• Wed. May 13th, 2026

24×7 Live News

Apdin News

സംഘം ശതാബ്ദിക്കപ്പുറം

Byadmin

May 13, 2026



ആര്‍എസ്എസ് ശതാബ്ദിയെ നൂറ് എന്ന സംഖ്യയ്‌ക്കപ്പുറം എങ്ങനെ അടയാളപ്പെടുത്തുന്നു?

ശതാബ്ദി ഒരു നാഴികക്കല്ല് മാത്രമല്ല, ഒരു ചെക്ക്‌പോസ്റ്റാണ്. ഇനിയും മൈലുകള്‍ പോകാനുണ്ട്. നൂറ് വര്‍ഷമെന്നത് സംഘസ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ വിഭാവനം ചെയ്ത പാതയിലൂടെ ഇത്ര ദൂരം സഞ്ചരിച്ചതിന്റെയും അര്‍ത്ഥവത്തായ ഫലങ്ങള്‍ നേടിയതിന്റെയും അടയാളമാണ്. എങ്കിലും, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക എന്ന അടിസ്ഥാന ദൗത്യം ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്.

സംഖ്യകള്‍ക്കപ്പുറം, ശതാബ്ദിയില്‍ പഞ്ച പരിവര്‍ത്തനം എന്ന അഞ്ച് ഘട്ടങ്ങളുള്ള സാമൂഹിക പരിവര്‍ത്തന സംരംഭം സംഘം മുന്നോട്ടുവയ്‌ക്കുന്നു. സാമാജിക സമരസത, കുടുംബ മൂല്യങ്ങളുടെ ശാക്തീകരണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, തനിമയില്‍ വേരൂന്നിയ സ്വാശ്രയത്വം, പൗരകര്‍ത്തവ്യങ്ങള്‍ എന്നീ അഞ്ച് കാര്യങ്ങളിലൂടെയാണ് ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഈ പരിവര്‍ത്തന പരിശ്രമങ്ങള്‍ വലിയ തോതില്‍ സമാജത്തിലേക്ക് എത്തിയിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍, ഗൃഹസമ്പര്‍ക്കം, സദ്ഭാവ് യോഗങ്ങള്‍. പൗരപ്രമുഖരുടെ സമ്മേളനങ്ങള്‍ തുടങ്ങിയവ നടക്കുന്നു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രത്യേക പ്രഭാഷണ പരമ്പര ദല്‍ഹി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നടന്നു.

ശാഖാ വളര്‍ച്ച, സാമൂഹിക സേവനം, ബൗദ്ധിക ഇടപെടല്‍ … ഏതിലൂടെയാണ് സ്വാധീനം അളക്കുന്നത്?

മൂന്നും പ്രധാനമാണ്, പക്ഷേ ശാഖകളുടെ എണ്ണം മാത്രമല്ല മാനദണ്ഡം. സ്വാധീനം അളക്കുന്നത് സമൂഹത്തിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയാണ്. ഒരു സ്വയംസേവകന്റെ സ്വഭാവം കുടുംബം, അയല്‍പക്കം, ദേശം എന്നിവയിലേക്കൊക്കെ വ്യാപിക്കുന്നുണ്ടോ എന്ന് നോക്കണം. ശാഖകളുടെ വ്യാപനം, സേവാ പ്രവര്‍ത്തനം, സംഘത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹിക സംരംഭങ്ങളുടെയും സംഘടനകളുടെയും വികാസം, പ്രസിദ്ധീകരണങ്ങളിലൂടെയും അക്കാദമിക് ഇടപെടലുകളിലൂടെയും ബൗദ്ധികമായി ഉണ്ടാകുന്ന മാറ്റം. ശാഖയ്‌ക്ക് പുറത്ത് സ്വയംസേവകര്‍ സൃഷ്ടിപരമായി എന്ത് ചെയ്യുന്നു ഇതെല്ലാം മാനദണ്ഡങ്ങളാണ്.

വിദേശത്തെ ആര്‍എസ്എസ് സാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയില്‍, എങ്ങനെ വിവരിക്കും?

സംഘ ആദര്‍ശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദു സ്വയംസേവക് സംഘം എന്ന സംഘടനയുടെ കീഴിലാണ് വിദേശത്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി എഴുപതിലേറെ രാജ്യങ്ങളില്‍ ഏകദേശം 1600 ശാഖകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക അടിത്തറ, സേവനം, സമാജ സംഘടന എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അടുത്തിടെ അമേരിക്കയില്‍ പറഞ്ഞതുപോലെ, ഈ മൂന്ന് കാര്യങ്ങള്‍ക്കൊപ്പം നമ്മുടെ പ്രവാസികള്‍ അതത് സമൂഹങ്ങളോടും ആ രാജ്യങ്ങളുടെ മൂല്യങ്ങളോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു.

