• Tue. Jun 16th, 2026

24×7 Live News

Apdin News

സംഘം: സ്വഭാവവും സമീപനവും

Byadmin

Jun 16, 2026



സംഘശതാബ്ദിയുടെ ഭാഗമായി 2026 ജൂണ്‍ 13ന് തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംവാദത്തില്‍ പങ്കെടുത്ത് സദസിന്റെ ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നല്കിയ ഉത്തരങ്ങള്‍.

പാകിസ്ഥാനുമായി സംഭാഷണത്തിനുള്ള വഴികള്‍ തുറന്നിടണമെന്നും കായികവിനോദങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും തുടരണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ നിലപാട് ഇതാണോ ? ഭാരതത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു രാജ്യവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിലൂടെ എന്താണ് നേടാന്‍ കഴിയുക?

ഒരു ചോദ്യത്തോട് പ്രതികരിക്കുകയാണ് ദത്താജി ചെയ്തത്. പാകിസ്ഥാനെക്കുറിച്ച് ആര്‍എസ്എസ് എന്ത് ചിന്തിക്കുന്നു എന്നല്ല, ജനങ്ങള്‍ തമ്മില്‍ ബന്ധം സാധ്യമാണോ എന്നതായിരുന്നു ചോദ്യം. പാകിസ്ഥാന്റെ കാര്യം വേറെ. ജനങ്ങള്‍ വേറെ. പാക് ഭരണകൂടം ഭാരത വിരുദ്ധമാണ്. നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്: വെടിയുണ്ടകള്‍ പൊട്ടുന്നിടത്തോളം കാലം ചര്‍ച്ചയില്ല എന്ന നിലപാട് തന്നെയാണത്. പാക് ഭരണകൂടത്തോട് ഭാരതത്തിന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നയത്തൊടൊപ്പവും ആര്‍എസ്എസ് ഉറച്ചുനില്‍ക്കും.

അതേസമയം വിഭജനവും ദ്വിരാഷ്‌ട്രവാദവും ഒരു തെറ്റാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകള്‍ പാകിസ്ഥാനിലുണ്ട്. സംഘം നല്ല സംഘടനയാണെന്നും അവര്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചാനലുകളില്‍ ചോദിക്കുന്ന നിരവധി പത്രപ്രവര്‍ത്തകര്‍ അവിടെയുണ്ട്. ഒരുമിച്ച് ജീവിക്കുന്നതായിരുന്നു നല്ലതെന്ന് അവര്‍ വിശ്വസിക്കുന്നു. അനീതിയും ആക്രമണവും അവസാനിപ്പിക്കണമെന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അതേസമയം, അവിടെയുള്ള എല്ലാ നന്മകളും സംരക്ഷിക്കപ്പെടണം. സൗഹാര്‍ദ്ദം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്.

നാളെ, പാക് ഭരണകൂടം യുദ്ധത്തിലൂടെ സമ്പൂര്‍ണമായി തകര്‍ന്നാല്‍, അന്നാട്ടിലെ ജനങ്ങളെ നമ്മള്‍ എന്തു ചെയ്യും?

അവരെ ഉള്‍ക്കൊള്ളണം. ഹിന്ദു ധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരണം. മറ്റുള്ളവരെ വെറുക്കാതെ, മറ്റെല്ലാവരും തെറ്റാണെന്ന് കരുതാതെ, സമാധാനത്തോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കണം. അത്തരം സാധ്യതകള്‍ക്കായി ചില വാതിലുകള്‍ തുറന്നിരിക്കണം.
ഒരു രാജ്യത്തെക്കുറിച്ചും ആര്‍എസ്എസിന് പ്രത്യേകമായി വിദേശനയമില്ല. ഭാരതസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം സംഘം നിലകൊള്ളുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളില്‍ സംഘം ഉറച്ചുനില്‍ക്കുന്നു.

സമൂഹത്തെ നയിച്ച ബ്രഹ്മനിഷ്ഠരായ ആത്മീയാചാര്യന്മാരുടെ മാര്‍ഗനിര്‍ദേശങ്ങളും സേവനങ്ങളും ആര്‍എസ്എസിന് പ്രയോജനപ്പെടുന്നുണ്ടോ?

