എറണാകുളം മലയിടംതുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു. പ്രദേശവാസികളുമായും സ്ഥല ഉടമകളുമായും ചർച്ച നടത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം. ജോണിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.
ഒഴിപ്പിക്കൽ നടപടികൾക്ക് രണ്ട് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ ക്രമസമാധാന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സാവകാശം തേടാനാണ് സർക്കാരിന്റെ തീരുമാനം. കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷനും ആമീനും മറ്റ് ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിഷേധിക്കുന്നവരെ നിയമപരമായി നീക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച ഉന്നതിയിൽ നടന്ന പൊലീസ് നടപടിയെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സ്ഥലം എംഎൽഎ വി.പി. സജീന്ദ്രനും അറിയിച്ചു.
58 വർഷങ്ങൾക്ക് മുമ്പ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് പ്രദേശവാസിയായ ശങ്കരൻ നായർ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. നാല് വർഷം മുമ്പ് സുപ്രീംകോടതി ശങ്കരൻ നായർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനുശേഷം 15 തവണ അഡ്വക്കറ്റ് കമ്മീഷൻ ഉന്നതി ഒഴിപ്പിക്കാൻ എത്തിയെങ്കിലും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.