
ഭോപ്പാല്‍: മധ്യപ്രദേശ് ഭോജ്ശാലയിലെ, കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രം തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെ അവിടേക്കു ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. ഹിന്ദുക്കള്‍ക്കു ഭോജ്ശാലയില്‍ പ്രവേശിക്കാനും തൊഴാനും മറ്റും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. കോടതി വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ നീക്കുകയും നമാസ് വിലക്കുകയും ചെയ്തതോടെയാണ് വിവിധയിടങ്ങളില്‍ നിന്നു തീര്‍ത്ഥാടകര്‍ വലിയ തോതില്‍ എത്തിത്തുടങ്ങിയത്.
‘എത്രയോ കാലത്തിനു ശേഷമാണ് തടസമില്ലാതെ വാഗ്ദേവീ ദര്‍ശനത്തിനു ഞങ്ങള്‍ക്കനുമതി ലഭിക്കുന്നത്. കോടതി വിധി മഹത്തായതാണ്. ഇനി ഞാനെന്നും ഇവിടെയെത്തും, ഒരു ഭക്ത പറഞ്ഞു. ഇത്രയും സന്തോഷമുണ്ടായ ദിവസമില്ല. ഭോജ്ശാല ഉത്സവ സമിതി സംരക്ഷക് അശോക് കുമാര്‍ ജെയ്ന്‍ പറഞ്ഞു.
ഹിന്ദുസമൂഹം കാലങ്ങളായി ക്ഷേത്രം തുറന്നുകിട്ടാനുള്ള പ്രക്ഷോഭത്തിലാണ്. എന്റെ നാലു സഹോദരന്മാരില്‍ മൂന്ന് പേരും ഈ പ്രക്ഷോഭങ്ങളിലാണ് ബലിദാനികളായത്. അവരുടെയും എണ്ണമറ്റ മറ്റു പ്രക്ഷോഭകാരികളുടെയും ശ്രമങ്ങളുടെ ഫലമായാണ് ഭോജ്ശലയിലെ മാ സരസ്വതീ മന്ദിര്‍ തുറന്നുകിട്ടിയത്, അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെയൊന്നടങ്കമുള്ള പ്രക്ഷോഭ ഫലമാണിത്. ഭോജ്ശാല മുക്തിയജ്ഞ സംയോജകന്‍ ഗോപാല്‍ ശര്‍മ പറഞ്ഞു. ഇത് ഹിന്ദുസമൂഹത്തിന്റെ സനാതന ധര്‍മ വിജയമാണ്. തങ്ങള്‍ അപമാനിതരായെന്ന ചിന്തയിലാണ് 720 വര്‍ഷമായി ഹിന്ദുസമൂഹം ജീവിച്ചിരുന്നത്. ഒരുപാട് ത്യാഗങ്ങളനുഷ്ഠിച്ചു. ഒടുവില്‍ കോടതി വിധി അനുകൂലമായി.
ഭോജ്ശാലയിലെ ക്ഷേത്രം സമ്പൂര്‍ണമായി പുനരുദ്ധരിക്കാതെ, അവിടം രാജാ ഭോജന്റെ കാലത്തെപ്പോലെയാകാതെ ധറിലെ ഹിന്ദുസമൂഹം വെറുതേയിരിക്കില്ല. പ്രക്ഷോഭങ്ങള്‍ നയിച്ചവരെ ഞാന്‍ അനുസ്മരിക്കുന്നു. ഇവിടെ വന്ന് ദര്‍ശനം നടത്താനും പ്രാര്‍ത്ഥിക്കാനും ഞാന്‍ ഹിന്ദുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു, അദ്ദേഹം തുടര്‍ന്നു.
വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ച് ഭോജ്ശാലയിലെ കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രവും സംസ്‌കൃത പാഠശാലയുമാണെന്ന് പ്രഖ്യാപിച്ചത്. ഭോജരാജന്റെ കാലത്ത് സ്ഥാപിച്ച ക്ഷേത്രം തകര്‍ത്ത് അതിന്റെ തൂണുകളടക്കം ഉപയാഗിച്ചാണ് മോസ്‌ക് പണിതത്. 2003ല്‍ ഇവിടെ പുരാവസ്തു വകുപ്പ് നമാസ് അനുവദിക്കുകയും ക്ഷേത്ര ദര്‍ശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു.