• Tue. May 19th, 2026

24×7 Live News

Apdin News

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Byadmin

May 19, 2026


പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭകള്‍ അധികാരമേറ്റിട്ടും വോട്ട് ചെയ്യാന്‍ പോയ ഭായ് മാര്‍ തിരികെ എത്താത്തതിന്റെ വ്യഥയിലാണ് പത്തനംതിട്ട. നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലുമൊക്കെ മത്സ്യം, മാംസം വ്യാപാര ശാലകളിലുമൊക്കെ ഭായ്‌മാരുടെ തസ്തികകളില്‍ ആളില്ല.

കരാറെടുത്ത ജോലികള്‍ തൊഴിലാളികളില്ലാതെ പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയില്‍ കരാറുകാര്‍. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചുവരുന്നത്. ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ തൊഴില്‍ സാധ്യതകള്‍ തെളിഞ്ഞതാണ് ഒരുകാരണം. ബംഗാളികള്‍ എന്നപേ രില്‍ വ്യാജ രേഖകളുമായി കേരളത്തില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശികള്‍ ബിജെപി ഭരണത്തില്‍ എത്തിയതോടെ സ്വന്തം രാജ്യത്തെക്ക് മടങ്ങിയതാണ് മറ്റൊരു കാര്യം.

പശ്ചിമബംഗാളിലും ആസാമിലും നിയമസഭ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ മാര്‍ച്ച് അവസാനം മുതല്‍ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തെ തന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടില്‍ പുതിയ മന്ത്രിസഭകളുമായെങ്കിലും തൊഴിലാളികള്‍ മടങ്ങിവരാന്‍ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട, റാന്നി, അടൂര്‍, കടയ്‌ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവില്‍ പോലീസ് ശേഖരിച്ച കണക്കുകളില്‍ 55000 ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴില്‍ വകുപ്പ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകള്‍ മാത്രമാണ്. നിലവില്‍ പതിനായിരത്തോളം തൊഴിലാളികള്‍ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാര്‍ പറയുന്നു. വോട്ട് ചെയ്യാനായി പോയവരില്‍ പത്തുശതമാനം ആളുകള്‍ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.

പാചകവാതക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടല്‍ മേഖലയില്‍ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവര്‍ത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റര്‍മാരായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളില്‍ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു. വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാല്‍ ഇവരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ സ്വന്തം നാടുകളില്‍ തന്നെ നില്‍ക്കുകയാണ്. പശ്ചിമബംഗാളില്‍ ഭരണമാറ്റമുണ്ടായതോടെ നാട്ടില്‍തന്നെ പുതിയ തൊഴില്‍ സാധ്യതകള്‍ തേടുകയാണ് ഇവരില്‍ പലരുമെന്നാണ് സൂചന. ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടല്‍ ഉടമകള്‍ നിരന്തരശ്രമം നടത്തിവരികയാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുവിട്ടതോടെ ജില്ലയിലെ നിര്‍മാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാള്‍, ആസാം, ബീഹാര്‍ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിര്‍മാണ മേഖലയില്‍ ഏറെയുണ്ടായിരുന്നത്. ഇവരില്‍ ബീഹാറുകാര്‍ മാത്രമാണ് ഇപ്പോള്‍ നാട്ടിലുള്ളത്. ബംഗാള്‍ സ്വദേശികളില്‍ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിര്‍മാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്. നിശ്ചിത സമയപരിധിയില്‍ പണികള്‍ തീര്‍ക്കാനാകാതെ കരാറുകാര്‍ നട്ടം തിരിയുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്പു പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വന്‍കിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി പൂര്‍ത്തീകരിക്കേണ്ട സ്‌കൂള്‍ കെട്ടിടങ്ങള്‍ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തില്‍ അബാന് മേല്‍പാലം, ജനറല്‍ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയില്‍ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്പായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.

പന്തളം വയറപ്പുഴപാലത്തിന്റ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാകില്ല. നിര്‍മാണ മേഖലകളില്‍ പലയിടത്തും ഒന്നോ രണ്ടോ ആളുകള്‍ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴില്‍ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികള്‍ക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്. പല സൈറ്റുകളിലും ജോലികള്‍ തടസപ്പെട്ടതോടെ നാട്ടുകാര്‍ക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പര്‍വൈസര്‍മാരായും സൈറ്റുകളില്‍ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.



By admin