ന്യൂദൽഹി: ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിരതയ്‌ക്കാണ് ഉച്ചകോടി പ്രാധാന്യം നല്‍കുന്നത്. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്നു. പരസ്പര സഹകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചു.
ബ്രിക്സില്‍ ഇന്ത്യയുടെ അധ്യക്ഷതയെ വിജയമാക്കിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. സ്വപ്നങ്ങള്‍ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ച് മുന്നോട്ടുപോകണം. ചര്‍ച്ചകള്‍ക്ക് ബ്രിക്സില്‍ തുടര്‍ച്ചകളുണ്ടാകണം. ഈ വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണ്. ബ്രിക്സിന്റെ 20 വര്‍ഷം നാം ആഘോഷിക്കുന്നു. മനുഷ്യജീവിതത്തില്‍ 20 വര്‍ഷം എന്നത്, പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രി മോദി നേതാക്കളെ സ്വാഗതം ചെയ്തത്. ദല്‍ഹി ഭാരത് മണ്ഡപത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.