അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചിട്ട് 51 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലും, ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി ഓര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തെക്കുറിച്ച് രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ‘സംവിധാന്‍ ഹത്യ ദിവസ്’ ദേശീയ അനുസ്മരണത്തിന്റെ സമാപന ചടങ്ങ് – ജനാധിപത്യം നീണാള്‍ വാഴട്ടെ – ആചരിക്കുന്നതിന്റെ ലക്ഷ്യം ചരിത്രം ഓര്‍ക്കുക മാത്രമല്ല, നമ്മുടെ റിപ്പബ്ലിക്കിനെ നിലനിര്‍ത്തുന്ന ശാശ്വതമായ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുക കൂടിയാണ്.
ഡോ. ബി.ആര്‍. അംബേദ്കര്‍ ഒരിക്കല്‍ പറഞ്ഞു: ‘ഭരണഘടന എന്നത് വക്കീലന്മാര്‍ക്ക് വേണ്ടിയുള്ള രേഖയല്ല; അത് ജീവിതത്തിന്റെ ചാലകശക്തിയാണ്, അതിന്റെ ആത്മാവ് എപ്പോഴും ആ കാലഘട്ടത്തിന്റെ ആത്മാവ് തന്നെയാണ്.’
നമ്മുടെ ഭരണഘടനാപരമായ യാത്രയുടെ സത്തയെ ഈ വാക്കുകളേക്കാള്‍ ശക്തമായി പ്രതിഫലിപ്പിക്കുന്ന പ്രസ്താവനകള്‍ ചുരുക്കമാണ്. ഭരണഘടന, ഭരണകൂടത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂട് മാത്രമല്ല. അത് പൗരന്മാരും സ്ഥാപനങ്ങളും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും തമ്മിലുള്ള സജീവമായ ഉടമ്പടിയാണ്.
ഭാരതത്തിന്റെ ജനാധിപത്യ സവിശേഷതകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ഭാരതത്തിന് ജനാധിപത്യം പൈതൃകമായി ലഭിച്ചതല്ല, അതിനെ പരിപോഷിപ്പിച്ചെടുത്തതാണ്. പുരാതന സഭകളും സമിതികളും സ്വാതന്ത്ര്യാനന്തര പാര്‍ലമെന്ററി സംവിധാനവും അടക്കം നോക്കിയാല്‍ ജനങ്ങളുടെ കൂട്ടായ താല്പര്യത്തിലാണ് നാം എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. തലമുറകളായി അവയെ നിലനിര്‍ത്തിയ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ, ഭരണഘടന ഈ പാരമ്പര്യങ്ങളെ ആധുനിക ജനാധിപത്യ ചട്ടക്കൂടിലേക്ക് പരിവര്‍ത്തനം ചെയ്തു. ഭരണഘടനയുടെ ആമുഖം എപ്പോഴും നമ്മുടെ ഭരണഘടനാപരമായ ദിശാസൂചികയായി തുടരുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഭരണഘടനാപരമായ ആദര്‍ശങ്ങള്‍ മാത്രമല്ല, ദേശീയമായ ആഗ്രഹങ്ങള്‍ കൂടിയാണ്. അവ പൊതുനയങ്ങളെ നയിക്കുകയും, സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കുകയും, ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെ നിര്‍വ്വചിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തെ ഒരിക്കലും നിസ്സാരമായി കാണാനാകില്ലെന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ സ്വതന്ത്ര ഭാരതം നേരിട്ട ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നായി തുടരുന്നു. ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും പൊതു സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുമ്പോള്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ എങ്ങനെ സമ്മര്‍ദ്ദത്തിലാകുമെന്ന് അത് കാണിച്ചുതന്നു. ആ കാലഘട്ടത്തിന്റെ ആഘാതം രാഷ്‌ട്രീയ ജീവിതത്തിന് അപ്പുറത്തേക്ക് വ്യാപിച്ചു. അത് പൗരന്മാരുടെ ദൈനംദിന അനുഭവങ്ങളെ സ്പര്‍ശിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ അമൂര്‍ത്തമായ നിയമ തത്വങ്ങളല്ലെന്നും, പൗരന്മാരുടെ അന്തസ്സ്, സ്വാതന്ത്ര്യം, ദൈനംദിന ജീവിതം എന്നിവയെ നേരിട്ട് രൂപപ്പെടുത്തുന്ന സുരക്ഷാ കവചങ്ങളാണെന്നും ഈ അനുഭവങ്ങള്‍ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. ഈ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍, സ്ഥാപനങ്ങള്‍ മാത്രമല്ല കഷ്ടപ്പെടുന്നത് – സാധാരണക്കാരായ ജനങ്ങളും, കുടുംബങ്ങളും, സമൂഹങ്ങളുമാണ്. അവരുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയുമാണ് ഇത് ഏറ്റവും ആഴത്തില്‍ ബാധിക്കുന്നത്. എന്നിരുന്നാലും, ആ കാലഘട്ടം നല്‍കുന്ന ശാശ്വതമായ പാഠം ജനാധിപത്യത്തിന്റെ കരുത്തിന്റേതാണ്.
ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളില്‍ ഭാരതത്തിലെ അസാധാരണമായ വിശ്വാസമാണ് പ്രകടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയകള്‍ ജനാധിപത്യ വൈകല്യങ്ങളെ തിരുത്തി. സമാധാനപരമായ പങ്കാളിത്തത്തിലൂടെയും ബാലറ്റ് പെട്ടിയിലൂടെയും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന തത്വം പൗരന്മാര്‍ വീണ്ടും ഉറപ്പിച്ചു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ നിന്ന് പഠിക്കാനും, പൊരുത്തപ്പെടാനും, സ്വയം തിരുത്താനും, കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാനുമുള്ള അതിന്റെ ശേഷി നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തായി തുടരുന്നു.
ഈ സന്ദര്‍ഭത്തിന്റെ ഭാഗമായി ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനം ഈ അനുസ്മരണത്തിന്റെ പ്രധാന ഘടകമാണ്. പുരാ രേഖകള്‍, പ്രതിരോധത്തിന്റെ കഥകള്‍, ഭരണഘടനാപരമായ നാഴികക്കല്ലുകള്‍, അടിയന്തരാവസ്ഥക്കാലത്തെ ജനങ്ങളുടെ അനുഭവങ്ങള്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട്, ഭാരത ജനാധിപത്യത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയുള്ള ദൃശ്യാവിഷ്‌കാര യാത്രയായി ഇത് മാറുന്നു. മറ്റൊരു പ്രധാന ഘടകം, പത്മഭൂഷണ്‍ ജേതാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റാം ബഹാദൂര്‍ റായ് നടത്തുന്ന പ്രത്യേക അനുസ്മരണ പ്രഭാഷണമാണ് – ഇത് ഭരണഘടനാപരമായ ജാഗ്രത, ജനാധിപത്യപരമായ നവീകരണം എന്നീ വലിയ ആശയങ്ങള്‍ക്ക് സമകാലിക പ്രസക്തി നല്‍കും. സ്വാതന്ത്ര്യം നേടി ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ സമകാലിക കാലഘട്ടത്തില്‍, ജനാധിപത്യത്തിന്റെ അര്‍ത്ഥം തുടര്‍ന്നും വികസിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാര്‍ ഇന്ന് പ്രാതിനിധ്യം മാത്രമല്ല, പങ്കാളിത്തം കൂടിയാണ് ആഗ്രഹിക്കുന്നത്; അവകാശങ്ങള്‍ മാത്രമല്ല, ഉത്തരവാദിത്തമുള്ള ഭരണവുമാണ് പ്രതീക്ഷിക്കുന്നത്.
