• Fri. Jul 10th, 2026

24×7 Live News

Apdin News

ലോകകപ്പിനെ ഞെട്ടിച്ചവര്‍

Byadmin

Jul 10, 2026



ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ 2026 ക്വാര്‍ട്ടറിലേക്കെത്തുമ്പോള്‍ അത്ഭുതപ്പറവകളെല്ലാം പറന്നുകഴിഞ്ഞു. അവശേഷിക്കുന്ന ടീമുകളെല്ലാം ക്വാര്‍ട്ടര്‍ അര്‍ഹിക്കുന്നവര്‍ എന്നതില്‍ സംശയമില്ല. അത്രമാത്രം നല്‍കിക്കൊണ്ട് മുന്നേറിയ ടീമുകളാണ് ഓരോന്നും. കഴിഞ്ഞ രണ്ട് ലോകകപ്പ് പതിപ്പുകളിലായി ആദ്യ രണ്ട് ഘട്ടങ്ങളിലും വമ്പന്‍ അട്ടിമറികള്‍ കുറേ കണ്ടു. കഴിഞ്ഞ തവണ ക്വാര്‍ട്ടര്‍ വരെ അത്ഭുതം സൃഷ്ടിച്ച മൊറോക്കോ ഇത്തവണയും ക്വാര്‍ട്ടര്‍ പ്രവേശം സാധിച്ചെടുത്തിരിക്കുന്നു. അതില്ലായിരുന്നെങ്കില്‍ ആ ടീമിന് വലിയ കുറവ് സംഭവിച്ചെന്നേ വിലയിരുത്താനാകു. അട്ടിമറികളൊന്നും കാര്യമായി നടന്നില്ലെങ്കിലും ഞെട്ടിക്കുന്ന നിരവധി കളിമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അവയിലേക്ക് ഒരു പിന്‍നടത്തം.

ഒരു രക്ഷയുമില്ലാത്ത വൊസീഞ്ഞ
ഈ ലോകകപ്പിന്റെ കണ്ടെത്തല്‍, അഥവാ പ്രായം 40ലെത്തിയ ഈ മനുഷ്യനെ വൈകി ഉദിച്ച താരം എന്ന് വിശേഷിപ്പിച്ചാലും തെറ്റാകില്ല. റൗണ്ട് ഓഫ് 32 മത്സരത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയ്‌ക്ക് വഴിമുട്ടിയെന്ന് തോന്നലുണ്ടാക്കിയ ഗോള്‍ കീപ്പര്‍. പ്രാഥമിക റൗണ്ടില്‍ സ്പെയിന്റെ എട്ട് ഓണ്‍ടാര്‍ഗറ്റുകള്‍ സേവ് ചെയ്തുകൊണ്ട് അത്ഭുതം കാട്ടി തുടങ്ങിയ വൊസീഞ്ഞയുടെ അതിലും ഗംഭീരമായ പ്രകടനമായിരുന്നു അര്‍ജന്റീനയ്‌ക്കെതിരെ നടത്തിയത്. മെസിയുടെ അത്യുഗ്രന്‍ ഫ്രീക്കിക്കുകളടക്കം ഏതാനും ഗോള്‍ ഷോട്ടുകളാണ് വൊസീഞ്ഞ പുല്ലുപോലെ സേവ് ചെയ്തത്. സ്പെയിനില്‍ നിന്നും അര്‍ജന്റീനയിലേക്കുള്ള കളിയാത്രയ്‌ക്കിടയില്‍ ഈ താരത്തിനെതിരെ കളിച്ച ടീമുകള്‍ക്കൊന്നിനും സമനിലയില്‍ അഭയം പ്രാപിക്കുകയല്ലാതെ തോല്‍പ്പിക്കാനായില്ല. അതിന്റെ കാരണക്കാരനാണ് ഈ വൊസീഞ്ഞ.

