• Sat. Jul 18th, 2026

24×7 Live News

Apdin News

തകർന്നടിഞ്ഞ് വെനസ്വേല; 5,000 മരണം സ്ഥിരീകരിച്ചു; അവശിഷ്ടങ്ങൾക്കിടയിൽ വൻ തിരച്ചിൽ!

Byadmin

Jul 18, 2026


വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നു. ഇതുവരെ 5,069 പേർ മരണപ്പെട്ടതായി വെനിസ്വേലൻ നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. സമീപകാലത്ത് ലാറ്റിൻ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്.

ജൂൺ 24 നാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ വെനസ്വേലയെ പിടിച്ചുകുലുക്കിയത്. ദുരന്തത്തിൽ 16,740-ലധികം ആളുകൾക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6,400-ലധികം പേരെ അധികൃതർ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏഴോളം സംസ്ഥാനങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. കരീബിയൻ തീരദേശ സംസ്ഥാനമായ ‘ലാ ഗ്വൈറ’യിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ചിലയിടങ്ങളിൽ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും, നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമാണ് രാജ്യം മുൻഗണന നൽകുന്നത്. വീടുകൾ നഷ്ടപ്പെട്ട് സ്കൂളുകളിലും പാർക്കുകളിലും സ്റ്റേഡിയങ്ങളിലും താല്ക്കാലിക കേന്ദ്രങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി പുനരധിവാസ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ദുരന്തബാധിതർക്കായി നിർമിച്ച ആദ്യത്തെ 200 ഭവനങ്ങൾ ഈ ആഴ്ച തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ദുരന്തത്തിൽ മരിച്ച 300-ഓളം പേരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം ലാ ഗ്വൈറയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനം. കാണാതായവരുടെ ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും, മുപ്പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മരണസംഖ്യ പതിനായിരം കടന്നേക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

By admin