ന്യൂദൽഹി: ഐഐടി ദൽഹി ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് മെഡലുകൾ സ്വീകരിക്കുമ്പോൾ വിദ്യാർത്ഥികൾ തല കുനിക്കുകയും വേദമന്ത്രങ്ങൾ ചൊല്ലുമ്പോൾ എഴുന്നേറ്റു നിൽക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ വിമർശിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ വ്യവസ്ഥകളുടെയും ശാസ്ത്രീയ മനോഭാവത്തിന്റെയും നേരിട്ടുള്ള ലംഘനമാണിതെന്ന് ഒവൈസി പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകൾ ഉദ്ധരിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 28 സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള മത വിദ്യാഭ്യാസമോ പ്രവർത്തനങ്ങളോ വ്യക്തമായി വിലക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. കൂടാതെ വേദ മന്ത്രങ്ങൾ നിർബന്ധിതമായി ചൊല്ലുന്നതിലൂടെ ഇത് ലംഘിക്കപ്പെട്ടുവെന്നുമാണ് ഒവൈസി പറയുന്നത്.
ശനിയാഴ്ച നടന്ന ഐഐടി ദൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി മോദി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ 587 പിഎച്ച്ഡി സ്കോളേഴ്സ് ഉൾപ്പെടെ 3,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി മോദി ബിരുദങ്ങൾ സമ്മാനിച്ചു, കൂടാതെ രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡൽ, ഡയറക്ടറുടെ സ്വർണ്ണ മെഡൽ തുടങ്ങിയ ഉന്നത ബഹുമതികൾ നൽകി മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ ഉപദേശം
ഐഐടി ദൽഹിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി മോദി എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു. പ്രത്യേക ഉപദേശങ്ങളും നൽകി. ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുക, മത്സര പരീക്ഷയ്‌ക്ക് തയ്യാറെടുക്കുക, പുതിയ ജോലി കണ്ടെത്തുക എന്നിവയിലായാലും ഓരോ വിദ്യാർത്ഥിയുടെയും പാതയും സ്വപ്നവും വ്യത്യസ്തമായിരിക്കാം, പക്ഷേ ക്യാമ്പസ് ഓർമ്മകളും അധ്യാപകരുടെ സംഭാവനകളുമാണ് അവരെയെല്ലാം ഒന്നിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.