വിദേശത്തെ സര്‍വകലാശാലകളുമായും ബൗദ്ധിക കേന്ദ്രങ്ങളുമായും ഉള്ള ഇടപെടലുകള്‍ എന്ത് ഉദ്ദേശ്യമാണ് നിറവേറ്റുന്നത്? സമൂഹങ്ങളുമായ ബന്ധങ്ങളില്‍ നിന്ന് ബൗദ്ധികമായ നയതന്ത്രത്തിലേക്കുള്ള മാറ്റമാണോ ഇത് സൂചിപ്പിക്കുന്നത്?

സാമൂഹിക ബന്ധം വിപുലമാക്കുന്നതിനോടൊപ്പം പുതിയ ഒന്ന് കൂടി ചേര്‍ക്കുന്നു എന്നേ ഉള്ളൂ. പ്രവാസി സമൂഹത്തിന്റെ ശാഖ പ്രവര്‍ത്തനം തുടരുന്നു; അതേസമയം ബൗദ്ധിക മേഖലയുമായും ബന്ധമുറപ്പിക്കുന്നു. പലരും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍, ഭാരതത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നില്ല. ആ കുറവ് നികത്തുന്ന കാര്യം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ ഇനി കഴിയാത്തതുകൊണ്ടാണ് ഈ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍വകലാശാലകള്‍, അക്കാദമികകേന്ദ്രങ്ങള്‍, എംബസികള്‍ എന്നിവയുമായുള്ള ഇടപെടലുകളിലൂടെ മൂന്ന് കാര്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നു: വിദേശത്ത് ഭാരതത്തെ തെറ്റായ ആളുകള്‍ പ്രതിനിധീകരിക്കുന്ന പതിറ്റാണ്ടുകളുടെ രീതി തിരുത്തുക, ഹിന്ദുത്വത്തെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ സാംസ്‌കാരിക വീക്ഷണം അവതരിപ്പിക്കുക, ‘ഒരു ലോകം, ഒരു കുടുംബം’ എന്ന സന്ദേശം അനുഭൂതിയിലെത്തിക്കുക എന്നിവയാണവ. ശതാബ്ദിയുടെ ഭാഗമായി ആഗസ്തില്‍ സര്‍സംഘചാലക് പങ്കെടുത്ത ദല്‍ഹി പ്രഭാഷണ പരമ്പരയില്‍ അമ്പതിലധികം എംബസികളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ പങ്കെടുത്തു. നവംബറില്‍ ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളെത്തി. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ യൂറോപ്പിലും യുഎസിലും പര്യടനം നടത്തി. ഇതെല്ലാം ഇത്തരം പരിശ്രമങ്ങളുടെ ഭാഗമാണ്.

ഇതൊക്കെ ഇമേജ് മാനേജ്‌മെന്റാണെന്ന് വിമര്‍ശിക്കുന്നവരോടുള്ള പ്രതികരണമെന്താണ്?

ഒരു നൂറ്റാണ്ടായി തുടരുന്ന പ്രവര്‍ത്തനവും ലക്ഷക്കണക്കിന് സ്വയംസേവകരും പിആറില്‍ ഒതുങ്ങില്ല. സംഘപ്രവര്‍ത്തനം സ്വയം സംസാരിക്കും. ‘ഇമേജ് മാനേജ്‌മെന്റ്’ ആരോപണത്തിനോട് എതിര്‍പ്പില്ല. പകരം അവരെ ക്ഷണിക്കുന്നു. ശാഖയിലേക്ക് വരിക, എല്ലാം കാണുക, എന്നിട്ട് അഭിപ്രായം രൂപീകരിക്കുക. സത്യസന്ധമായ വിമര്‍ശനങ്ങളേ ഉത്തരങ്ങള്‍ അര്‍ഹിക്കുന്നുള്ളൂ.

സമാനമായ കൂടുതല്‍ ഇടപെടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?

ഉണ്ട്. ഈ വര്‍ഷം സര്‍വകലാശാലകളിലും അക്കാദമിക തലങ്ങളിലും ചര്‍ച്ചകള്‍ നടക്കും, കൂടാതെ അമ്പതിലധികം രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായും കൂടിക്കാഴ്ചകള്‍ നടക്കും. ഈ പ്രവര്‍ത്തനം ശതാബ്ദിക്ക് ശേഷവും തുടരും.

