ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷൻ പ്രൊഫ. രഘുരാജ് കിഷോർ തിവാരി, ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം എബിവിപി പ്രതിനിധി സംഘം അദ്ദേഹവുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തത്തിൽ പ്രതിനിധി സംഘം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. കൂടിക്കാഴ്ചയിൽ രാഷ്‌ട്രനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക്, ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ, രാജ്യത്തുടനീളം എബിവിപി നടത്തുന്ന വിവിധ പ്രവർത്തനങ്ങളും കാമ്പെയ്‌നുകളും എന്നിവയെക്കുറിച്ച് വിശദവും ക്രിയാത്മകവുമായ ചർച്ചകൾ നടന്നു.
എബിവിപിയുടെ സംഘടനാപരമായ വളർച്ച, വിദ്യാർത്ഥി ക്ഷേമത്തിനായുള്ള പ്രക്ഷോഭങ്ങൾ, ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ ക്രിയാത്മകമായ പങ്കാളിത്തം എന്നിവയെക്കുറിച്ച് പ്രതിനിധി സംഘം വിശദീകരിച്ചു. എബിവിപിയുടെ മുഖ്യ പദ്ധതിയായ ‘സ്റ്റുഡന്റ്സ് എക്സ്പീരിയൻസ് ഇൻ ഇന്റർസ്റ്റേറ്റ് ലിവിംഗ്’ (SEIL) അതിന്റെ 60 വർഷത്തെ സേവനം പൂർത്തിയാക്കുകയാണെന്ന് ഉപരാഷ്‌ട്രപതിയെ അറിയിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കിടയിൽ, പ്രത്യേകിച്ച് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളും ഭാരതത്തിലെ മറ്റ് പ്രദേശങ്ങും തമ്മിലുള്ള വൈകാരികമായ ഒരുമയും സാംസ്കാരിക സംവാദവും ദേശീയ ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ഈ പരിപാടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആശ്രയത്വത്തെക്കുറിച്ചുള്ള വെല്ലുവിളി എടുത്തുപറഞ്ഞ പ്രതിനിധി സംഘം, എബിവിപിയുടെ “സ്‌ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം” കാമ്പെയ്‌ന്റെ വിശദാംശങ്ങളും പങ്കുവെച്ചു. അമിതമായ സ്ക്രീൻ ഉപയോഗത്തിനപ്പുറം കായികം, ശാരീരിക പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത, മറ്റ് ക്രിയാത്മകമായ കാര്യങ്ങൾ എന്നിവയിൽ സജീവമായി ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി.
പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട നിരവധി പ്രധാന ആവശ്യങ്ങൾ ഉപരാഷ്‌ട്രപതിക്ക് മുന്നിൽ സമർപ്പിച്ചു.
സർവ്വകലാശാല സെനറ്റിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹോസ്റ്റൽ സൗകര്യങ്ങൾ വികസിപ്പിക്കുക, ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ കൃത്യസമയത്ത് സ്ഥിര നിയമനം നടത്തുക എന്നിവയുടെ ആവശ്യകത പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.
എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി യുടെ പ്രസ്താവന:
“ബഹുമാനപ്പെട്ട ഉപരാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ച വളരെ അർത്ഥവത്തും പ്രചോദനാത്മകവുമായിരുന്നു. എബിവിപിയുടെ വൈവിധ്യമാർന്ന സംഘടനാ പ്രവർത്തനങ്ങൾ, SEIL ന്റെ 60 വർഷത്തെ പൂർത്തീകരണം, ‘സ്‌ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം’ കാമ്പെയ്ൻ, മിഷൻ സാഹസി, വിദ്യാർത്ഥികളുടെ സമഗ്രമായ വികസനവും ദേശീയ ജീവിതത്തിൽ അവരുടെ നല്ല പങ്കും സംബന്ധിച്ച നിരവധി വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ചകൾ നടത്തി. പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളും ശക്തമായി ഉന്നയിച്ചു. യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാർത്ഥി പ്രാതിനിധ്യം, ഹോസ്റ്റൽ സൗകര്യങ്ങളുടെ വികസനം, ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിലെ സ്ഥിരം നിയമനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കുമായി ഒരു കേന്ദ്രം സ്ഥാപിക്കൽ, വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനായി യോഗ, മൈൻഡ്‌ഫുൾനസ്സ് കേന്ദ്രങ്ങളുടെ ആവശ്യകത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മയുള്ള അക്കാദമിക് അന്തരീക്ഷവും മതിയായ വിദ്യാർത്ഥി സൗകര്യങ്ങളും പങ്കാളിത്തത്തോടെയുള്ള സുതാര്യമായ ഭരണസംവിധാനവും ഉറപ്പാക്കണമെന്ന് എബിവിപി ദൃഢമായി വിശ്വസിക്കുന്നു. ഉപരാഷ്‌ട്രപതിയുമായുള്ള ഈ ക്രിയാത്മകമായ സംവാദം വിദ്യാർത്ഥി ക്ഷേമം, യുവജന ശാക്തീകരണം, ദേശീയ പുനരുജ്ജീവനം, പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളുടെ പരിഹാരം എന്നിവയ്‌ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
എബിവിപി ദേശീയ സഹ സംഘടന സെക്രട്ടറി ശ്രീ എസ്. ബാലകൃഷ്ണ, ദേശീയ സെക്രട്ടറിമാരായ സുശ്രീ ക്ഷമാ ശർമ്മ, സുശ്രീ പായൽ കിനാകെ, ശ്രീ ആദിത്യ താകിയാർ, ഡൽഹി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മിത്രവിന്ദ കർൺവാൾ, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഗൗരവ്‌വീർ സോഹൽ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു