ന്യൂദല്‍ഹി: തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ട്രാറ്റജികളും മെനയുന്ന അമിത് മാളവ്യ ശ്രദ്ധ നേടുന്നു. ബാലികേറാമലയായ ബംഗാളിലും ദ്രാവിഡക്കോട്ടയായ തമിഴ്നാട്ടിലും എന്തിന് ജിഹാദി-കമ്മ്യൂണിസ്റ്റ് കോട്ടയായ കേരളത്തിലും ബിജെപിക്ക് അനുകൂലമായ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവിശുമ്പോള്‍ അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരാളുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാതെ, പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങള്‍ ഇഷ്ടപ്പെടാത്ത അമിത് മാളവ്യ.
മറുഭാഗത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് അമിത് മാളവ്യയുടെ നേതൃത്വത്തിലുള്ള ഐടി സെല്ലാണ്. ഇവര്‍ ബിജെപിയുടെ ഉന്നതനേതാക്കളും അതത് സംസ്ഥാന നേതാക്കളുമായി പലവട്ടം ചര്‍ച്ച ചെയ്താണ് തന്ത്രങ്ങള്‍ മെനയുക. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലുള്ള ഹോട്ടലുകളിലാണ് അമിത് മാളവ്യയുടെ ഓഫീസുകള്‍ ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. 2014ലെ മോദിയുടെ പ്രധാനമന്ത്രിയായുള്ള വരവിന് പിന്നില്‍ പ്രശാന്ത് കിഷോര്‍ എന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കരങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നത് നന്നല്ലെന്ന തിരിച്ചറിവ് ബിജെപിയ്‌ക്കുണ്ടായി. ഇക്കാര്യത്തില്‍ ഒരു ആത്മനിര്‍ഭരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പുറത്തുനിന്നുള്ള ഏജന്‍സികളെ ആശ്രയിക്കാതെ സ്വയം പര്യാപ്തമായ ഒരു സംവിധാനം ബിജെപി സൃഷ്ടിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മുതല്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എവിടെ പ്രസംഗിക്കണം എന്നത് വരെ ഈ ഐടി സെല്‍ തീരുമാനിക്കുന്നു. ഒരു തരം പ്രൊഫഷണല്‍ മാനേജ്മെന്‍റ് സംവിധാനം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. പ്രാദേശിക നേതാക്കളെ തഴഞ്ഞുകൊണ്ടല്ല ഇത് പ്രവര്‍ത്തിക്കുന്നത്. പകരം താഴേ നിന്നുള്ള ആശയങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രചാരണതന്ത്രങ്ങള്‍ മെനയുന്നത്. ബംഗാളി സംസ്കാരത്തെയും വികാരങ്ങളെയും മുൻനിർത്തിയുള്ള പ്രചാരണങ്ങള്‍ പോലും ഈ ഐടി കേന്ദ്രങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
തന്ത്രപരമായ മാറ്റം
ഓരോ വോട്ടറെയും സ്വാധീനിക്കാൻ ഡിജിറ്റല്‍ ഡാറ്റയും സോഷ്യല്‍ മീഡിയ തന്ത്രങ്ങളും ഉപയോഗിക്കുന്നു. ‘ബംഗാള്‍ സ്വന്തം മകളെ തന്നെ ആഗ്രഹിക്കുന്നു’ എന്ന മുദ്രാവാക്യം മമതയ്‌ക്ക് വേണ്ടി തയ്യാറായത് പ്രൊഫഷണല്‍ ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലാണ്. ബിജെപിയാകട്ടെ തങ്ങള്‍ പുറത്തുനിന്നുള്ളവരല്ല എന്ന് സ്ഥാപിക്കാൻ ബംഗാളി ഭാഷയും ടാഗോറിന്റെ കവിതകളും ഉപയോഗിച്ച് ഐടി സെല്ലിലൂടെ വന്‍ പ്രചാരണം അഴിച്ചുവിടുന്നു.
ബങ്കിം ചന്ദ്രചാറ്റര്‍ജിയും ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയും രവീന്ദ്രടാഗോറും നിറഞ്ഞു നിന്ന ബംഗാളിന്റെ ഹിന്ദു സാംസ്കാരിക പാരമ്പര്യമാണ് ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാരായ മുസ്ലീം വോട്ടര്‍മാരിലൂടെ ഉയര്‍ന്ന മമതയുടെ തൃണമൂല്‍ ഭരണത്തില്‍ തകര്‍ക്കപ്പട്ടത് എന്ന ബിജെപിയുടെ പ്രചാരണംബംഗാളിലെ ഹിന്ദുവികാരം നല്ലതുപോലെ ഉണര്‍ത്തിയിട്ടുണ്ട്. ആ പഴയ കാലം തിരിച്ചുപിടിക്കേണ്ട എന്ന ചോദ്യത്തിനും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്.
