• Tue. Jun 2nd, 2026

24×7 Live News

Apdin News

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Byadmin

Jun 2, 2026


കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിന്റെ പ്രായോഗിക വശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണത്രേ. ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്പ് എന്നിവ തല്‍ക്കാലം മാറ്റി നിര്‍ത്തുന്നു. ഇതിന്റെ ആവശ്യകത, ഇത് ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ എന്നിവ നമുക്ക് പരിശോധിക്കാം.

സ്ത്രീ പുരുഷ സമത്വം എന്ന മഹത്തായ ആശയത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചു എന്ന് പറയുന്നതാകും ശരി. പ്രത്യേക പരിഗണന നല്‍കുന്നത് – ഏത് വിഭാഗത്തില്‍ ആയാലും – അവരുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ വേണ്ടിയാണ്; അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ആണ്. കേരളത്തിലെ സ്ത്രീകള്‍ ഈ ഗണത്തില്‍ പെടുന്നവരാണോ?

വിദ്യാഭ്യാസം നേടി അധ്വാനിച്ച് ജീവിക്കുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സമൂഹത്തിന് ഒരു രീതിയിലും ഗുണം ചെയ്യാത്ത ഒരു മണ്ടന്‍ തീരുമാനം എന്നേ ഇതിനെ വിലയിരുത്താന്‍ കഴിയുന്നുള്ളൂ. സൗജന്യമായി ഒന്നും ആഗ്രഹിക്കാതെയും സ്വീകരിക്കാതെയും, അധ്വാനിച്ച് ജീവിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്നതാണ് വികസന കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. ചെയ്യുന്ന തൊഴില്‍ – വലുതോ ചെറുതോ എന്നതല്ല; അതിന് അര്‍ഹിക്കുന്ന വേതനം ഉറപ്പുവരുത്തി സ്വാശ്രയശീലമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാകണം ഒരു സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കേണ്ടത്.

സൗജന്യങ്ങളും ഇളവുകളും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് നല്‍കാം. അതും ഒരു നിശ്ചിത കാലയളവില്‍ മാത്രം. അവര്‍ക്ക് സ്വയം നിവര്‍ന്നു നില്‍ക്കാന്‍ വേണ്ടുന്ന കാര്യങ്ങളും ഈ കാലഘട്ടത്തില്‍ ലഭ്യമാക്കണം. ഇവിടെ സ്ത്രീകള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യം ആണ് വേണ്ടത്. അവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ നിഷ്പക്ഷമായും വേഗത്തിലും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക എന്നതാണ് പ്രധാനം.

രാഷ്‌ട്രീയ ലാഭം നേടാനുള്ള തന്ത്രമാണെങ്കില്‍ പോലും, സ്ത്രീ സമൂഹത്തെ ഈ സൗജന്യം വഴി രണ്ടാംതരം പൗരന്മാരാക്കി മാറ്റും എന്ന വസ്തുത തിരിച്ചറിയണം. ഈ സൗജന്യം ആവശ്യമില്ല എന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാട്ടണം. സൗജന്യമല്ല വേണ്ടത്, ജോലി ചെയ്ത് മാന്യമായി ജീവിക്കുവാനുള്ള അവസരവും സാഹചര്യവുമാണ് വേണ്ടത് എന്ന് ഉറക്കെ പറയണം. ‘ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കെല്‍പ്പുള്ള വ്യക്തികളായി ഞങ്ങള്‍ ജീവിച്ചുകൊള്ളാം’ എന്ന് പറയുവാന്‍ സാധിക്കണം.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യമെങ്കില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമായിരുന്നു! ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൗണ്‍സലിങ് ക്യാമ്പ് സംഘടിപ്പിച്ച് കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിച്ചുകൂടേ? കാടു കയറി ഇഴജന്തുക്കള്‍ താവളമാക്കിയ പറമ്പുകളില്‍ കൃഷി ചെയ്യുവാന്‍ പ്രോത്സാഹനം കൊടുത്തുകൂടേ?

സ്ത്രീകള്‍ക്കോ സമൂഹത്തിനോ ഗുണം ചെയ്യാത്ത ഈ പദ്ധതി ദുരുപയോഗം ചെയ്യാന്‍ ഒരു ചെറിയ ശതമാനം ആളുകള്‍ ശ്രമിച്ചുകൂടായെന്നുമില്ല. മാത്രമല്ല, പുറത്തുപോയി സാധനം വാങ്ങുവാനും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റാനും സ്ത്രീകള്‍ തന്നെ പോകാന്‍ നിര്‍ബന്ധിതരാകും. യാത്ര ഫ്രീയല്ലേ?

‘ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചു കൊടുക്കണം, അവര്‍ക്ക് വീട്ടുകാര്യങ്ങള്‍ നോക്കാന്‍’ എന്നൊരു ഉത്തരവുണ്ടായാല്‍ അത് സ്വീകാര്യമാണോ? അല്ല എന്ന് വിലയിരുത്താന്‍ അധിക സമയം ഒന്നും വേണ്ട. സ്വകാര്യ മേഖലയില്‍ ജോലി സാധ്യതയും കുറയും, വീട്ടുജോലികള്‍ സ്ത്രീയുടെ മാത്രം ചുമലിലാകും. അതുപോലെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും അവളെ പിന്നോട്ട് നയിക്കാന്‍ മാത്രമേ സഹായിക്കൂ.

 



By admin