങ്ങളും ഹെവി ഡ്രഡ്ജറുകളും ഉപയോഗിക്കുന്നത് പുഴയുടെ അടിത്തട്ട് തകരാനും ജൈവവൈവിധ്യം നശിക്കാനും കാരണമാകും. അതിനാല്‍ പരമ്പരാഗത രീതിയോ പരിമിതമായ ശേഷിയുള്ള യന്ത്രങ്ങളോ മാത്രമേ അനുവദിക്കാവൂ. കൂടാതെ, കൃത്യമായ സമയപരിധിക്കുള്ളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും വേണം.

കര്‍ശന മേല്‍നോട്ടവും ജനകീയ പങ്കാളിത്തവും

നിലവില്‍ മറ്റ് പദ്ധതികളുടെ ജോലിഭാരം കുറവുള്ള പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഏകോപന ചുമതല നല്‍കാം. മുന്‍കാലങ്ങളില്‍ അഴിമതി ആരോപണം നേരിട്ടവരെ ഇത്തരത്തിലുള്ള ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണം.

ഖനനം നടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളുടെ നീക്കം മുതല്‍ മണല്‍ അളക്കുന്നത് വരെ 24 മണിക്കൂറും സിസിടിവി/വീഡിയോ റെക്കോര്‍ഡിംഗിന് കീഴിലാക്കണം. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ മാത്രം മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കുക.

പ്രദേശവാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ‘ജനകീയ മോണിറ്ററിംഗ് കമ്മിറ്റികള്‍’ രൂപീകരിക്കണം. ഇത് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കും.

ഡാമുകളിലെ ചെളിനീക്കവും നീരൊഴുക്ക് സംരക്ഷണവും

ഡാമുകളില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും ജലസംഭരണ ശേഷി വലിയതോതില്‍ കുറയ്‌ക്കുന്നുണ്ട്. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം ഡാമുകളില്‍ നിന്നും സുരക്ഷിതമായി ചെളി നീക്കം ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളണം.

വലിയ പുഴകള്‍ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ ഡ്രെയിനേജുകളും ചെറുതോടുകളും ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം.

സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ അടയ്‌ക്കുന്നതും കയ്യേറുന്നതും ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണം.

മാലിന്യമുക്ത ജലസ്രോതസ്സുകളും ബോധവത്കരണവും

ജലസ്രോതസ്സുകളിലേക്ക് പ്ലാസ്റ്റിക്, രാസമാലിന്യങ്ങള്‍, മറ്റ് ദ്രവമാലിന്യങ്ങള്‍ എന്നിവ തള്ളുന്നത് തടയാന്‍ കനത്ത പിഴയും നിയമനടപടിയും ഉറപ്പാക്കുക.

സ്‌കൂള്‍ തലം മുതല്‍ കുട്ടികളില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്ന പാഠഭാഗങ്ങളും പ്രായോഗിക പരിശീലനങ്ങളും ഉള്‍പ്പെടുത്തണം.

കെ-സ്മാര്‍ട്ട് അല്ലെങ്കില്‍ സമാനമായ ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്കും കരാറുകാര്‍ക്കും സുതാര്യമായി അപേക്ഷിച്ച് ന്യായവിലയ്‌ക്ക് മണല്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം.

മണല്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം അതത് പഞ്ചായത്തുകള്‍ക്കും/നഗരസഭകള്‍ക്കും പുഴയോര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൈമാറണം. അതോടൊപ്പം മണ്‍സൂണ്‍ കാലത്ത് മണല്‍ ഖനനം പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമുണ്ട്.

പ്രകൃതിയെ മുറിവേല്‍പ്പിക്കാതെയും അഴിമതിക്ക് ഇടനല്‍കാതെയും നടപ്പിലാക്കുന്ന സമഗ്രമായ ഒരു പുഴമണല്‍ നയം, കേരളത്തിന്റെ നിര്‍മ്മാണ പ്രതിസന്ധിക്ക് പരിഹാരമാകുന്നതോടൊപ്പം നമ്മുടെ ജലസ്രോതസ്സുകളെ വരുംതലമുറയ്‌ക്കായി സംരക്ഷിക്കുകയും ചെയ്യും.

By admin