• Sun. Apr 26th, 2026

24×7 Live News

Apdin News

വായന: ദുശ്ശള പുനര്‍വായനയില്‍

Byadmin

Apr 26, 2026


ന്ധദമ്പതികളായ ധൃതരാഷ്‌ട്ര-ഗാന്ധാരിമാരുടെ പുത്രി, സര്‍പ്പസ്വഭാവിയായ സുയോധനന്റെ സഹോദരി, സിംഹപരാക്രമിയായ ജയദ്രഥന്റെ പ്രിയപത്‌നി. വിശേഷണങ്ങളേറെ ഉണ്ടായിട്ടും മഹാഭാരതകഥയില്‍ ദുശ്ശള ഒരപ്രധാന കഥാപാത്രമാണ്. പ്രാപഞ്ചികജീവിത സമസ്യകളെ സസൂക്ഷ്മം വിശകലനം ചെയ്ത ഇതിഹാസകാവ്യത്തില്‍ കൃഷ്ണദ്വൈപായനന്‍ വിസ്തരിക്കാന്‍ വിട്ടുപോയ കൗരവസോദരിയുടെ ജീവിതം പറയുന്നനോവലാണ് പറവൂര്‍ ബാബു എഴുതിയ ദുശ്ശള.

കുരുക്ഷേത്രയുദ്ധവിജയം ഒരുപിടി മണ്ണ് കൈക്കലാക്കാന്‍ ചെയ്ത മഹാപാപമാണെന്ന യുധിഷ്ടിരന്റെ യുദ്ധാനന്തര കുറ്റബോധം മാറ്റാനാനുള്ള മരുന്നായി വ്യാസമുനി ഉപദേശിക്കുന്ന മഹായജ്ഞത്തിനുള്ള ധനസമാഹരണത്തിന് കംബോജത്തിലെ ലക്ഷണമൊത്ത കുതിരയുമായി അര്‍ജ്ജുനന്‍ അശ്വമേധം ആരംഭിക്കുന്നു. യാഗാശ്വം സിന്ധുദേശാതിര്‍ത്തിലെത്തിയെന്നറിഞ്ഞ നിമിഷം മുതല്‍ ദുശ്ശളയിലുണ്ടാകുന്ന മാനസിക സംഘര്‍ഷത്തിന്റെ വിവരണത്തോടെയാണ് 75 അദ്ധ്യായങ്ങളുള്ള നോവല്‍ ആരംഭിക്കുന്നത്.

ഹസ്തിനപുരത്തെ നക്ഷത്രപഠിതാക്കള്‍ പറഞ്ഞുപരത്തിയ ഭാഗികസൂര്യ ഗ്രഹണമെന്ന ചതിയില്‍പ്പെടുത്തി തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാര്‍ത്ഥന്റെ ഭയപ്പെടുത്തുന്ന രൂപമാണ് ജയദ്രഥപുത്രന്‍ സുരഥന്റെ മനസ്സിലെപ്പോഴുമുള്ളത്. അശ്വമേധം നയിക്കുന്നത് പിതൃഘാതകനായ അതേ അര്‍ജ്ജുനാണ് എന്നറിഞ്ഞ സമയം യുദ്ധഭയത്താല്‍ ആ യുവരാജന്‍ മരണമടയുന്നു. അതുമൂലം കുടുംബജീവിതമാരംഭിച്ച് അധികനാളാവും മുമ്പെ ഹതഭാഗ്യയായ സുരഥപത്‌നി ഗൗതമി വിധവയാകുന്നു. സൈന്ധവ ദേശത്തിന്റെ അടുത്ത രാജ്യാവകാശി കൈക്കുഞ്ഞായ ഗൗതമിയുടെ മകന്‍ മാത്രം. യുദ്ധവിധവയായ ദുശ്ശള മുത്തശ്ശിയുടെ മാനസിക വിഭ്രാന്തിയുടെ കാരണങ്ങള്‍ ഇവയൊക്കെയാണ്.

