
ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സിലെ മുന്‍ ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ സ്വദേശി കേണല്‍ സുരേഷ് കുമാര്‍ മേശപ്പുറത്തിരുന്ന ഗ്ലോബ് കറക്കി ബംഗാള്‍ അതിര്‍ത്തി മേഖലയിലേക്ക് വിരല്‍ ചൂണ്ടി. ‘നോക്കൂ… ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന ഭാരത മേഖലയാണ് മുര്‍ഷിദാബാദ്. ബംഗ്ലാദേശി ഭീകരര്‍ നടമാടുന്ന സ്ഥലം. അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രവും ഒരു കാലത്ത് ഭീകരരുടെ പ്രധാന ഒളിത്താവളവുമായിരുന്നു ഇവിടം. മുര്‍ഷിദാബാദും കേരളവും തമ്മില്‍ ഒരു ബന്ധമുണ്ട്. അതിഥികളായി പരിഗണിച്ച് കേരളം നെഞ്ചോട് ചേര്‍ക്കുന്നവരില്‍ നല്ലൊരു ശതമാനവും മുര്‍ഷിദാബാദ് ജില്ലയില്‍പ്പെട്ടവരാണ്’. സുരേഷ്‌കുമാര്‍ പറഞ്ഞു
നിര്‍ത്തി.
മുര്‍ഷിദാബാദിലെ ജനസംഖ്യയില്‍ 40 ശതമാനത്തിലധികം വരുന്ന അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരില്‍ പലരും അതിഥി തൊഴിലാളികളായി കേരളത്തില്‍ എത്തുന്നു. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചു നല്‍കാന്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ഗൂഢസംഘവുമുണ്ട്.
ബംഗ്ലാദേശിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ ‘ബികാഷ്’ വഴിയാണ് ഇവര്‍ വ്യാജരേഖ നിര്‍മാതാക്കള്‍ക്ക് പണം നല്‍കുന്നത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍- ഖ്വയ്ദ ഭീകര സംഘടനയ്‌ക്ക് മുര്‍ഷിദാബാദില്‍ വേരുകളുണ്ടെന്ന് നേരത്തെ തന്നെ എന്‍ഐഎ കണ്ടെത്തിയതാണ്.
അന്‍സാറുള്ള കേരളത്തില്‍
ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുള്ള ബംഗ്ലാദേശിന്റെ (അന്‍സാര്‍ അല്‍- ഇസ്ലാം എന്നപേരിലും ഈ സംഘടന അറിയപ്പെടുന്നുണ്ട്) പ്രവര്‍ത്തനം 2016 മുതല്‍ കേരളത്തിലുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം. 2014 ഒക്ടോബര്‍ രണ്ടിന് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ ഖാഗ്രാഗഢില്‍ നടന്ന ഭീകരാക്രമണം ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്‍സാറുള്ള ബംഗ്ലാദേശ്, ജമാ അത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകര സംഘടനകളുടെ ഗൂഢാലോചനയായിരുന്നു. ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് എന്‍ഐഎ വിശദമായ അന്വേഷണം നടത്തി. ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ഇവര്‍ ഭീകര പരിശീലനം നല്‍കിയതായി കണ്ടെത്തി.
കുറ്റക്കാരായ 31 പേരില്‍ 19 പേര്‍ തെറ്റ് സമ്മതിക്കുകയും എന്‍ഐഎ പ്രത്യേക കോടതി ഇവരെ ശിക്ഷിക്കുകയും ചെയ്തു. ഇതില്‍ നാല് പേര്‍ ബംഗ്ലാദേശ് പൗരന്മാരായിരുന്നു. പ്രധാന പ്രതികളായ അബ്ദുല്‍ കരിം, മുഹമ്മദ് റഹ്‌മാന്‍ എന്നിവരെ പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു!
അന്‍സാറുള്ള ബംഗ്ലാ ടീം(എബിടി)
ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ടതും അല്‍- ഖ്വയ്ദയുമായി ബന്ധമുള്ളതുമായ ഇസ്ലാമിക ഭീകര സംഘടനയാണ് അന്‍സാറുള്ള ബംഗ്ലാ ടീം. അന്‍സാര്‍- അല്‍-ഇസ്ലാം എന്നും ഈ സംഘടന അറിയപ്പെടുന്നു. ബംഗ്ലാദേശില്‍ സമ്പൂര്‍ണ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന, മതനിന്ദ ആരോപിച്ച് ബ്ലോഗര്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും ക്രൂരമായി കൊലപ്പെടുത്തിയാണ് ഈ സംഘടന കുപ്രസിദ്ധി നേടിയത്. 2015-ല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചു. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സോഷ്യല്‍ മീഡിയ വഴി സ്വാധീനിച്ച് റിക്രൂട്ട് ചെയ്യുന്നതില്‍ ഈ സംഘടന മുന്നിലാണ്. കേരളത്തിലെ യുവാക്കളെപ്പോലും സോഷ്യല്‍ മീഡിയയിലൂടെ ഈ സംഘടന സ്വാധീനിച്ചെന്നാണ് വിവരം.
പിന്നില്‍ അല്‍ ഖ്വയ്ദ
ബംഗ്ലാദേശിലെ രണ്ട് പ്രധാന ഭീകര സംഘടനകള്‍ക്കും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുര്‍ഷിദാബാദിലെ അന്‍സാറുള്ള ബംഗ്ലാദേശ് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി അല്‍-ഖ്വയ്ദ പ്രവര്‍ത്തകരെയും അനുഭാവികളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുര്‍ഷിദാബാദിലെ ഒരു മദ്രസയില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന അബ്ദുള്‍ മോമിന്‍ മൊണ്ടല്‍ എന്നയാളെ അല്‍-ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. ഇയാള്‍ റിക്രൂട്ടിങ്ങിനും ഫണ്ട് സമാഹരണത്തിനും നേതൃത്വം നല്‍കിയിരുന്നു.
അല്‍ ഖ്വയ്ദ കേരളത്തില്‍
അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനം കേരളത്തിലും സജീവമാണെന്ന് 2010 മുതല്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും ഇടതു വലതു സര്‍ക്കാരുകള്‍ മൗനം ഭജിച്ചു. നുഴഞ്ഞുകയറി എത്തുന്ന ബംഗ്ലാദേശികളെ കേരളത്തിലേക്ക് എത്തിക്കുന്നത് അല്‍ ഖ്വയ്ദയുടെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന ജമാഅത് ഉള്‍ മുജാഹിദീനും അന്‍സാറുള്ള ബംഗ്ലാദേശും ആണ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്നു.
ഭായിമാര്‍ ഭയപ്പാടിലാണ്
തങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ കയറിയവരില്‍ പലരും ബംഗ്ലാദേശികള്‍ ആണെന്ന് ബംഗാളി ഭായിമാര്‍ക്ക് അറിയാം. പക്ഷേ അവര്‍ ഭയപ്പാടിലാണ്. അവരുടെ മനസ്സില്‍ കനലാണ്. സത്യം പുറത്തു പറഞ്ഞാല്‍ ബംഗാളിലുള്ള മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവന്‍ അപകടത്തിലാകുമെന്നാണ് ഭയം.
ബംഗ്ലാദേശികള്‍ അസം, ബംഗാള്‍, ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് ഒപ്പം ചിതറിയാണ് താമസിക്കുക. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയുക എളുപ്പമല്ല. എന്നാല്‍, ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കേരളത്തില്‍ എത്തിയാല്‍ ബംഗ്ലാദേശികള്‍ രക്ഷപ്പെട്ടു. ഇവിടം സുരക്ഷിത താവളമാണ്. കാരണം ഇവിടെ അവര്‍ ‘അതിഥി’കളാണ്. ഇവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്താനാണ് ഇവരെ ഉപയോഗിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് നേരത്തെ ആധാര്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ത്തന്നെ അത് സംഘടിപ്പിച്ചു നല്‍കുന്ന റാക്കറ്റുണ്ട്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ പിടിയിലായ മുംതാസ് ആണ് വ്യാജരേഖകള്‍ ലഭ്യമാക്കുന്ന പ്രധാന ഏജന്റ്.
നാളെ: തിളയ്‌ക്കുന്ന തീവ്രവാദം