• Sat. Aug 15th, 2026

24×7 Live News

Apdin News

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Byadmin

Aug 15, 2026


കോട്ടയം: പത്തുദിനങ്ങളുടെ പൂക്കാലത്തിന് തുടക്കം. മുറ്റത്ത് വിരിയുന്നത് പൂക്കളം മാത്രമല്ല, ഒരു നാടിന്റെ ഓര്‍മ്മകളും കൂടിയാണ്. ഓണത്തിന്റെ മണമാണ് ചിങ്ങപ്പുലരിയുടെ കാറ്റിന് പോലും. മുറ്റത്ത് ചാണകം മെഴുകി ആദ്യത്തെ പൂക്കള്‍ നിരന്നു തുടങ്ങുമ്പോള്‍ നാടിന്റെ മനസ്സിലും പതിയെ ഓണം വിരിയുകയായി. പത്തുദിവസങ്ങള്‍ക്കപ്പുറം എത്തുന്ന തിരുവോണത്തെ കാത്തുള്ള ആ യാത്രയുടെ ആദ്യ ചുവടാണ് അത്തം. അത്തം മുതല്‍ തിരുവോണം വരെ ഓരോ ദിവസവും പൂക്കളത്തിന് പുതിയ ഭാവങ്ങളാണ്. ആദ്യദിനത്തില്‍ ലളിതമായി തുടങ്ങുന്ന പൂക്കളം ഓരോ ദിവസവും വലുതാകുന്നു. പൂക്കളുടെ വൈവിധ്യം കൂടുന്നതിനൊപ്പം മുറ്റവും മനസ്സും ആഘോഷത്തിനായി ഒരുങ്ങും. വീട്ടുമുറ്റത്തെ ആ ചെറിയ വൃത്തത്തില്‍ തലമുറകളുടെ ഓര്‍മ്മകളും നാട്ടിന്‍പുറത്തിന്റെ സൗന്ദര്യവുമാണ് സംഗമിക്കുന്നത്.

പൂക്കളത്തില്‍ ഒരു നാടിന്റെ പാരമ്പര്യം
ഓണപ്പൂക്കളം അലങ്കാരം മാത്രമല്ല, പ്രകൃതിയോടുള്ള അടുപ്പത്തിന്റെ അടയാളം കൂടിയാണ്. പണ്ടുകാലത്ത് പൂക്കള്‍ക്കായി പ്രത്യേകമായി കടകളെ ആശ്രയിക്കേണ്ടിയിരുന്നില്ല. പറമ്പിലും തൊടിയിലും പാടവരമ്പുകളിലും വിരിഞ്ഞിരുന്ന പൂക്കളായിരുന്നു ഓണപ്പൂക്കളത്തിന്റെ നിറങ്ങള്‍. ഓരോ ദിവസവും പൂക്കളത്തില്‍ പുതിയ പൂക്കള്‍ എത്തുമ്പോള്‍ അതിനൊപ്പം വീടിന്റെ ആഘോഷവും വളര്‍ന്നു. കുട്ടികള്‍ പൂക്കള്‍ തേടി പറമ്പിലേക്കോടിയ കാലം, മുതിര്‍ന്നവര്‍ പൂക്കളം ഒരുക്കുന്നിടത്ത് നിര്‍ദേശങ്ങളുമായി കൂടിനിന്ന കാലം ഓണത്തിന്റെ ഏറ്റവും മനോഹരമായ ഓര്‍മ്മകളില്‍ പലതും ഈ പൂക്കളത്തിനുചുറ്റുമാണ് പിറന്നത്. കാലം മാറിയെങ്കിലും പൂക്കളത്തിന്റെ ചാരുത മങ്ങിയിട്ടില്ല. നഗരജീവിതത്തിന്റെ തിരക്കിലും വിപണികളില്‍ നിന്നെത്തുന്ന പൂക്കള്‍കൊണ്ട് വീടുകളുടെ മുറ്റത്ത് ഓണം വീണ്ടും നിറംപിടിക്കുന്നു. പൂക്കളുടെ ഉറവിടം മാറിയാലും ആഘോഷത്തിന്റെ ആത്മാവ് അതേപടി തുടരുന്നു.