ആചാര്യന്മാരുടെ മാര്‍ഗനിര്‍ദേശം സ്വാഭാവികമായും എല്ലാവരും തേടാറുണ്ട്. എന്നാല്‍ അവര്‍ നമ്മളെ സേവിക്കുകയല്ല, നമ്മള്‍ അവരെ സേവിക്കുകയാണ് ചെയ്യുന്നത്. അവര്‍ ആദരിക്കപ്പെടേണ്ടവരാണ്. ആചാര്യന്മാരോട് ഭവ്യഭാവന പുലര്‍ത്തുകയും അവരെ പിന്തുടരുകയുമാണ് വേണ്ടത്. എങ്കിലും ആരാണ് ബ്രഹ്മനിഷ്ഠന്‍ എന്ന് തിരിച്ചറിയുന്നത് ദുഷ്‌കരമാണ്. പുറമേ കാണുന്നതായിരിക്കില്ല ആന്തരിക യാഥാര്‍ത്ഥ്യം.

ബ്രഹ്മനിഷ്ഠരായ ആചാര്യന്മാരെ നമസ്‌കരിക്കുകയും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കഴിയുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതുകൊണ്ട് ചില സാഹചര്യങ്ങളെയും പ്രായോഗിക യാഥാര്‍ത്ഥ്യങ്ങളെയും പൂര്‍ണമായി അറിയാനാവാത്ത സന്ദര്‍ഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്‍, നമ്മുടെ സ്വന്തം വിവേകം പ്രയോഗിക്കുന്നു.

ഇന്നത്തെ കാലത്ത്, കുടുംബ മൂല്യങ്ങളുടെയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും ക്ഷയത്തിന് നാം സാക്ഷ്യം വഹിക്കുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ ആര്‍എസ്എസ് എന്താണ് ചെയ്യുന്നത്? യുവാക്കള്‍ക്കിടയില്‍ പൈതൃകത്തോടും മൂല്യങ്ങളോടും ആദരവ് വളര്‍ത്താന്‍ പദ്ധതിയുണ്ടോ?

കുടുംബമൂല്യങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ കൈമാറണം. പന്ത്രണ്ട് വയസ് വരെ ഒരു കുട്ടി അച്ഛനമ്മമാരെയും മുതിര്‍ന്നവരെയുമാണ് നിരീക്ഷിക്കുക. പിന്നീട് പുറംലോകത്തേക്ക് നോക്കുകയും പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ എതിര്‍ക്കാനിടയുണ്ട്. അത് ആ പ്രായത്തിന്റെ സ്വഭാവമാണ്. പണ്ടുള്ളവര്‍ പറയും,
ലാളയേത് പഞ്ചവര്‍ഷാണി,
ദശവര്‍ഷാണി താഡയേത്,
പ്രാപ്തേ തു ഷോഡശേ വര്‍ഷേ
പുത്രം മിത്രവദാചരേത്
അഞ്ച് വര്‍ഷം കുട്ടിയെ ലാളിച്ച് വളര്‍ത്തുക, അടുത്ത പത്ത് വര്‍ഷം ശിക്ഷിച്ച് വളര്‍ത്തണം. പതിനാറ് തികഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെ കാണണം. ഒരു നിശ്ചിത പ്രായം വരെയേ ഉപദേശങ്ങള്‍ നടപ്പാവൂ. പിന്നെ സംഭാഷണമാണ് അനിവാര്യം. മൂല്യങ്ങള്‍ വളര്‍ത്തുക എന്നാല്‍ ശീലങ്ങളും പെരുമാറ്റരീതികളും വളര്‍ത്തുക എന്നാണ്. ഇത് കുട്ടിക്കാലത്തേ ആരംഭിക്കണം.

കുട്ടിയുടെ ആദ്യ അദ്ധ്യാപിക അമ്മയാണ്. മൂന്ന് വയസിനുള്ളില്‍ മികച്ച മൂല്യങ്ങള്‍ ലഭിക്കുക വഴി വളര്‍ച്ചയ്‌ക്ക് ശക്തമായ ഒരു അടിത്തറ സ്ഥാപിക്കപ്പെടുന്നു. പിന്നീട് കുട്ടി അച്ചടക്കം പഠിക്കുകയും ശീലങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. അത് ക്രമേണ സ്വഭാവമായി മാറുന്നു. പന്ത്രണ്ട് വയസ് വരെ ഈ പ്രക്രിയ തുടരുന്നു.