ആര്‍എസ്എസ് കു ക്ലക്സ് ക്ലാന്റെ ഇന്ത്യന്‍ പതിപ്പാണെന്ന ഒരു തെറ്റിദ്ധാരണയുണ്ടെന്ന് അടുത്തിടെ യുഎസില്‍ ദത്താത്രേയ ഹൊസബാളെ സൂചിപ്പിച്ചല്ലോ. ഇത്തരം താരതമ്യങ്ങള്‍ എന്തുകൊണ്ടാണ് നിലനില്‍ക്കുന്നത്? എങ്ങനെ പ്രതിരോധിക്കും?

ആര്‍എസ്എസിനെ ഹിന്ദു ആധിപത്യത്തിന് വേണ്ടി വാദിക്കുന്ന, ന്യൂനപക്ഷ വിരുദ്ധതയുള്ള സംഘടനയായി ചിത്രീകരിക്കുന്ന ആഖ്യാനം പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. പാ
ശ്ചാത്യര്‍ പലപ്പോഴും ആര്‍എസ്എസിനെ ആദ്യം കാണുന്നത് ഈ കണ്ണടയിലൂടെയാണ്, സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെയല്ല. ഹഡ്‌സണില്‍ സര്‍കാര്യവാഹ് വ്യക്തമാക്കിയതുപോലെ, സംഘത്തിന്റെ പ്രവര്‍ത്തനം തന്നെയാണ് പ്രതികരണം. അത് മൂന്ന് കാര്യങ്ങളിലാണ് ഊന്നിനില്‍ക്കുന്നത്. ഹിന്ദു തത്ത്വചിന്ത, ഭാരതത്തിന്റെ ചരിത്രം, സ്വയംസേവകരുടെ പെരുമാറ്റം. വിമര്‍ശകരുടെ വാദങ്ങളോട് പല്ലിന് പല്ല് എന്ന നയമല്ല, വസ്തുതാപരമായി വിയോജിക്കുന്ന ആശയരൂപീകരണത്തിന്റെ വഴിയാണ് സംഘം പുലര്‍ത്തുന്നത്.

ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വത്തെ പാശ്ചാത്യ അക്കാദമിക് മേഖലയും മാധ്യമങ്ങളും തെറ്റിദ്ധരിക്കുന്നുണ്ടോ?

ഉണ്ട്. ആഗോളതലത്തിലെ ആശയവിനിമയത്തിന് സംഘം തുടക്കമിടാനുള്ള ഒരു കാരണം ഇതാണ്. പാശ്ചാത്യസംവിധാനങ്ങള്‍ ഹിന്ദു എന്നത് ഒരു മതമായി കരുതുന്നു. അല്ലെങ്കില്‍ കൊളോണിയല്‍ വിവര്‍ത്തനമായ ഇസം ആയി വായിക്കുന്നു. ഈ തെറ്റായ വായന ഭാഗികമായി അറിവില്ലായ്‌മയാണ്. മറുപകുതിയില്‍ അധിനിവേശവത്കരിക്കപ്പെട്ട കാഴ്ചപ്പാടിന്റെ അവശിഷ്ടമാണ്. സത്യത്തില്‍, ഹിന്ദു എന്നത് സങ്കുചിതമായ ഒരു വിശ്വാസമല്ല. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക അനുഭൂതിയാണ്.

മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ആരോപിക്കുന്ന യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്)പോലുള്ള സ്ഥാപനങ്ങളുമായി ആര്‍എസ്എസ് സമീപനം എന്താണ്? അവരുമായി സംഭാഷണം സാധ്യമാണോ?

ഭാരത സര്‍ക്കാര്‍ യുഎസ്സിഐആര്‍എഫിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്, 2026 ലെ റിപ്പോര്‍ട്ടിനെ ഒരു മാതൃകയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. സംഭാഷണത്തെ പൂര്‍ണ്ണമായും നിരസിക്കുകയല്ല, മറിച്ച് ഏകപക്ഷീയമായ വീക്ഷണങ്ങളെ നിരസിക്കുക എന്നതാണ് സംഘത്തിന്റെ നിലപാട്.

അന്താരാഷ്‌ട്ര റിപ്പോര്‍ട്ടുകള്‍ ആര്‍എസ്എസിന്റെ ആഗോള പ്രഭാവത്തെ ബാധിക്കുന്നുണ്ടോ?