തുമ്പപ്പൂവിന്റെ വെണ്‍മയില്‍
ഓണപ്പൂക്കളത്തില്‍ തുമ്പപ്പൂവിന് പ്രത്യേക സ്ഥാനമുണ്ട്. ചെറുതും വെളുത്തതുമായ തുമ്പപ്പൂക്കള്‍ പൂക്കളത്തിന് നല്‍കുന്ന ലാളിത്യവും ശുദ്ധിയും ഓണക്കാലത്തിന്റെ സൗന്ദര്യവുമായി ചേര്‍ന്നു നില്‍ക്കുന്നു. നാട്ടിന്‍പുറത്തെ വഴിയോരങ്ങളിലും പറമ്പുകളിലും തുമ്പ വിരിഞ്ഞിരുന്ന കാലം ഇന്നും മലയാളിയുടെ ഓർമ്മയില്‍ മായാതെയുണ്ടണ്ട്. ഓണക്കാലത്തെ പൂക്കളെക്കുറിച്ച് പറയുമ്പോള്‍ തുമ്പയെ മാറ്റിനിര്‍ത്താനാകാത്തതും അതുകൊണ്ടുതന്നെ. പൂക്കളത്തിലെ ഓരോ നിറത്തിനും ഇടയില്‍ വെണ്‍മയുടെ ചാരുതവിരിയിക്കുന്ന തുമ്പപ്പൂവ് ഓണത്തിന്റെ നാടന്‍ മുഖത്തെ ഓര്‍മിപ്പിക്കുന്നു.

അത്തം മുതല്‍ തിരുവോണം വരെ
അത്തം എത്തുന്നതോടെ വീടുകളില്‍ ചെറിയ ഒരുക്കങ്ങള്‍ തുടങ്ങുകയായി. മുറ്റം വൃത്തിയാക്കല്‍, പൂക്കള്‍ ശേഖരിക്കല്‍, പൂക്കളമൊരുക്കല്‍ തുടങ്ങിയവ തകൃതിയായി നടക്കും. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരുക്കങ്ങള്‍ക്കും വലുപ്പമേറും. പത്താം നാളില്‍ തിരുവോണം എത്തുമ്പോള്‍ ആഘോഷം അതിന്റെ പൂര്‍ണതയിലെത്തും. മഹാബലിയുടെ വരവിനെ കാത്തിരിക്കുന്നുവെന്ന സങ്കല്‍പ്പവും ഓണക്കാലത്തിന്റെ സാംസ്‌കാരിക ഓര്‍മ്മകളില്‍ പ്രധാനമാണ്. ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയായി മഹാബലി മലയാളിയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു. അതിനാല്‍ ഓണം ഒരു ഉത്സവം മാത്രമല്ല, നന്മയുടെയും ഒരുമയുടെയും സമൃദ്ധിയുടെയും സങ്കല്‍പ്പത്തെ ഓരോ വര്‍ഷവും പുതുക്കുന്ന അവസരവുമാണ്.

അത്തത്തിന്റെ ആദ്യപൂവില്‍ നിന്ന് തിരുവോണത്തിന്റെ പൂര്‍ണപൂക്കളത്തിലേക്കുള്ള ഈ യാത്രയില്‍ കേരളം വീണ്ടും സ്വന്തം വേരുകളിലേക്ക് മടങ്ങുന്നു. മുറ്റത്ത് പൂക്കള്‍ വിരിയുമ്പോള്‍ വീടുകള്‍ ഉണരുന്നു, പഴയ ഓര്‍മ്മകള്‍ തിരിച്ചെത്തുന്നു. ആഘോഷവും സംസ്‌കാരവും തലമുറകളായി കൈമാറിയ സ്‌നേഹവും കൂടിയാണ് പൂക്കളങ്ങളായി നാടിന്റെ മുറ്റങ്ങളില്‍ വിരിയുന്നത്.

എം. എസ്. ലക്ഷ്മി പാര്‍വ്വതി



By admin