ന്യൂദൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍റണി രാജുവിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസിലെ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതതോടെയാണ് ആന്‍റണി രാജു അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ഇതിനെതിരേയാണ് ആന്‍റണി രാജുവിനെ അപ്പീൽ. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമായിരുന്നില്ല.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ലഹരിമരുന്നുമായി പിടിയിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലി എന്ന ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാനായി കോടതിയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയും ചേര്‍ന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്ന് ലഹരിക്കടത്ത് കേസില്‍ പ്രതിയെ രക്ഷപ്പെടുത്തിയത്.