• Thu. May 7th, 2026

24×7 Live News

Apdin News

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Byadmin

May 7, 2026


തൃശൂര്‍: മൂന്നിടത്ത് വിമതന്മാര്‍ വിജയം കണ്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിമതനീക്കം ശക്തിപ്പെടുമെന്ന ആശങ്കയില്‍ സിപിഎം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും മുതിര്‍ന്ന നേതാക്കള്‍ വിമതന്മാരായി വിജയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് മുന്നില്‍ പുതിയ വെല്ലുവിളി ഉയരുന്നത്. നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുള്ളവര്‍ സംസ്ഥാനതലത്തില്‍ സംഘടിതമായി പാര്‍ട്ടിക്കെതിരെ വിമത ശബ്ദം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ജി. സുധാകരനും പുറമേ പി.കെ. ശശിയും ഈ നീക്കത്തിന്റെ ഭാഗമാണ്. സംഘടിച്ച് നിന്നില്ലെങ്കില്‍ സിപിഎം വേട്ടയാടുമെന്ന ഭയവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

നിയമസഭയില്‍ മൂന്ന് എംഎല്‍എമാരും ഒരുമിച്ചിരിക്കാനും ഒരു ബ്ലോക്കായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ബദല്‍ പാര്‍ട്ടി എന്ന നിര്‍ദേശവും പി.കെ. ശശി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിലും രഹസ്യമായി ആശയവിനിമയം നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സിഎംപിക്കും ജെഎസ്എസിനും ആര്‍എംപിക്കും ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിളര്‍പ്പുണ്ടായി പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടി രൂപം കൊള്ളാനും സാധ്യതയുണ്ട്. നേരത്തെ രൂപംകൊണ്ട പാര്‍ട്ടികളെല്ലാം വ്യക്തി കേന്ദ്രീകൃതമോ പ്രാദേശികമോ ആയിരുന്നതിനാല്‍ വലിയ വെല്ലുവിളിയായില്ല. എന്നാല്‍ പുതിയ നീക്കം സംസ്ഥാനവ്യാപകമായി പാര്‍ട്ടിക്ക് പ്രത്യാഘാതം സൃഷ്ടിക്കും.

ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളില്‍ അസംതൃപ്തരായി നില്‍ക്കുന്നവരെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് വിമതരുടെ ശ്രമം. പാര്‍ട്ടി നടപടി നേരിട്ട് പുറത്തുനില്‍ക്കുന്നവര്‍, നേതൃത്വവുമായി അകന്ന് നില്‍ക്കുന്നവര്‍, ഇടക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി നിശബ്ദരായവര്‍ എന്നിവരെയൊക്കെ സംഘടിപ്പിക്കാനാണ് ശ്രമം. പുതിയ പാര്‍ട്ടി പ്രഖ്യാപനം ആലോചിച്ച് പിന്നീട് മതിയെന്ന വികാരവുമുണ്ട്.

വിമതനീക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ അസംതൃപ്തരെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള വിമത നീക്കത്തിന് പുറമേ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാതെയും ഉള്ള വിമത പ്രവര്‍ത്തനവും അടുത്തകാലത്തായി സിപിഎമ്മിനെ ഏറെ വലയ്‌ക്കുന്നുണ്ട്.

സിപിഎം വിട്ട് വരുന്നവര്‍ക്ക് കോണ്‍ഗ്രസ് വലിയ പരിഗണന നല്‍കുന്നതും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ വച്ച് നീട്ടുമെന്നതും വെല്ലുവിളിയാണ്.

സംസ്ഥാനതലത്തില്‍ നടക്കുന്ന നീക്കത്തില്‍ ആര്‍എംപിയുടെയും കെ.കെ. രമയുടെയും പിന്തുണയും വിമതര്‍ തേടിയിട്ടുണ്ട്. അത്തരം ഒരു നീക്കം ഉണ്ടായാല്‍ സിപിഎമ്മില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കിനും സാധ്യതയുണ്ട്. അസംതൃപ്തരുടെ നിരയില്‍ പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും അവരുടെ കുടുംബാംഗങ്ങളും വരെ ഉള്‍പ്പെടുന്നു എന്നതും പാര്‍ട്ടിയെ ആശങ്കയിലാക്കുന്നു. ടി.കെ. ഗോവിന്ദന്‍ കോടിയേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതും പാര്‍ട്ടി നേതൃത്വത്തോടുള്ള അസംതൃപ്തി കോടിയേരിയുടെ കുടുംബം പരസ്യമാക്കിയതും സിപിഎം നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി ദുര്‍ബലനായതും വിമതനീക്കങ്ങള്‍ക്ക് ശക്തി പകരുന്നഘടകമാണ്.



By admin