തലമുറകളിലുടനീളം സംവാദങ്ങളും, വൈവിധ്യങ്ങളും, സാമൂഹിക ഐക്യവും വളര്‍ത്തിയെടുത്ത സാംസ്‌കാരിക പാരമ്പര്യങ്ങളെയും, കലാപരമായ ആവിഷ്‌കാരങ്ങളെയും, പങ്കുവെക്കപ്പെട്ട പൈതൃകങ്ങളെയും ആഘോഷിക്കുന്ന ‘വിരാസത്’ മേളയുടെ പതിനൊന്നാമത് പതിപ്പ് ഇതിന് അനുപൂരകമായി മാറുന്നു. സ്വാതന്ത്ര്യസമര സേനാനിയും, സാംസ്‌കാരിക ദീര്‍ഘദര്‍ശിയും, നിരവധി സ്ഥാപനങ്ങളുടെ ശില്പിയുമായ കമലാദേവി ചതോപാധ്യായയുടെ സ്മരണയെ ഇത് ആദരിക്കുന്നു. ഇതിലെ ക്ലാസിക്കല്‍ അവതരണങ്ങള്‍, തലമുറകളും പ്രദേശങ്ങളും വിവിധ ചിന്താധാരകളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്ന സംവാദങ്ങളിലൂടെ രൂപപ്പെട്ട സംഗീത പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം തന്നെ തുടര്‍ച്ച, വൈവിധ്യം, അച്ചടക്കം, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളുടെ തെളിവാണ് – ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യത്തിനും ഇതേ മൂല്യങ്ങള്‍ തന്നെയാണ് അത്യന്താപേക്ഷിതം.
‘എനജോരി: ലോക്നാദ് – ജനജാതിയ സമരസ്ത കാ സ്വര്‍-സംഗമം’ എന്ന അവതരണം അസമിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന ഒന്നാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന സംഗീത-നൃത്ത പാരമ്പര്യങ്ങളിലൂടെ, നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയത്തെ ഇത് മനോഹരമായി പ്രകടിപ്പിക്കുന്നു. പലവിധ സ്വത്വങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലാണ് ഇന്ത്യയുടെ കരുത്ത് കിടക്കുന്നതെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സിസിആര്‍ടി സ്‌കോളര്‍മാര്‍ അവതരിപ്പിക്കുന്ന ‘നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്ക്, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്’എന്ന പ്രത്യേക പ്രമേയാധിഷ്ഠിത അവതരണം ഏറെ അര്‍ത്ഥവത്തായ ഒന്നാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ഭാഷയിലൂടെ, ഭയത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ധീരതയിലേക്കും, നവീകരണത്തിലേക്കും, ജനാധിപത്യപരമായ പുനരുത്ഥാനത്തിലേക്കുമുള്ള യാത്രയെ ഇത് അടയാളപ്പെടുത്തുന്നു.
അനുസ്മരണവുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണ്ണായക നാഴികക്കല്ല്, മഹര്‍ഷി ദയാനന്ദ് സരസ്വതി കലാ ഗുരുകുലം ആന്‍ഡ് കലാഗ്രാമിന്റെ ശിലാസ്ഥാപനമാണ്. ഭാരതത്തിന്റെ കലാപരമായ പൈതൃകം പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുരാതന ഗുരുകുല സമ്പ്രദായത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതുപോലെ തന്നെ, സാംസ്‌കാരിക പാരമ്പര്യങ്ങളെ നിലനിര്‍ത്താനും നവീകരിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണ്. ഈ തത്വത്തിന് അനുസൃതമായി, സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ക്ക് ജനങ്ങളുടെ ബോധത്തിലും പൗരബോധത്തിലും ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് ‘സേവാ പര്‍വ്’ കാണിച്ചുതരുന്നു.
‘സംവിധാന്‍ ഹത്യ ദിവസ്’ അനുസ്മരണവുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം ഒരേയൊരു പൊതുസന്ദേശമാണ് പകരുന്നത്. ജനാധിപത്യം എന്നത് രാഷ്‌ട്രീയ വ്യവസ്ഥിതി മാത്രമല്ല, അതൊരു ജീവിക്കുന്ന പാരമ്പര്യവുമാണെന്ന് അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൊതുജന പങ്കാളിത്തത്താല്‍ നിലനിര്‍ത്തപ്പെടുന്നതും, അറിവും ജാഗ്രതയുമുള്ള പൗരസമൂഹത്താല്‍ സംരക്ഷിക്കപ്പെടുന്നതുമാണ് അത്. 2047-ല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് നാം ചുവടുവെയ്‌ക്കുമ്പോള്‍, പുതിയ പ്രതിബദ്ധതയോടെ ഈ വീര്യം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം!