• Sat. Sep 12th, 2026

24×7 Live News

Apdin News

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

Byadmin

Sep 12, 2026


തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി മുൻ റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യയാത്രയിൽ ഭരണപക്ഷത്തെ പ്രമുഖരുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ പി. ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഷ്‌ട്രീയവും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നുണ്ടോയെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.

കുഞ്ഞിക്കണ്ണന്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ തലസ്ഥാനത്തെ വസതിയിലും പ്രസ് ക്ലബ്ബിലും സംസ്കാരച്ചടങ്ങുകളിലും വിവിധ രാഷ്‌ട്രീയ കക്ഷികളിൽപ്പെട്ട നേതാക്കളും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരുമടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള പ്രമുഖരുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നുവെന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിന്റെ മന്ത്രിമാരും പ്രമുഖ നേതാക്കളും തലസ്ഥാനത്ത് ഉണ്ടായിരുന്ന ദിവസമായിരുന്നിട്ടും മുതിർന്ന മാധ്യമപ്രവർത്തകന്റെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവരിൽ പ്രമുഖരാരും എത്തിയില്ലെന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് രാഷ്‌ട്രീയ ആരോപണമെന്നതിലുപരി പൊതുസമൂഹത്തിൽ ഉയരുന്ന ചോദ്യമാണെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.എം.പി. നേതാവും മന്ത്രിയുമായ സി.പി. ജോൺ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയതും ഇടതുപക്ഷ നേതാക്കളായ പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പന്ന്യൻ രവീന്ദ്രൻ, എം.പി. അച്യുതൻ തുടങ്ങിയവർ അന്ത്യയാത്രയിൽ പങ്കെടുത്തതും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രീയ നിലപാടുകളിലെ വ്യത്യാസം മനുഷ്യബന്ധങ്ങൾക്കും മരണത്തോടുള്ള ആദരവിനും തടസ്സമാകേണ്ടതില്ലെന്ന സന്ദേശമാണ് ഇവരുടെ സാന്നിധ്യം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആർ.എസ്.എസ്. താത്വികാചാര്യൻ  പി. പരമേശ്വരജിയുടെ നിര്യാണസമയത്ത് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ഒരു കോൺഗ്രസ് നേതാവ് ചാനൽ ചർച്ചകളിൽ വിമർശനം ഉന്നയിച്ച സംഭവവും കുറിപ്പിൽ പരാമർശിക്കുന്നു. രാഷ്‌ട്രീയമായി എതിർചേരിയിലുള്ള ഒരാൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതുപോലും രാഷ്‌ട്രീയ നിലപാടിന്റെ പ്രഖ്യാപനമായി കാണുന്ന സാഹചര്യം വളർന്നുവരുന്നുണ്ടെങ്കിൽ അത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ലെന്നും കേരളത്തിന്റെ പൊതുസാംസ്കാരിക നിലവാരത്തെക്കുറിച്ചുള്ള ആശങ്കയാണെന്നും ശ്രീകുമാർ പറയുന്നു.

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടറായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെ മരണശേഷമുണ്ടായ സൈബർ അധിക്ഷേപവും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. രാഷ്‌ട്രീയമോ ആശയപരമോ ആയ എതിർപ്പിന്റെ പേരിൽ മരിച്ച വ്യക്തിയെ പോലും അധിക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞിക്കണ്ണന്റെ അന്ത്യയാത്രയിൽ നിന്നുള്ള മനഃപൂർവമായ വിട്ടുനിൽക്കലും ജിജോ ജോണിന്റെ മരണശേഷമുണ്ടായ സൈബർ ആക്രമണവും ഒരേ മനോഭാവത്തിന്റെ രണ്ട് മുഖങ്ങളാണെന്നും ശ്രീകുമാർ വിലയിരുത്തുന്നു. ഒന്നിൽ വാക്കുകളിലൂടെയുള്ള ആക്രമണമാണെങ്കിൽ മറ്റൊന്നിൽ നിശബ്ദമായ അവഗണനയാണെന്നും അദ്ദേഹം പറയുന്നു.

ജീവിച്ചിരിക്കുമ്പോൾ ആശയപരമായി എതിർക്കാനും രാഷ്‌ട്രീയമായി വിമർശിക്കാനും അവകാശമുണ്ടെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞാൽ മനുഷ്യനോടുള്ള അടിസ്ഥാന ബഹുമാനമെങ്കിലും അവശേഷിക്കണമെന്ന് കുറിപ്പിൽ പറയുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ, പി. പരമേശ്വർജി, ഉമ്മൻ ചാണ്ടി തുടങ്ങിയ വ്യത്യസ്ത രാഷ്‌ട്രീയ ധാരകളിലെ നേതാക്കൾക്ക് രാഷ്‌ട്രീയ എതിരാളികൾ പോലും ആദരവ് അർപ്പിച്ചിരുന്ന കേരളത്തിന്റെ പാരമ്പര്യമാണ് മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞിക്കണ്ണന്റെ അന്ത്യയാത്ര ഒരു മാധ്യമപ്രവർത്തകന്റെ യാത്ര മാത്രമല്ലെന്നും കേരളത്തിന്റെ രാഷ്‌ട്രീയ സംസ്കാരത്തിന് മുന്നിൽ ഉയർന്ന കണ്ണാടിയാണെന്നും പറഞ്ഞാണ് ശ്രീകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആ കണ്ണാടിയിൽ സ്വന്തം മുഖം കാണാൻ ആരൊക്കെയാണ് തയ്യാറാകുന്നതെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.



By admin