തങ്ങളുടെ രാജാവിനെ ചതിയില്‍പ്പെടുത്തി വധിച്ച അര്‍ജ്ജുനനോടുള്ള പകവീട്ടലായി യാഗമൃഗത്തെ രാജ്യാതിര്‍ത്തിയില്‍വെച്ച് പിടിച്ചു കെട്ടിയ സൈന്ധവസേനയോട്, കുതിരയില്ലാതെ മുന്നോട്ടുള്ള യാത്ര സാദ്ധ്യമല്ലെന്നറിയിച്ച് ധനഞ്ജയന്‍ സമോപായം നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ സിന്ധുസേന പൂര്‍ണ്ണമായും പരാജയപ്പെടുന്നു.

ദുരന്തശൃംഗലയില്‍ ഓരോന്നായി അറ്റുപോയ സിന്ധുരാജ പരമ്പരയിലെ അവസാനകണ്ണിയെ എങ്കിലും ജീവനോടെ വിട്ടുകിട്ടാന്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ അര്‍ജ്ജുനനെ കാണാന്‍ കൈകുഞ്ഞുമായി ദുശ്ശള ചെല്ലുന്നു. ഉടുത്തിരിക്കുന്ന വെളുത്ത ചേലയുടെ തലപ്പുകൊണ്ട് ശിരസ്സ് മറച്ച് മുന്നിലേക്ക് നീട്ടിപ്പിടിച്ച കൈത്തണ്ടകളൊരുക്കിയ മെത്തയില്‍ പാല്‍മണം മാറാത്ത കുഞ്ഞിനെ കിടത്തി, നദീതീരത്തെ മണല്‍പ്പരപ്പിലൂടെ കുഴഞ്ഞ കാല്‍വെപ്പുകളോടെ ക്ഷീണിതയായി ആരും തുണയില്ലാതെ തന്റടുത്തേക്ക് നടന്നടുത്ത സ്ത്രീരൂപത്തെ അടുത്ത് കണ്ട നിമിഷം വിജയന്‍ ഞെട്ടി. ജ്യേഷ്ഠന്റെ മുന്നില്‍ കൊച്ചുമകന്റെ ജീവനു വേണ്ടി യാചിച്ചുനില്‍ക്കുന്ന സ്വന്തം അനിയത്തി. അവളെ അങ്ങനെയൊരു ദുരവസ്ഥയിലെത്തിച്ചതില്‍ താന്‍ കൂടെ കാരണക്കാരനാണെന്ന കുറ്റബോധത്തില്‍ വിജയഹൃദയം വിങ്ങി. 18 ദിനങ്ങള്‍ നീണ്ട യുദ്ധത്തിലുടനീളം അക്ഷോഭ്യനായി പൊരുതിനിന്ന ഫല്‍ഗുനന്‍ സ്വന്തം അനിയത്തിയുടെ മുന്നിലപ്പോള്‍ നിസ്സഹായനായി നമ്രശിരസ്‌കനായി, വീഴാതിരിക്കാന്‍ മണ്ണില്‍ കുത്തിനിര്‍ത്തിയ ഗാണ്ഡീവത്തില്‍ മുറുകെപ്പിടിച്ച് നിന്നു. മഹാഭാരതയുദ്ധം ജയിച്ച സവ്യസാചിവിജയന്റെ പരാജയമായി ഈ കൂടിക്കാഴ്ചയെ മാറ്റിയെടുക്കാന്‍ ഭാവതീവ്രമായ ആ വൈകാരികരംഗത്തിന്റെ സുക്ഷ്മവിവരണത്തിലൂടെ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