ഈജിപ്ഷ്യന്‍ വീരഗാഥ
ലോകകപ്പുകളില്‍ ഉയര്‍ന്നുവരാത്ത ടീമും ആ ടീമിലെ സൂപ്പര്‍ താരവും എന്ന മുഹമ്മദ് സലാ ആരാധകര്‍ക്കുള്ള സമ്മാനമായിരുന്നു ഈജിപ്തിന്റെ ക്വാര്‍ട്ടറിനരികെ വരെ എത്തിയ പോരാട്ട വീര്യം. റഫറിയിങ്ങിലെ പോരായ്‌മകളെ പോലും അതിജയിച്ച് ലോക ചാമ്പ്യന്‍ ടീമിനെ അടിമുടി വിറപ്പിച്ചു നിര്‍ത്തിയ അവര്‍ കീഴടങ്ങിയത് മെസി എന്ന മാന്ത്രികന് മുന്നില്‍ മാത്രമാണ്. അതുവരെ പൊരുതി നിന്ന ഈജിപ്തിനായി ഗ്രൂപ്പ് ഘട്ടം മുതല്‍ പോരാടിയത് ഒരു സലാ മാത്രമായിരുന്നില്ല. ഒരു കൂട്ടം പോരാളികളായിരുന്നു. നിഷേധിക്കപ്പെട്ടിട്ടും വീണ്ടും ഗോള്‍ നേടിയ സീക്കോ, ഈജിപ്ഷ്യന്‍ മുന്നേറ്റങ്ങളുടെ വലംകൈയ്യായി കളം നിറഞ്ഞ ഹായിസെം ഹസ്സന്‍, മൊസ്തഫ സീക്കോ, ഗോള്‍ കീപ്പര്‍ മൊസ്തഫ ഷൊബെയര്‍.. ഇങ്ങനെ നീളുന്നു ആ സംഘം.

ചെറുത്തു നിന്ന കോംഗോ
ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തന്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ശ്രദ്ധ നേടിയ ടീം ആണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോ അഥവാ ഡി ആര്‍ കോംഗോ. ഗ്രൂപ്പ് കെയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി മികച്ച മൂന്നാം സ്ഥാനക്കാരായി കോംഗോ ഈ ലോകകപ്പിന്‍െ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് കൈയ്യടി നേടി.

ലോകകപ്പിന്റെ കുത്തക താരമായി എംബാപ്പെ
ചിലര്‍ക്ക് ചിലത് പറഞ്ഞിട്ടുണ്ട്, എന്നൊരു വാമൊഴി പണ്ടുകാലം മുതലേ ഉള്ളതാണ്. അത് എംബാപ്പെയുടെ കാര്യത്തിലേക്ക് വന്നാല്‍ ഇത് ഒരു ലോകകപ്പ് താരം എന്ന് ഇത്തവണയും അടിയവരയിടുകയാണ്. ഇതുവരെ ഏഴ് ഗോളുകള്‍ നേടി. പ്രായം 27 കഴിഞ്ഞ താരത്തിന് ഇനിയും ഒന്നോ രണ്ടോ ലോകകപ്പ് കൂടി കളിക്കാനാകും എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഫുട്ബോളിന് ഫ്രാന്‍സ് നല്‍കുന്നതിന്റെ ആകെ തുകയാണ് ഇപ്പോള്‍ ലോകകപ്പിലൂടെയും ചാമ്പ്യന്‍സ് ലീഗിലൂടെയും അവര്‍ക്ക് തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നത്. ഈ നിലയ്‌ക്ക് പുരോഗമിച്ചാല്‍ വരും ലോകകപ്പിലേക്ക് കൂടിയുള്ള മുതല്‍കൂട്ടാണ് ഈ അത്ഭുതതാരമെന്നതില്‍ സംശയമില്ല.

മെസിയുടെ ഇന്ദ്രജാലം തുടരുന്നു
മെസി ആരെന്നും എന്തെന്നും ഇതുവരെ അറിയാത്തവര്‍ ഉണ്ടെങ്കില്‍ ഈജിപ്തിനെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ ഇന്‍ജുറി ടൈമും ചേര്‍ത്തുള്ള അവസാന 20 മിനിറ്റ് കണ്ടാല്‍ മതിയാകും. അതില്‍ ഉണ്ട്, ഈ 39-ാം വയസിലും കളി നിര്‍ത്താതെ തുടരുന്ന ഈ ഇന്ദ്രജാലക്കാരന്റെ സര്‍വ്വവും. തോറ്റെന്ന് എഴുതിതള്ളിയ കളിയില്‍ അര്‍ജന്റീനയ്‌ക്ക് ഗംഭീര തിരിച്ചുവരവ് നല്‍കിയ പ്രകടനമാണ് ആ ടീമിന് നേരേ ഉയര്‍ന്ന വിവാദ വാള്‍മുനകള്‍ ഒരു പരിധിവരെയെങ്കിലും അകലം പാലിച്ചുപോരുന്നത്.

By admin