കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ ഇ.ഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക.
സി.എം.ആർ.എൽ അധികൃതരാണ് ഇ.ഡി അന്വേഷണത്തിനെതിരെയും തങ്ങൾക്കെതിരെയുള്ള കടുത്ത നീക്കങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും നടത്തിയ അതിശക്തമായ റെയ്ഡിലൂടെ കണ്ടെടുത്ത ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സി.എം.ആർ.എല്ലിന്റെ വാദങ്ങളെ പൂർണ്ണമായി പ്രതിരോധിക്കാനാണ് കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ നീക്കം. തെളിവുകൾക്കൊപ്പം, അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.
തെളിവുകളൊന്നുമില്ലാതെ ഇഡി കേസില്‍ മുന്നോട്ട് പോകുകയാണെന്നായിരുന്നു സി എംആര്‍എല്ലിന്റെ പ്രധാന വാദം. എന്നാല്‍ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവര്‍ കേസില്‍ എങ്ങനെയാണ് ഇടപെട്ടതെന്നും ഇ ഡി വാദിക്കും. മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആര്‍ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി ആലോചിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇ ഡി തീരുമാനിച്ചത്.