• Mon. Jul 27th, 2026

24×7 Live News

Apdin News

ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസം തകര്‍ന്നു; വിദ്യാര്‍ത്ഥികളെ ‘ദേശദ്രോഹികളായി’ ചിത്രീകരിച്ച് ക്രൂരമായി വേട്ടയാടുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

Byadmin

Jul 27, 2026


ന്യൂഡല്‍ഹി: നീറ്റ് അട്ടിമറിക്കെതിരെയും തകര്‍ന്നടിയുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും തെരുവില്‍ പോരാടുന്ന വിദ്യാര്‍ത്ഥികളോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നത് അതിക്രൂരമായ ഭീരുത്വവും അനീതിയുമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംരക്ഷിക്കേണ്ട ഭരണകൂടം, രാജ്യത്തിന്റെ നാളെയുടെ അവകാശികളായ യുവതയെ ‘രാജ്യദ്രോഹികളായി’ മുദ്രകുത്തി ആക്രമിക്കുകയാണെന്ന് ‘ദി ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി ആഞ്ഞടിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസും അര്‍ദ്ധസൈനിക വിഭാഗവും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ബിജെപി ഭരണകൂടത്തിന്റെ വിനാശകരമായ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 2020-ലെ സിഎഎ പ്രക്ഷോഭകാലത്ത് ക്യാമ്പസുകളില്‍ കയറി അക്രമം അഴിച്ചുവിട്ടതും വനിതാ ഗുസ്തി താരങ്ങളോട് കാട്ടിയ ക്രൂരതയും ഇതിന് തെളിവാണ്. ജൂലൈ 20-ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിനെ വിട്ട് ലത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പെല്ലറ്റ് പ്രയോഗവും നടത്തിയത് ഈ സര്‍ക്കാരിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.

കഴിഞ്ഞ 12 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഒരു ലക്ഷത്തോളം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. പകരം 43,000 സ്വകാര്യ സ്‌കൂളുകള്‍ തുറക്കാന്‍ വഴിയൊരുക്കി. ഇതില്‍ ഭൂരിഭാഗവും ആര്‍എസ്എസും അവരുടെ അനുബന്ധ സംഘടനകളുമാണ് നടത്തുന്നത്. വിദ്യാഭ്യാസം കച്ചവടമാക്കിയതോടെ രക്ഷിതാക്കളുടെ കീശ ചോരുകയാണ്. നീറ്റ് കോച്ചിംഗിനായി മാത്രം രക്ഷിതാക്കള്‍ ചെലവഴിക്കുന്ന തുകയോളം പോലുമില്ല കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബജറ്റ്!.

പരീക്ഷകള്‍ എന്‍ടിഎ എന്ന കേന്ദ്രീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി അഴിമതിയില്‍ മുങ്ങി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്തുണ്ടായത്. മിടുക്കരായ അധ്യാപകര്‍ക്ക് പകരം രാഷ്ടീയ യോഗ്യത മാത്രം നോക്കി വ്യക്തികളെ നിയമിച്ചതാണ് എന്‍ടിഎയുടെ തകര്‍ച്ചയ്ക്ക് കാരണം.

കര്‍ഷകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സമരങ്ങളെ അടിച്ചമര്‍ത്തിയത് പോലെ, നീതി ചോദിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെയും വ്യാജ നുണപ്രചാരണങ്ങളും ഗൂഢാലോചനാ വാദങ്ങളും ഉന്നയിച്ച് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ഹിമാലയന്‍ പരാജയങ്ങള്‍ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പാര്‍ലമെന്ററി കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തി അഹങ്കാരം കാണിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്തുന്നതിന് പകരം വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ട് അതിക്രമം അഴിച്ചുവിടുന്ന ബിജെപി സര്‍ക്കാരിന്റെ ഈ നിലപാടിന് ചരിത്രത്തില്‍ മാപ്പില്ലെന്നും, വിദ്യാര്‍ത്ഥികളുടെ ന്യായമായ പോരാട്ടത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാപരമായ കടമയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

By admin