• Wed. Aug 12th, 2026

24×7 Live News

Apdin News

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Byadmin

Aug 12, 2026


ബെംഗളൂരു: വോട്ടർ പട്ടികയിൽ നിന്ന് നടൻ പ്രകാശ് രാജിന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം. ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) വീടുകൾ കയറി നടത്തിയ പരിശോധനയ്‌ക്ക് ശേഷം അദ്ദേഹത്തിന്റെ പേര് ‘മാറിത്താമസിച്ചു’ (ഷിഫ്റ്റഡ്) എന്ന് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവിൽ ജനിച്ച് വളർന്ന തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രകാശ് രാജ് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപറേഷന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ പ്രകാശ് രാജ് പറഞ്ഞത്.

‘ എനിക്ക് നിങ്ങളോട് ഒരു തമാശ പറയാനുണ്ട്. എസ്ഐആറിന് ശേഷം ബെംഗളൂരു നിയോജക മണ്ഡലത്തില്‍ നിന്ന് വോട്ടവകാശം നഷ്ടമായ 65 ലക്ഷം വോട്ടര്‍മാരില്‍ ഒരാളാണ് ഞാന്‍. നല്ല തമാശ അല്ലേ?… ഞാന്‍ ഈ മണ്ഡലത്തിലാണ് താമസിച്ചിരുന്നത്. സ്‌കൂള്‍, കോളജ്, തിയറ്റര്‍ എല്ലാം ഇവിടെയായിരുന്നു. ഞാന്‍ ഈ മണ്ഡലത്തിലെ ഒരു എംപി സ്ഥാനാര്‍ഥിയായിരുന്നു’, പ്രകാശ് രാജ് എക്സില്‍ കുറിച്ചു.

തമാശ എന്തായാലും നന്നായി. ഇനി എനിക്ക് എന്തെല്ലാം പ്രക്രിയയിലൂടെയാണ് പോകേണ്ടതെന്ന് നോക്കാം. എന്റെ വോട്ടവകാശം തിരികെ ലഭിക്കാന്‍ എനിക്ക് എന്തെല്ലാം പേപ്പറുകള്‍ കാണിക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് നടന്‍ ചോദിച്ചു.

എന്റെ സുഹൃത്തേ, നിങ്ങളെ തെരഞ്ഞെടുക്കാത്ത ചില പൗരന്മാര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കാം. പക്ഷെ നിങ്ങളെ താഴെയിറക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നും പ്രകാശ് രാജ് സമൂഹ മാധ്യമം വഴി ചോദിച്ചു.

ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

​ബ്രഹത് ബംഗളൂരു മഹാനഗര പാലികെ കമ്മീഷണറും അഡീഷണൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജഗദീഷ് ജി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവന

ജൂൺ 16ലെ കണക്കനുസരിച്ച് ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 1ൽ, സീരിയൽ നമ്പർ 970ൽ പ്രകാശ് രാജിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ​പ്രകാശ് രാജിന്റെ ഔദ്യോഗിക വിലാസമായ ബംഗളൂരുവിലെ വിട്ടൽ മല്യ റോഡിലുള്ള ഗാർഡൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് നമ്പർ 266ൽ ബൂത്ത് ലെവൽ ഓഫീസർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ താരം ഈ വിലാസത്തിൽ താമസമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

​പ്രകാശ് രാജ് കഴിഞ്ഞ നാല് വർഷമായി ഈ ഫ്ലാറ്റിൽ താമസിക്കുന്നില്ലെന്നും നിലവിൽ ഇവിടെ വേറെയൊരു വാടകക്കാരനാണ് താമസിക്കുന്നതെന്നും ഫ്ലാറ്റിന്റെ ഉടമ ഫോണിലൂടെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. ബി.എൽ.ഒ അയൽവാസികളോടും അപ്പാർട്ട്മെന്റ് മാനേജരോടും സംസാരിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഔദ്യോഗികമായി മഹസർ തയാറാക്കി വോട്ടർ പട്ടികയിൽ വിവരങ്ങൾ പുതുക്കുകയുമാണുണ്ടായത്.

​ആഗസ്റ്റ് 11ന് അപ്പാർട്ട്മെന്റ് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴും പ്രകാശ് രാജ് ഈ വിലാസത്തിൽ നിന്ന് മാറി താമസിക്കുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥർ പ്രകാശ് രാജുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. താൻ ഇപ്പോൾ മുൻ വിലാസത്തിലല്ല താമസമെന്നും എന്നാൽ അതേ ശാന്തിനഗർ നിയമസഭാ മണ്ഡലത്തിനുള്ളിലെ മറ്റൊരു വിലാസത്തിലാണ് കഴിയുന്നതെന്നും താരം ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

​നിലവിൽ താമസിക്കുന്ന സ്ഥലത്തെ ബി.എൽ.ഒ വഴി ‘ഫോം 6’ സമർപ്പിച്ചാൽ പുതിയ വിലാസം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രകാശ് രാജിനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ചാണ് ഈ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളതെന്നും പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

യഥാർഥ വസ്തുതകൾ ഇതായിരിക്കെ, നടൻ പ്രകാശ് രാജ് ഉന്നയിച്ച ആരോപണങ്ങൾ സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

 

 

 



By admin