പിന്നീട് കുട്ടികള്‍ പുറം ലോകത്തേക്ക് ചുവടുവയ്‌ക്കുകയും വീട്ടില്‍ നിന്ന് പഠിച്ചതിന്
വിരുദ്ധമായേക്കാവുന്ന ആശയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍, അവരെ നിര്‍ബന്ധിക്കരുത്, മറിച്ച് വാത്സല്യത്തിലൂടെ അവരെ നയിക്കണം. ഇരുപത്തഞ്ച് വയസ്സാകുമ്പോഴേക്കും, അവര്‍ പൊതുവെ സ്വതന്ത്ര ചിന്തകരായി മാറും. അവരുടെ അടിത്തറ ശക്തമാണെങ്കില്‍, അവര്‍ വഴിതെറ്റാന്‍ സാധ്യതയില്ല; ഇനി അഥവാ തെറ്റിയാലും തിരികെ വരാനുള്ള വഴി അവരുടെ പക്കലുണ്ടാകും.

അതുകൊണ്ട് ഈ പ്രവര്‍ത്തനം വീട്ടില്‍ നിന്ന് ആരംഭിക്കണം. അച്ഛനമ്മമാര്‍ ഇക്കാര്യം മനസിലാക്കേണ്ടത് പ്രധാനമാണ്. സംഘം ഇതിന് മുന്‍കൈയെടുക്കുന്നുണ്ട്.. സ്വാമിനാരായണ പ്രസ്ഥാനം പോലുള്ള നിരവധി ആത്മീയസംഘങ്ങള്‍, നല്ല ശീലങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുംവിധം ആഴ്ചയുടെ അവസാനം വീടുകളില്‍ ഒത്തുചേരലുകള്‍ നടത്താറുണ്ട്. സംഘം മുന്നോട്ടുവയ്‌ക്കുന്ന അഞ്ച് പ്രധാന കാര്യങ്ങളില്‍ ഒന്ന് സാമാജിക സമരസതയും മറ്റൊന്ന് കുടുംബ പ്രബോധനവുമാണ്. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്. ശരീരത്തിലെ കോശങ്ങള്‍ കൂട്ടായി ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതുപോലെ, കുടുംബങ്ങള്‍ സമൂഹത്തിന്റെ ഡിഎന്‍എയെ രൂപപ്പെടുത്തുന്നു. പരമ്പരാഗതമായി കുടുംബം നമ്മുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ ജീവിതത്തിന്റെ കേന്ദ്രമായി ഏറിയ പങ്കും ഭൂരിഭാഗവും കുടുംബത്തില്‍ നിന്നാണ്.

എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ ആശയവിനിമയം കുറഞ്ഞുവരികയാണ്. അച്ഛനുമമ്മയും ജോലിക്ക് പോകുന്നവരാണെങ്കില്‍, അവര്‍ പലപ്പോഴും വീട്ടിലെത്തുക ക്ഷീണിതരായാണ്. കുട്ടികളും പഠനത്തിലും സ്വന്തം കാര്യങ്ങളിലും തിരക്കിലാണ്. ഭക്ഷണത്തിനുശേഷം, കുടുംബാംഗങ്ങള്‍ പലപ്പോഴും മണിക്കൂറുകളോളം മൊബൈല്‍ഫോണില്‍ ചെലവഴിക്കുന്നു, പരസ്പരം സംസാരിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് അവര്‍ അറിയുന്നേയില്ല.

ഇത് പരിഹരിക്കുന്നതിനായാണ് സംഘം കുടുംബപ്രബോധനം മുന്നോട്ടുവയ്‌ക്കുന്നത്. ആഴ്ചതോറും ഒരുമിച്ച് ചേര്‍ന്ന് മംഗള സംവാദങ്ങള്‍ നടത്തണം. ആഴ്ചയില്‍ ഒരു ദിവസവും സമയവും നിശ്ചയിക്കണം. എല്ലാവര്‍ക്കും ഒരുമിച്ച് ഭജന ചൊല്ലാനും പ്രാര്‍ത്ഥിക്കാനും വീട്ടില്‍ തയാറാക്കിയ ഭക്ഷണം പങ്കിട്ട് കഴിക്കാനും അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും കഴിയും. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഉണ്ടാകണം. ചെറിയ കുട്ടിയാണ്, കരഞ്ഞേക്കാം, ഉറങ്ങിയേക്കാം, എന്നാലും ഈ ഒത്തുചേരലിന്റെ ഭാഗമാകണം.

അവിടുത്തെ സംഭാഷണം ഒന്നാമതായി കുടുംബത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കേന്ദ്രീകരിച്ചാകണം. നമ്മുടെ പൂര്‍വികര്‍ ആരായിരുന്നു? അവര്‍ എന്ത് സംഭാവനകളാണ് നല്‍കിയത്? അവരുടെ പേരുകളും കഥകളും നമുക്കറിയാമോ? ഇങ്ങനെ പൈതൃകത്തില്‍ അഭിമാനം ജനിപ്പിക്കുന്ന വര്‍ത്തമാനങ്ങളായിരിക്കണം.