പറവൂര്‍ ബാബുവിന്റെ ദുശ്ശള എല്ലാതരത്തിലും ഒരു സ്ത്രീപക്ഷ രചനയാണ്. അമ്മ അന്ധയായതുകോണ്ട് ദാസിമാരുടെ പരിചരണത്തിലും സംരക്ഷണയിലുമാണ് വളര്‍ന്നതെങ്കിലും അസാമാന്യ ചിന്താശേഷിയും മികച്ച ജീവിതാവബോധവുമുള്ള ശ്രേഷ്ടനാരിയാണ് നോവലിലെ ദുശ്ശള. മാതാവ് ഗാന്ധാരി, താതന്‍ വ്യാസമുനി, പിതാമഹന്‍ ഭീഷ്മര്‍ മുതലായവരില്‍ നിന്നൊക്കെ കേട്ട കഥകളും കാര്യകാരണ വിവരണങ്ങളും ദുശ്ശളയുടെ സ്ത്രീത്വത്തെ മതിയായ വിധത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. പാരമ്പര്യത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന വിശ്വാസത്തിന്റെ വിലങ്ങുകളാണ് സ്ത്രീകളുടെ ശരീരത്തിലും മനസ്സിലും മുറുകെ പിടിച്ചിരിക്കുന്നതെന്ന അവളുടെ വസ്തുതാപരമായ പരാമര്‍ശത്തെ അമ്മ ഗാന്ധാരിക്കുപോലും പ്രതിരോധിക്കാനാവുന്നില്ല. പക്ഷേ തന്റേടിയായ ആ രാജകുമാരിയും വിധിവിപര്യയത്താല്‍ ആണധികാരത്തിന്റെ മേല്‍കോയ്‌മയില്‍ ജീവിക്കേണ്ടിവന്ന ഒരു ദുഃഖപുത്രിയാവുന്നു.

പരസ്ത്രീകാംക്ഷിയായ ജയദ്രഥന്റെ സ്‌നേഹശൂന്യമായ വാക്കുകള്‍ക്കും ആക്രമതുല്യമായ സംഭോഗങ്ങള്‍ക്കും മാത്രമായൊരു ഭാര്യയായിരുന്നു അവള്‍.

യുദ്ധദേവതയുടെ ദാഹം തീര്‍ക്കാന്‍ യുദ്ധക്കളത്തില്‍ നാരീരക്തം ചൊരിയുന്നില്ല എങ്കിലും പൗരാണികകാലം മുതല്‍ തന്നെ എല്ലാ യുദ്ധങ്ങളുടേയും ഇരകള്‍ സ്ത്രീകളാണ് എന്നതൊരു പരമാര്‍ത്ഥമാണ്. യുദ്ധോല്‍പ്പന്നങ്ങളായ വിധവാസഹസ്രങ്ങളുടെ പരിതാപകരമായ അവസ്ഥകള്‍ അടയാളപ്പെടുത്തുന്ന നോവലിന് സമകാലീനപ്രസക്തിയും ഏറെയുണ്ട്.
ലളിതഭാഷയിലുള്ള മികവാര്‍ന്ന അവതരണ ശൈലിയാണ് ഈ നോവലിനുള്ളത്. പൗരാണികപശ്ചാത്തലത്തില്‍ കാലവും ദേശവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ തനിമയോടെ വിളക്കിയിണക്കി ഒരുജ്ജ്വലസൃഷ്ടി രൂപപ്പെടുത്താന്‍ മഹാഭാരതകഥയുടെ ആഴങ്ങളിലേറങ്ങിയുള്ള അന്വേഷണവും അപഗ്രഥനവുമെല്ലാം പൂര്‍ണ്ണതയില്‍ വര്‍ത്തിച്ചതായി കൃതിയുടെ വായനയില്‍ നമുക്ക് മനസ്സിലാവും.

കഥപറയാന്‍ പ്രത്യേക പാടവമുള്ള സൂതരും മാഗധരും ദുശ്ശളക്കും ഗൗതമിക്കും പറഞ്ഞു കൊടുക്കുന്ന പൂര്‍വ്വകഥാഭാഗങ്ങളിലൂടെയും പാണീവാദകര്‍ പാടിനടക്കുന്ന കാവ്യശീലുകളിലൂടെയും ഇതിഹാസത്തിലെ മുഖ്യഘടകങ്ങളെല്ലാം ഉപകഥകളായി ചേര്‍ത്തിരിക്കുന്നതിനാല്‍ ദുശ്ശള ചരിതത്തോടൊപ്പം മഹാഭാരത പരിക്രമം കൂടി സാധ്യമാക്കുന്ന നോവല്‍ ആസ്വാദ്യകരമായ വ്യത്യസ്തവായനാനുഭവമാണ് നല്‍കുന്നത്.

പുസ്തകം ദുശ്ശള
(നോവല്‍)
പറവൂര്‍ ബാബു
പ്രസാധനം: ഗീതം ബുക്‌സ്
വില: $ 400 രൂപ



By admin