അത്തരം റിപ്പോര്‍ട്ടുകള്‍ ഹ്രസ്വകാലത്തേക്ക് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വിദേശത്ത് ചെറിയ സ്വാധീനം ചെലുത്തുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, യുഎസ്സിഐആര്‍എഫ് 2026 ഉപരോധ ശിപാര്‍ശ അന്താരാഷ്‌ട്രതലത്തില്‍ മാത്രമല്ല, രാജ്യത്തിനുള്ളിലെയും വിമര്‍ശകര്‍ എടുത്ത് ഉദ്ധരിച്ചിരുന്നു. അതൊക്കെ കുറച്ചുകാലത്തേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കിയേക്കാം എന്ന് അംഗീകരിക്കുന്നു. എന്നാല്‍ ദീര്‍ഘകാല ധാരണകള്‍ രൂപം കൊള്ളുന്നത് യാഥാര്‍ത്ഥ്യത്തെ പിന്തുടര്‍ന്നാണ്. സംഘത്തിന്റെ തുടര്‍ച്ചയുള്ളതും സ്ഥിരമായതുമായ പ്രവര്‍ത്തനം, പ്രവാസി സമൂഹത്തില്‍ പ്രകടമായ സാന്നിധ്യം, അടുത്തകാലത്ത് ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ ചര്‍ച്ചകള്‍, വ്യത്യസ്ത രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള സര്‍സംഘചാലകന്റെ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയെല്ലാം ആഗോള കാഴ്ചപ്പാടിനെ ക്രമേണ അനുകൂലമായി മാറ്റും. റിപ്പോര്‍ട്ടുകള്‍ ധാരണകളെ സ്വാധീനിക്കാം, പക്ഷേ അത് അന്തിമമല്ല.

ആര്‍എസ്എസിനെതിരെ ആഖ്യാനത്തെ നയിക്കുന്നത് ആരാണ്? വിമര്‍ശനവും ആസൂത്രിത പ്രചാരണങ്ങളും എങ്ങനെ വേര്‍തിരിക്കാനാകും?

മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായത്തിനടിപ്പെട്ട മാധ്യമ, അക്കാദമിക ബുദ്ധിജീവികള്‍, വിദേശ പ്രത്യയശാസ്ത്രങ്ങളുടെ പിന്നാലെ ഒഴുകുന്നവര്‍, ജാതിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ള വ്യത്യസ്തതകളെ ചൂഷണം ചെയ്യുന്നവര്‍ എന്നിവരൊക്കെയാണ് ഇത്തരം ആഖ്യാനങ്ങളെ നയിക്കുന്നത്. തുറന്ന മനസും വസ്തുതകളോടുള്ള സമീപനവും സത്യസന്ധമായ വിമര്‍ശനത്തെ തിരിച്ചറിയാന്‍ സഹായിക്കും. സര്‍സംഘചാലകായിരുന്ന ബാളാസാഹേബ് ദേവറസ്ജി പറഞ്ഞ ഒരു കാര്യം മോഹന്‍ ഭാഗവത് ഉദ്ധരിച്ചുകേട്ടിട്ടുണ്ട്. ആര്‍എസ്എസ്-ബിജെപി ബന്ധത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അറിയാന്‍ വേണ്ടിയാണോ, പ്രകോപിപ്പിക്കാനാണോ, ആക്രമിക്കാന്‍ ആഗ്രഹിച്ചാണോ എന്നതിനെ ആശ്രയിച്ച് മൂന്ന് വ്യത്യസ്ത ഉത്തരങ്ങളുണ്ട്.

ഭാരതത്തിനുള്ളില്‍, ആര്‍എസ്എസില്‍ നിന്ന് അകന്നുപോയതായി തോന്നുന്ന സമൂഹങ്ങളുമായി സംഭാഷണം വളര്‍ത്തിയെടുക്കാന്‍ ശതാബ്ദി എങ്ങനെ ഉപയോഗിക്കും?

ഹൃദയസംഭാഷണമാണ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. സജ്ജനങ്ങളും സമാന ചിന്താഗതിക്കാരുമായ വ്യക്തികളുമായും സമൂഹവുമായും നടത്തുന്ന ഇടപെടലും സംഭാഷണവും സാധാരണപ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് തുടരും. മുസ്ലീം, ക്രിസ്ത്യന്‍ നേതാക്കളുമായി സംഭാഷണങ്ങള്‍ തുടരുന്നു.

ശതാബ്ദി സന്ദേശം ലളിതമാണ്: കാര്യം പറഞ്ഞ് ഉറപ്പിക്കുന്നതിനപ്പുറം, കേള്‍ക്കുക, ഒരുമിച്ച് ഇരിക്കുക, അധിനിവേശ കാലത്തും അതിനു ശേഷവുമുള്ള രാഷ്‌ട്രീയം ആഴത്തില്‍ സൃഷ്ടിച്ച തെറ്റുകള്‍ ഇല്ലാതാക്കുക എന്നതാണത്.

By admin