രണ്ടാമതായി, രാഷ്‌ട്രത്തിലും അതിന്റെ സംസ്‌കാരത്തിലും ഊന്നിയുള്ള വര്‍ത്തമാനം ഉണ്ടാകണം. അടിസ്ഥാന മൂല്യങ്ങള്‍ മാറുന്നില്ല. അവ പ്രകടിപ്പിക്കുന്ന രീതികള്‍ കാലത്തിനനുസരിച്ച് മാറിയേക്കാം. അത്തരം മാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യണം. മൂന്നാമതായി, കുടുംബങ്ങള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചര്‍ച്ച ചെയ്യണം. നമ്മള്‍ ദിവസവും നമുക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും സമയം ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ വ്യക്തിത്വം അതിനപ്പുറമാണ്. കുടുംബം മാത്രമല്ല, ഗ്രാമവും സമൂഹവും രാഷ്‌ട്രവും ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു സുഹൃത്തിനെ സഹായിക്കുന്നതിലൂടെയോ പുസ്തകങ്ങള്‍ പങ്കിടുന്നതിലൂടെയോ, സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിലൂടെയോ നമുക്ക് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമെന്ന ചര്‍ച്ചകള്‍ നടക്കണം.

അത്തരം സംഭാഷണങ്ങള്‍ ആശങ്കകളും ചിന്തകളും മനസിലാക്കാന്‍ അച്ഛനമ്മമാരെയും കുട്ടികളെയും സഹായിക്കും. മറ്റൊരു പ്രധാന കാര്യം, മൂല്യങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കണം എന്നതാണ്. ഒരു കാര്യം പ്രസംഗിക്കുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്താല്‍, യുവാക്കള്‍ നമ്മുടെ സന്ദേശം നിരസിക്കും.

ആര്‍എസ്എസ് കുടുംബ പ്രബോധന്‍ പരിപാടിയിലൂടെ ഈ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു. സ്വയംസേവകരുടെ വീടുകളില്‍ ആരംഭിച്ച് അയല്‍പക്കങ്ങളിലേക്കും സമൂഹമാകെയും വ്യാപിക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സ്വന്തം വീട്ടില്‍ ഇത് ആരംഭിക്കാം. ഇതിന് കാര്യമായ ചെലവുകളോ അധിക സമയമോ ആവശ്യമില്ല.

അടുത്ത നൂറ്റാണ്ടില്‍ ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആര്‍എസ്എസ് എന്ത് പങ്കാണ് വിഭാവനം ചെയ്യുന്നത്?

ഭാവി ഒരു സംഘടന മാത്രമായി രൂപപ്പെടുത്തുന്നതല്ല. സമൂഹമാണ് വലുത്. ആര്‍എസ്എസ് ഉള്‍പ്പെടെ മറ്റെല്ലാറ്റിനും മീതെ സമൂഹം നിലകൊള്ളുന്നു. ആത്യന്തികമായി, എന്ത് സംഭവിക്കുമെന്ന് സമൂഹമാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് ആ സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.

വ്യക്തിപരമായ പ്രഭാവം കൊണ്ട് ഒരു നേതാവിനും സുസ്ഥിരമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമൂഹം പിന്തുണച്ചില്ലെങ്കില്‍ സ്വാധീനമുള്ള നേതാവിനുപോലും വളരെ കുറച്ച് മാത്രമേ നേടാന്‍ കഴിയൂ. അതുകൊണ്ട് സമൂഹത്തെ സജ്ജമാക്കുകയും സംഘടിപ്പിക്കുകയും വേണം.

ശക്തമായ, കൂട്ടായ സാമൂഹിക ഇച്ഛാശക്തി ഉണ്ടെങ്കില്‍, എല്ലാ തടസ്സങ്ങളെയും മറികടക്കാന്‍ കഴിയും. നമ്മുടെ രാഷ്‌ട്രത്തിന്റെ ചരിത്രം ഇതാണ് പഠിപ്പിക്കുന്നത് ഇതാണ്. ഈ ലക്ഷ്യത്തോടെയാണ് എല്ലാ ഗ്രാമങ്ങളിലും ഓരോ വീടുകളിലും എത്തിച്ചേരാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.
(തുടരും)

By admin