• Fri. Jul 10th, 2026

24×7 Live News

Apdin News

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

Byadmin

Jul 10, 2026


കൊച്ചി: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മർദനം. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് സഹോദരന്റെ മർദനമേറ്റത്. സഹോദരൻ ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചെന്നാണ് പരാതി. മോഷണക്കഥ വ്യാജ ആരോപണമാണെന്നാണ് എഫ്ഐആറിലുള്ളത്.

വാടക വീട്ടിൽ വച്ച് ഇന്നലെയാണ് സഹോദരൻ യുവതിയെ ക്രൂരമായി ആക്രമിച്ചത്. കുറച്ച് നാളായി ഇരുവരും തമ്മിൽ പലവിധ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മോഷണക്കുറ്റം ആരോപിച്ച് യുവതിയെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചത്. മൊബൈൽ ഫോൺ വലിച്ചെറിയുകയും തലയ്‌ക്ക് അടിക്കുകയും ചെയ്തു.

മര്‍ദനത്തില്‍ പരിക്കേറ്റ ജോമോള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ജോമോള്‍ ആലുവ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

‘വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചതെന്ന്’ പോലീസ് വ്യക്തമാക്കുന്നു. ‘യുവതി സ്വർണമാല മോഷ്‌ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ ഈ മോഷണാരോപണം തികച്ചും വ്യാജമാണെന്ന്’ പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നുണ്ട്. ‘വിവാഹ സമയത്ത് ജോമോൾക്ക് അമ്മ വീട്ടുകാർ നൽകിയ 10 പവൻ സ്വർണം സഹോദരനായ ജോയ്‌സണിന് നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെ യഥാർഥ കാരണം’.

സംഭവം ഇങ്ങനെ:

ജൂലൈ 7-ാം തീയതി പ്രതിയായ ജോയ്‌സണിന്റെ ഭാര്യയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ടായിരുന്നു. ഈ ചടങ്ങിൽ ഭാര്യ ധരിച്ചിരുന്നത് റോൾഡ് ഗോൾഡ് മാലയായിരുന്നു. എന്നാൽ ഇത് സ്വർണമാലയാണെന്ന് നുണ പ്രചരിപ്പിക്കുകയും ഈ മാല ജോമോൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അവളെ കളിയാക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ജോയ്‌സൺ ജോമോളെ തല്ലാൻ മുതിരുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകാനായി ജോമോൾ തന്റെ കൂട്ടുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഇന്നലെ ഉച്ചയ്‌ക്ക് 12:24 ഓടെ പൊലീസിൽ പരാതി നൽകാൻ ജോമോളും സുഹൃത്തും ചേർന്ന് വീട്ടിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് ഒന്നാം പ്രതിയായ ജോയ്‌സണും രണ്ടാം പ്രതിയായ റയ്‌നയും ചേർന്ന് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടത്. ജോമോളുടെ മുടിയിൽ കുത്തിപ്പിടിച്ച്, അസഭ്യം പറഞ്ഞ് കൊണ്ട് ജോയ്‌സൺ തല ഭിത്തിയിലിടിപ്പിക്കുകയും കഴുത്തിൽ ഞെക്കി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടയിൽ രണ്ടാം പ്രതിയായ റയ്‌ന ചൂലുകൊണ്ട് ജോമോളുടെ മുതുകില്‍ മൂന്ന് തവണ ക്രൂരമായി അടിച്ചു.

പോലീസിനെ വിവരമറിയിക്കാതിരിക്കാൻ ജോമോളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ജോയ്‌സണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. തകരാത്ത ഫോൺ റയ്‌ന എടുത്ത് വീണ്ടും നിലത്തെറിഞ്ഞ് പൂർണമായും നശിപ്പിച്ചു. ഇതിലൂടെ 40,000 രൂപയുടെ നഷ്‌ടമാണ് ജോമോൾക്കുണ്ടായത്.

സുഹൃത്തിനെ ക്രൂരമായി മർദിക്കുന്നത് തടയാൻ ശ്രമിച്ച ജോമോളുടെ സുഹൃത്തിനെയും പ്രതികൾ വെറുതെ വിട്ടില്ല. കൂട്ടുകാരിയുടെ കൈ പിടിച്ചു തിരിക്കുകയും അവരെ വീടിന് പുറത്താക്കി ജോമോളെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്‌തു. തുടർന്ന് വീടിന്റെ മുറ്റത്ത് വച്ച് സുഹൃത്തിന്റെ വയറ്റിൽ റയ്‌ന ഇടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തു. ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ആലങ്ങാട്ടെ മര്‍ദനമുണ്ടായ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി. മോഷണം പോയെന്ന് പറയുന്ന മാല വീട്ടിലെ കട്ടിലിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ സ്വര്‍ണ മാലയല്ലിതെന്നും മുക്കുപണ്ടമാണെന്നും പോലീസ് കണ്ടെത്തി. ഇതോടെ വ്യാജ മോഷണം ആരോപിച്ചാണ് സഹോദരിയ ക്രൂര മര്‍ദനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് ആലുവ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. .



By admin