ന്യൂഡൽഹി : ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം വഷളാകുന്നു . ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു. പിന്നാലെ സൈന്യം കപ്പൽ പിടിച്ചെടുത്ത് ഇറാനിലേയ്‌ക്ക് കൊണ്ടുപോയി.
ദുബായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ച് ഇന്ത്യയിലേക്ക് പോകുന്നതിനിടെയാണ് ഐആർജിസി ആക്രമിച്ച് കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ തുറമുഖത്തേക്ക് പോകുന്ന കപ്പൽ പിടിച്ചെടുത്തത് സമുദ്ര സുരക്ഷയെയും വിതരണ ശൃംഖലയെയും കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ വർദ്ധിപ്പിച്ചു.
പുറത്തിറക്കിയ പ്രസ്താവനയിൽ, എംഎസ്‌സി-ഫ്രാൻസസ്‌കാ, എപാമിനോഡ്‌സ് എന്നീ രണ്ട് കപ്പലുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിപ്പിച്ചതെന്ന് ഇറാൻ നാവികസേന പറഞ്ഞു. നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചുവെന്നും അതുവഴി സമുദ്ര സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഇറാൻ നാവികസേന പറയുന്നു . രണ്ട് കപ്പലുകളും നിലവിൽ ഇറാന്റെ ടെറിട്ടോറിയൽ ജലാതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്, അവിടെ അവയുടെ ചരക്ക്, രേഖകൾ, പ്രസക്തമായ രേഖകൾ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മോദി സർക്കാർ ഇറാന് കൃത്യമായ താക്കീതും നൽകിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ നീക്കം. ഇറാൻ – യുഎസ് ചർച്ചയ്‌ക്ക് മധ്യസ്ഥം വഹിക്കുന്നത് നിലവിൽ പാകിസ്ഥാനാണ് . അതുകൊണ്ട് തന്നെ ഇറാന്റെ ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്നും അഭ്യൂഹങ്ങളുണ്ട്.