ഭാരതീയ ജനതാ പാർട്ടിയുടെ ഐടി സെല്ലിന്റെ ദേശീയ കൺവീനറായി പ്രവര്‍ത്തനം നടത്തുന്ന അമിത് മാളവ്യ ക്രമേണ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ജോലി കൂടി ഏകോപിപ്പിക്കുകയാണ്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള വ്യക്തിയാണ് അമിത് മാളവ്യ. ദയാൽബാഗ് വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിബിഎമ്മും സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഫിനാൻസ് മാനേജ്‌മെന്റും പൂർത്തിയാക്കി.നിരവധി വർഷങ്ങൾ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തു.
2009-ൽ, ‘ഫ്രണ്ട്‌സ് ഓഫ് ബിജെപി’ എന്ന ഫോറത്തിലൂടെ മാളവ്യ ബിജെപിയ്‌ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇതിനെത്തുടർന്ന് 2015-ൽ അദ്ദേഹത്തെ ബിജെപി ഐടി സെല്ലിന്റെ തലവനായി നിയമിച്ചു. ശത്രുക്കളുടെ രാഷ്‌ട്രീയനീക്കങ്ങളുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി നിരന്തരമായ ആശയസമരത്തിന് ബിജെപിയ്‌ക്ക് ഇന്ധനം നല്‍കുന്നതില്‍ അമിത് മാളവ്യ മുന്‍പന്തിയിലുണ്ട്.
ദി വയർ തട്ടിപ്പ്
2022 ജനുവരിയിൽ അമിത് മാളവ്യയ്‌ക്കെതിരെ ദി വയര്‍ മാസിക ഒരു കള്ളപ്രചാരണം നടത്തിയിരുന്നു. ബിജെപി ഐടി സെല്ലും ടെക് ഫോഗ് എന്ന ഡിജിറ്റൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് ദി വയർ ഒരു കള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ട്രെൻഡുകൾ ഓട്ടോമേറ്റ് ചെയ്യാനും, നിഷ്‌ക്രിയ അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യാനും ഇത് ഉപയോഗിച്ചിരുന്നെന്നും ബിജെപിയുടെ ഓൺലൈൻ പ്രവർത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ് ഈ ആപ് പ്രവർത്തിപ്പിച്ചതെന്നും, അമിത് മാളവ്യയ്‌ക്ക് ആവശ്യമുള്ള ഏതൊരു ട്വിറ്റർ പോസ്റ്റുകളും നീക്കം ചെയ്യാൻ ഇത് വഴി സാധിക്കുമെന്നും വരെ വയര്‍ മാസിക ആരോപിച്ചു. എന്നാല്‍ പിന്നീട് ഇത് നുണയാണെന്ന് തെളിഞ്ഞു. വയര്‍ മാസിക നിരത്തിയ തെളിവുകളുടെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങളും വ്യാപകമായ വിമർശനങ്ങളും ഉയർന്നതോടെ ദി വയർ ഈ ആരോപണം പിൻവലിച്ചു,
ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ, മാനനഷ്ടക്കേസുകള്‍
2024 ജൂണിൽ, അമിത് മാളവ്യയെ തകര്‍ക്കാന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതി വരെ ശത്രുക്കള്‍ ഉയര്‍ത്തി. ശാന്തനു സിൻഹ ആയിരുന്നു പരാതിക്കാരന്‍. ഇതിനെതിരെ കേസിനുപോയതോടെ പരാതിക്കാരന്‍ പരാതി പിന്‍വലിച്ചു.
തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു അന്താരാഷ്‌ട്ര ഓഫീസാണെന്ന് അവകാശപ്പെടുന്ന വാര്‍ത്ത പുറത്തുവിട്ടത് അമിത് മാളവ്യയാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുമാണ് ഈ വാര്‍ത്ത ചമച്ചതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കേസ് ഫയല്‍ ചെയ്തെങ്കിലും ഈ കേസ് കോടതിയില്‍ മരവിച്ചു.
അമിത് മാളവ്യ തന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമാക്കി വെച്ചിരിക്കുകയാണ്. ഭാര്യയുടെ പേര് റിയ മാളവ്യ എന്ന് വെളിപ്പെടുത്തിയതല്ലാതെ അവര്‍ എവിടെ പ്രവര്‍ത്തിക്കുന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല.